മരണം പ്രവചിച്ച താഴ്‌വരയിലൂടെ
(പുതിയ റൂട്ടിലൂടെയുള്ള മദീനയാത്രയെ കുറിച്ച് പ്രവാസധാര മാസികയിൽ എഴുതിയത്)
മദീന മുനവ്വറ ഓരോ വിശ്വാസിയുടെയും ഇശ്ഖിന്റെ അവസാനവാക്കാണ്. പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതമായ സ്നേഹത്തിന്റെ സന്ദേശം അനുധാവനം ചെയ്യുന്ന പരിശുദ്ധ ഭൂമിയാണ് മദീന. മദീനയെ കുറിച്ചുള്ള സ്മരണകൾ പോലും ഈമാനികമായൊരു സുഗന്ധം പരക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ലോക്ക് ഡൗൺ ഒഴിവാക്കുകയും മസ്ജിദുകൾ നിയന്ത്രണങ്ങളോടെ തുറക്കപ്പെടുകയും ഉംറയും മദീന സന്ദർശനവും നിബന്ധനകളോടെ അനുവദിക്കുകയും ചെയ്തതു മുതൽ തിരുറൗളയുടെ ചാരത്തെത്താൻ മനസ് കൊതിക്കുകയായിരുന്നു. കോവിഡ്-19 മാനദണ്ഡപ്രകാരം തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്ത് ഇഅ്തമർനാ മൊബൈൽ ആപ്പ് വഴി അനുമതി പത്രം ലഭിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ മദീന സന്ദർശനം അനുവദിച്ചിട്ടുള്ളത്. ഞങ്ങൾ നേരത്തെ തന്നെ അത് ലഭ്യമാക്കിയിരുന്നു. മുജീബ് മാളിയേക്കൽ, ഹംസ വടക്കേതിൽ എന്നിവരാണ് സഹയാത്രികർ.
ജോലി സ്ഥലമായ അൽ ഖുർമയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ ദൂരമുണ്ട് മദീനയിലേക്ക്. ഇശാ നമസ്കരിച്ചു പുറപ്പെട്ടാൽ സുബഹിക്ക് മുമ്പ് മദീനയിൽ എത്തും. അഞ്ച് വഖ്തും അവിടെ നിർവഹിച്ച് ഇശാഇന് ശേഷം മടങ്ങുന്നതാണ് പതിവുരീതി. ജനവാസം കുറഞ്ഞ കുഗ്രാമങ്ങളെ പരസ്പരം ബന്ധിച്ചു കൊണ്ടുള്ള ഗ്രാമീണ പാതകൾ ദീർഘദൂര യാത്രകൾക്ക് ഉതകുംവിധം ഗതാഗതയോഗ്യമാക്കിയതോടെയാണ് മദീനയിലേക്കുള്ള വഴിദൂരം പകുതിയായി കുറഞ്ഞത്. അതിനുമുമ്പ് മക്ക വഴിയൊ ജിദ്ദ വഴിയൊ ആണ് മദീനയിലേക്ക് പോയിരുന്നത്. അന്ന് യാത്രാദൂരം ഏകദേശം 800 കിലോമീറ്റർ വരും. ഇസ്‌ലാമിക പൈതൃകങ്ങളുടെയും ചരിത്ര ശേഷിപ്പുകളുടെയും തുറന്ന മ്യൂസിയമാണ് സൗദി അറേബ്യ. മരുഭൂഗ്രാമങ്ങളിലൂടെയുള്ള യാത്രകളിലാണ് ഇതിലേറെയും ദർശിക്കാനാവുക. ഇരുഭാഗത്തും പച്ചവിരിച്ച കൃഷിയിടങ്ങളും മലവെള്ള പാച്ചിലിന്റെ അടയാളങ്ങളും വേണ്ടുവോളമുള്ള വിജനമായ വീതികുറഞ്ഞ റോഡിലൂടെ വല്ലപ്പോഴും മാത്രം കടന്നു പോകുന്ന വാഹനങ്ങൾ.
ഇടയ്ക്കിടെ ജനവാസം നന്നേ കുറഞ്ഞ കുഗ്രാമങ്ങളും കാണാം. ഇതാണ് ഉമ്മുദൂം-മദീന റൂട്ട്. ഈ വഴിയിൽ റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലാണ് ഭീമാകാരമായ അൽ വഅബ ക്രയ്റ്റർ എന്ന വഅബ അഗ്നിപർവ്വതമുഖം സ്ഥിതിചെയ്യുന്നത്. അവിടെ എത്താൻ നേരം ഡ്രൈവറോട് വഅബയെ കുറിച്ച് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ബംഗ്ലാദേശുകാരനായ ഡ്രൈവർ വാഹനം അങ്ങോട്ട് തിരിച്ചു. ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഉള്ളിൽ ഭയമിട്ടെങ്കിലും ഡ്രൈവറുടെ ധൈര്യത്തിൽ വഅബ ക്രയ്റ്ററിന്റെ അടുത്തുവരെ പോയി വാഹനത്തിൽ ഇരുന്നുകൊണ്ടുതന്നെ പരിസരം വീക്ഷിച്ച് മടങ്ങി. അവിടെ നിന്ന് 80 കിലോമീറ്റർ ദൂരത്താണ് മലയാളികൾ ഏറെ ജോലിചെയ്യുന്ന മഹദ് ദഹബ് എന്ന സ്ഥലം. വലിയതോതിൽ സ്വർണ നിക്ഷേപമുണ്ടെന്ന് പറയപ്പെടുന്ന സ്വർണ്ണമല മദീന ഗവർണറേറ്റിലെ ഈ ചെറുപട്ടണത്തിന്റെ പരിസരത്താണ്. സ്വർണ്ണമലയോട് ചാരിയാണ് മദീനയിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.
മഹദ് ദഹബിൽ നിന്ന് 240 കിലോമീറ്ററാണ് മദീനയിലേക്കുള്ള ദൂരം. മഹദിന്റെയും മദീനയുടേയും ഇടയിലാണ് റബ്ദ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. മഹാനായ സ്വഹാബിവര്യൻ അബൂദർറ്(റ) തന്റെ അവസാനകാലം കഴിച്ചുകൂട്ടിയ പ്രദേശം. പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിൽ വിശ്വസിച്ച് അഞ്ചാമതായി ഇസ്‌ലാം സ്വീകരിക്കുന്നത് ഇദ്ദേഹമാണ്. 'അസ്സലാമു അലൈക്കും’ എന്ന് ആദ്യമായി പ്രവാചകര്‍ക്ക് ഇസ്‌ലാമികാഭിവാദ്യമര്‍പ്പിച്ചത് അബൂദര്‍റായിരുന്നുവെന്നും അഭിപ്രായമുണ്ട്. പ്രവാചകന്റെയും അബൂബക്കർ(റ) ഉമർ(റ) എന്നിവരുടെയും കാലഘട്ടത്തിനുശേഷം തന്റെ കൂട്ടുകാരെ പിടികൂടിയ ഭൗതികാസക്തിയിൽ നിരാശനായി ഏകാന്തതയെ പ്രണയിച്ചു കൊണ്ട് ധ്യാനനിമഗ്നനായി കഴിച്ചുകൂട്ടാനാണ് അബൂദർറ്(റ) വിജനമായ റബ്‌ദ താഴ്‌വര തെരഞ്ഞെടുക്കുന്നത്. കൂട്ടിന് തന്റെ ഭാര്യയും ചെറിയകുട്ടിയും മാത്രം. അബൂദർറിന്റെ മരണം പുണ്യനബി(സ) നേരത്തെ പ്രവചിച്ചിരുന്നു.
"അല്ലാഹു അബൂദർറിനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം ഏകനായി വരുന്നു. ഏകനായി മരിക്കും. ഏകനായി പുനർജ്ജനിക്കപ്പെടുകയും ചെയ്യും" കാരിരുമ്പിന്റെ കരുത്തുള്ള അബൂദർറി(റ)നെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്.
റബ്‌ദയിൽ മരണാസന്നനായി കഴിയുകയായിരുന്ന അബൂദർറിന്റെ(റ) അവസ്ഥയിൽ പ്രിയതമ കണ്ണീർ വാർക്കെ അബൂദർറ്(റ) ചോദിച്ചു. എന്തിനാണ് നീ കരയുന്നത്. മരണം എല്ലാവർക്കുമുള്ളതല്ലേ...
അവർ പറഞ്ഞു. അങ്ങ് മരിച്ചാൽ കഫൻ ചെയ്യാൻ മതിയായ ഒരു തുണിപോലും ഇവിടെയില്ല. ഈ മരുഭൂമിയിൽ എനിക്ക് സഹായത്തിന് ആരാണുള്ളത് ?
ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പ്രതിവചിച്ചു. നീ ഭയപ്പെടേണ്ട ഞങ്ങളൊരിക്കൽ നബി(സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. നബി(സ) ഞങ്ങളോട് പറഞ്ഞു. “നിങ്ങളിലൊരാൾ വിജനമായ മരുഭൂമിയിൽ വച്ചായിരിക്കും മരണമടയുക. ഒരു സംഘം മുസ്‌ലിംകൾ ആ സമയത്ത് അവിടെ എത്തിപ്പെടും. അവർ മയ്യിത്ത് മറവുചെയ്യുകയും ചെയ്യും". അന്ന് നബി(സ)യുടെ സദസ്സിലുണ്ടായിരുന്ന എന്റെ മറ്റെല്ലാകൂട്ടുകാരും നേരത്തെതന്നെ മരിച്ചുകഴിഞ്ഞിരുന്നു. ഇനി ഞാൻ മാത്രമേ ബാക്കിയുള്ളൂ. അത് കൊണ്ട് ഞാനിവിടെവച്ചു മരിക്കും. എന്നെ മറവുചെയ്യാൻ ഇവിടെ ആളുകൾ വന്നെത്തുകയും ചെയ്യും
നബി(സ)യുടെ പ്രവചനം സാക്ഷാൽകരിക്കപ്പെട്ടു. ആ വഴി കടന്നുപോകുന്ന അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്റെ നേതൃത്വത്തിലുള്ള യാത്രാസംഘം യാദൃശ്ചികമായി അവിടെ എത്തി. അവർ അദ്ദേഹത്തിന്റെ ഭൗതികശരീരം മറവുചെയ്യുകയും ചെയ്തു.
ആരോരുമില്ലാത്ത നിഗൂഢമായ നിശബ്ദത തളം കെട്ടി നിൽക്കുന്ന വീഥിയിലൂടെ വാഹനം കടന്നുപോകുമ്പോൾ ഞങ്ങളുടെ കണ്ണുകൾ മഹാനായ അബൂദർറ് (റ)ന്റെ വാസസ്ഥലം പരതുകയായിരുന്നു.
പ്രവാസ ജീവിതത്തിനിടയിൽ പലതവണ മദീന സന്ദർശിച്ചിട്ടുണ്ടെങ്കിലും കോവിഡ്-19 കാലത്തെ മസ്ജിദുന്നബവിയിലെ കാഴ്ചകൾ പുതിയ അനുഭവമായിരുന്നു. വ്യാഴാഴ്ചയായിട്ട് പോലും വലിയ ആൾതിരക്കില്ല. മസ്ജിദിന് പുറത്ത് വ്യാപകമായി സ്ഥാപിച്ചിരുന്ന കുടിവെള്ള സംവിധാനങ്ങളെല്ലാം നിർത്തലാക്കിയിരിക്കുന്നു. പള്ളിക്കുള്ളിൽ എവിടെ നോക്കിയാലും സംസം കുടിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഈ കാനുകൾ ഒന്ന് പോലുമില്ല. പള്ളിയിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരുടെയും ടെമ്പറേച്ചർ അറിയാൻ വാതിലുകൾക്ക് മുമ്പിൽ തന്നെ വലിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റൗളാശരീഫ് സന്ദർശിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത് അരമണിക്കൂറാണ്. നേരത്തെ ലഭിച്ച തസ്രീഹ് (അനുമതിപത്രം) പ്രകാരം ഞങ്ങൾക്ക് ലഭിച്ചത് ഉച്ചയ്ക്ക് ഒന്നിനും ഒന്നരക്കുമിടയിലായിരുന്നു. അവിടെയും കർശന നിബന്ധനകൾ ഉണ്ട്. ഓൺലൈനായി മൊബൈലിൽ ലഭിച്ച അനുമതിപത്രം സ്കാൻ ചെയ്ത് നോക്കി ടെമ്പറേച്ചർ പരിശോധനക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് റൗളാശരീഫ് സന്ദർശിക്കേണ്ടത്. പതിവ് തിരക്കുകളില്ലാത്ത ശാന്തമായ അന്തരീക്ഷം. റൗളക്ക് മുമ്പിൽ അല്പസമയം പോലും നിൽക്കാൻ അനുവാദമില്ല.
സുന്നത്തായ ഇബാദത്തുകൾക്ക് പ്രത്യേകം പ്രതിഫലമുണ്ടെന്ന് പരാമർശിക്കപ്പെട്ട സ്വർഗപ്പൂന്തോപ്പ് എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ പ്രത്യേകമായി അനുമതി ലഭിച്ചിരിക്കണം. അത് ലഭിക്കാനാണ് പ്രയാസം. ഇപ്പോൾ തന്നെ രണ്ടും മൂന്നും മാസത്തേക്കുള്ള ബുക്കിംഗ് ആയി കഴിഞ്ഞു. ഇശാ നമസ്കാരത്തോടെ സന്ദർശകരെ മുഴുവൻ പുറത്താക്കി മസ്ജിദുന്നബവി അടക്കുകയാണ്. നിബന്ധനയോടെയെങ്കിലും ഉംറയും മദീനാസന്ദർശനവും അനുവദിച്ചത് വിശ്വാസികൾക്ക് ഏറെ ആശ്വാസമാണ്.
ഫൈസൽ മാലിക് എ.ആർ നഗർ
Comments
Post a Comment