മുസ്‌ലിംലീഗിന്റെ വളർച്ചയിൽ ഭയമെന്തിന്?

പി.കെ കുഞ്ഞാലിക്കുട്ടിയോ മറ്റ് മുസ്‌ലിംലീഗ് നേതാക്കളോ ഇതര രാഷ്ട്രീയ പാർട്ടികളിലെ മുസ്‌ലിം നേതാക്കളോ ജനപ്രതിനിധികളാകുന്നത് മറ്റാരെയും പോലെ ഇന്ത്യൻ ഭരണഘടന അനുസരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടി തന്നെയാണ്. അതല്ലാതെ ഓടിളക്കി അകത്തു കടക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു അംഗത്തിനും ഒരേ അവകാശവും പരിഗണനയുമാണ് ഇന്ത്യൻ ജനാധിപത്യം നൽകുന്നത്. ആ അർത്ഥത്തിൽ കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല ഏതൊരംഗത്തിനും മുഖ്യമന്ത്രിയാകാവുന്നതേയുള്ളൂ. 18 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് എത്ര തവണ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ന്യൂനാൽ ന്യൂനപക്ഷമായ സിഖ് സമുദായത്തിൽനിന്ന് പ്രധാനമന്ത്രി ഉണ്ടായ രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. ഇതൊന്നും ആരും ഒരു സമുദായ വേർതിരിവിലൊ വർഗീയ ചേരിതിരിവിലോ കണ്ടിട്ടില്ല. 

കാലിക്കറ്റ് സർവകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്ന നിലക്ക് മണ്ഡലത്തിലെ വോട്ടർമാരായി എന്നതല്ലാതെ തദ്ദേശീയരായ ഒരു ക്രിസ്ത്യൻ വോട്ടർ പോലുമില്ലാത്ത തിരൂരങ്ങാടിയിൽ നിന്ന് എ.കെ ആൻറണിയെ വിജയിപ്പിച്ച് മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയ പാർട്ടിയാണ് മുസ്‌ലിംലീഗ്.

നായർ ദളിത് വോട്ടർമാർക്ക് അഭൂതപൂർവ്വമായ മേധാവിത്വമുള്ള തിരുവനന്തപുരത്തെ മണ്ഡലത്തിൽനിന്ന്  പരാജയം ഏൽക്കേണ്ടിവന്ന് മത്സരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട കൊല്ലത്തുകാരനായ ആർ.ശങ്കർ എന്ന കോൺഗ്രസ് നേതാവിനെ മുസ്‌ലിംലീഗിന്റെ ശക്തി ദുർഘമായ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കൊണ്ടുവന്ന് വിജയിപ്പിച്ച പാരമ്പര്യമുണ്ട് മുസ്‌ലിംലീഗിന്. കണ്ണൂരിനെ പ്രതിനിധീകരിച്ച് അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നിട്ടും മുസ്‌ലിംലീഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ കോൺഗ്രസ് വഞ്ചന കാട്ടിയത് മറ്റൊരു കാര്യം. 

കൊട്ടാരത്തിലെ അന്തപുരത്തിൽ നിന്ന് ഒരിക്കൽ പോലും പുറത്തിറങ്ങാത്ത കണ്ണൂരിലെ അറക്കൽ രാജകുടുംബത്തിലെ സ്ത്രീകൾ ബാഫഖി തങ്ങളുടെ ആഹ്വാനം ശിരസാവഹിച്ച് ആർ.ശങ്കറിന് വോട്ട് ചെയ്യാൻ പുറത്തിറങ്ങി എന്നത് ചരിത്രത്തിൽ നമുക്ക് വായിക്കാൻ കഴിയും. 

അപ്പുറത്ത് മുസ്‌ലിംലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഈരാറ്റുപേട്ട ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ഒരു സീറ്റ് പോലും നൽകാത്ത അനുഭവമാണ് പുതിയ കാലത്തും നമ്മുടെ മുമ്പിലുള്ളത്. പാലയിലോ പുതുപ്പള്ളിയിലോ ചങ്ങനാശ്ശേരിയിലോ ചേർത്തലയിലോ ഒരു മുസ്‌ലിംലീഗ് അംഗത്തെ മത്സരിപ്പിക്കാനുള്ള ഹൃദയവിശാലത ആർക്കാണ് ഉണ്ടാവുക. 

നായനാർ മുഖ്യമന്ത്രിയായ കാലത്ത് സത്താർ കുഞ്ഞ് കേരളത്തിലെ ഡി.ജി.പി ആവാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നപ്പോൾ അതിനെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. അവസാനം നിർബന്ധിതാവസ്ഥയിൽ അദ്ദേഹത്തെ ഡി.ജി.പി ആക്കിയെങ്കിലും ക്രമസമാധാന ചുമതല നൽകിയില്ല.

ഉത്തരേന്ത്യക്കാരനായ കേരള കേഡർ മുഹമ്മദ് റിയാസുദ്ദീൻ ഐ.എ.എസ് കേരള ചീഫ് സെക്രട്ടറി ആയപ്പോഴും ഇതുതന്നെയാണ് അവസ്ഥ. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് ചീഫ് സെക്രട്ടറി ആയെങ്കിലും അച്യുതാനന്ദൻ മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളിൽ പദവിയിൽനിന്ന് മാറ്റുകയാണുണ്ടായത്. ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് എത്രയോ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും മുഖ്യമന്ത്രിമാരും നമുക്കുണ്ടായിട്ടുണ്ട്. ഏതെങ്കിലും മുസ്‌ലിം നേതാവോ രാഷ്ട്രീയ നിരീക്ഷകരോ  ക്രിസ്ത്യാനികൾ യു.ഡി.എഫ് എൽ.ഡി.എഫ് മുന്നണികളിൽ മേധാവിത്വം കാണിച്ച് എല്ലാ സ്ഥാനങ്ങളും നേടുന്നു എന്ന് ആരോപിച്ചിട്ടുണ്ടാേ. 

യു.ഡി.എഫിൽ മുസ്‌ലിംലീഗ് ശക്തമായതുകൊണ്ട് ക്രിസ്ത്യാനികൾ വർഗീയമായി ചിന്തിക്കുന്നു എന്ന് പല ആവർത്തി പറഞ്ഞു കൊണ്ടിരിക്കുന്ന അഡ്വ.ജയശങ്കർ ഇത് മുസ്‌ലിംലീഗ് ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുമ്പോൾ എന്ത് സന്ദേശമാണ് കേരളസമൂഹത്തിന് നൽകുന്നത്. അഡ്വ.ജയശങ്കറിന്റെ സംസാരം കേട്ടാൽ മുസ്‌ലിംലീഗ് എന്തോ പാതകം ചെയ്തത് പോലെയാണ് തോന്നുക. 

ഒരു രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കറിന് ലീഗിനെയും ലീഗ് നേതാക്കളെയും കുറിച്ച് അറിയില്ല എന്നുണ്ടോ. 

ക്രിസ്ത്യൻ സമുദായത്തിനിടയിൽ അങ്ങനെയൊരു ചിന്ത ഉണ്ട് എന്ന് വിളിച്ചു പറയുന്ന ജയശങ്കർ താൻ മനസ്സിലാക്കിയ ലീഗിനെ കുറിച്ച് പൊതുസമൂഹത്തോട് പറഞ്ഞുകൊടുക്കാൻ മനസ് കാണിക്കേണ്ടതല്ലെ. തുർക്കിയിലെ ഹഗിയ സോഫിയ കോടതിവിധിയിലൂടെയാണ് മുസ്‌ലിംകൾക്ക് ലഭിച്ചത്. ബാബരി മസ്ജിദിന്റെ വഖഫ് ഭൂമി ഒത്തുതീർപ്പ് വിധിയിലൂടെ രാമക്ഷേത്രം പണിയാൻ ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തപ്പോഴും  മുസ്‌ലിം സംഘടനകളും ഇന്ത്യയിലെ മുസ്‌ലിം സമൂഹവും കോടതി വിധി അംഗീകരിക്കുകയാണ് ചെയ്തത്. വർഗീയമായി ചിന്തിക്കാത്ത ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ അങ്ങനെയൊരു ചിന്ത ഉണ്ടാക്കാൻ മനപൂർവ്വം ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വളർച്ചയിലോ ലീഗ് പാർട്ടി കേരളരാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നതോ സംശയദൃഷ്ടിയോടെ കാണേണ്ടതില്ല. 72 വർഷമായി കേരളത്തിലെ മതേതര സമൂഹത്തിന്റെ നിറഞ്ഞ പിന്തുണയിലാണ് മുസ്‌ലിംലീഗ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷത സംരക്ഷിക്കുക എന്നത് മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെട്ടതാണ്. അതിന് എക്കാലത്തും മുസ്‌ലിംലീഗ് പ്രതിജ്ഞാബന്ധവുമാണ്.

ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)