ആടുജീവിതത്തിൽനിന്ന് വന്യജീവികേന്ദ്രത്തിലേക്ക്.
(നമ്മളെ കോയാക്കാന്റെ ആടുജീവിതം ഈ ലക്കം പ്രവാസധാരയിൽ) ഇത് കോയ കരിങ്കപ്പാറ. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശി. ഒരു ശരാശരി പ്രവാസിയുടെ നേർചിത്രത്തിന്റെ സാക്ഷിപത്രമായി അൻപത്തിയാറാം വയസിലും പാതിവഴിയിൽ നിൽക്കുന്ന ജീവിത സ്വപ്നങ്ങളുമായി പരിഭവങ്ങളില്ലാതെ കഴിയുന്നു. പലവിധ രോഗങ്ങൾ ശരീരത്തെ കീഴ്പ്പെടുത്തി തുടങ്ങിയെങ്കിലും ഒരു മടക്കയാത്രയെ കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത സാഹചര്യമാണിന്നും. 1993-ലാണ് ആട് വിസയിൽ സൗദി അറേബ്യയിലെ റിയാദിനടുത്ത മജ്മഇലേക്ക് വരുന്നത്. ഒരു രാവും പകലും അന്നവും വെള്ളവുമില്ലാതെ എയർപോർട്ട് കഴിച്ചുകൂട്ടി. അവിടെനിന്ന് എടരിക്കോട്ടുകാരനായ ഒരു ടാക്സി ഡ്രൈവർ ബത്ഹയിലേക്ക് കൊണ്ടുപോയി. മജ്മയിലുള്ള കൂട്ടുകാരുടെ അടുത്തേക്കാണ് പോകേണ്ടത്. അവരാണ് വിസ അയച്ച് തന്നത്. എന്നാൽ അവരുടെ ഫോൺ നമ്പറോ മറ്റ് അഡ്രസോ ഇല്ല. അവിടെ ഹോട്ടൽ നടത്തുകയാണെന്ന് മാത്രം അറിയാം. ബത്ഹയിൽ നിന്ന് ഒരു സ്വദേശിയുടെ ടാക്സിയിൽ മജ്മഇയിൽ ചെന്നിറങ്ങി. ഭാഗ്യത്തിന് ഒരു മലയാളിയെ കണ്ടുമുട്ടി.അദ്ദേഹമാണ് കൂട്ടുകാരുടെ അടുത്തേക്ക് എന്നെ എത്തിച്ചത്. രണ്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു. മൂന്നാം ദിവസം അറബി വന്ന് മരുഭൂമിയിലേക്ക് കൊണ്ടുപോയി. മജ്മഇ...