കത്തോർമ്മകൾ.
ഫൈസൽ മാലിക്ക് എ.ആർ.നഗർ
വളരെ ചെറുപ്പം മുതലെ കത്തെഴുത്ത് പതിവായിരുന്നു. ഉപ്പ തളിപ്പറമ്പിലായതിനാൽ കൃത്യമായ ഇടവേളകളിൽ കത്തും മറുപടിയും എഴുതിക്കൊണ്ടിരുന്നു. അറബി മലയാളത്തിലും പച്ച മലയാളത്തിലും എഴുതും.ഉമ്മാക്ക് എഴുതാനറിയാത്തതും കത്തെഴുത്തിന് വളരെ പ്രാധാന്യം കണ്ട ഉപ്പയും ഞങ്ങൾ മക്കൾക്ക് വലിയ അവസരങ്ങളാണ് ലഭിച്ചത്.
വളരെ ചെറുപ്പം മുതലെ കത്തെഴുത്ത് പതിവായിരുന്നു. ഉപ്പ തളിപ്പറമ്പിലായതിനാൽ കൃത്യമായ ഇടവേളകളിൽ കത്തും മറുപടിയും എഴുതിക്കൊണ്ടിരുന്നു. അറബി മലയാളത്തിലും പച്ച മലയാളത്തിലും എഴുതും.ഉമ്മാക്ക് എഴുതാനറിയാത്തതും കത്തെഴുത്തിന് വളരെ പ്രാധാന്യം കണ്ട ഉപ്പയും ഞങ്ങൾ മക്കൾക്ക് വലിയ അവസരങ്ങളാണ് ലഭിച്ചത്.
ഉമ്മ പറഞ്ഞ് തരുന്നത് എഴുതി കഴിഞ്ഞ് പിന്നെ നമ്മുടെത് പ്രത്യേകമായും എഴുതും. അതിൽ പലതും ഉപ്പാന്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.
➖➖➖➖➖➖➖➖
ഉപ്പയടക്കം(2 വർഷം) പലരും വിദേശത്ത് പോയതോടെ ഇല്ലന്റിൽ നിന്ന് Air Mail ലേക്ക് മാറി മറുപടി കത്തുകൾ.96 ജനുവരി മുതൽ ഞാനും ഒരു പ്രവാസിയായി.ചെന്നയുടനെ ആദ്യം സ്വന്തമാക്കിയവയിൽ ഒന്ന് ഒരു വലിയ ലറ്റർപാഡും ഒരു കെട്ട് കവറുമായിരുന്നു. ഒരാൾ നാട്ടിൽ പോകുന്നുണ്ട് എന്നറിഞ്ഞാൽ പിന്നെ ഇരുന്ന് എഴുതലാണ് പണി. ഓരോരുത്തർക്കും വെവ്വേറെ എഴുതി പേര് വെച്ച് കൊടുത്തയക്കും.അവരൊക്കെ മറുപടിയും അയക്കും.വെറും എഴുത്ത് മാത്രമല്ല പത്രത്തിൽ വരുന്ന പ്രധാന വാർത്തകൾ വെട്ടിയെടുത്ത് കടലാസിൽ ഒട്ടിക്കും.പിന്നെയും ചില പരിഷ്കാരങ്ങൾ വരുത്തി.ലറ്റർപാഡ് കംമ്പ്യൂട്ടർ കടയിൽ കൊണ്ട് പോയി എന്റെ പേരും ബിസ്മിയും എല്ലാ പേജിലും പ്രിന്റ് ചെയ്യിച്ചു. അകന്ന ബന്ധുക്കൾക്ക് പോലും കത്തയച്ചിരുന്നത് ക്രമേണ അടുത്ത ബന്ധുക്കൾക്കും പിന്നീടത് വീട്ടിലേക്ക് മാത്രമായും ചുരുങ്ങി. കല്യാണം കഴിഞ്ഞതോടെ എന്റെ മനസ്സിലെ ഭാവന മുഴുവൻ പ്രകടിപ്പിക്കാനുള്ള അവസരമായി കത്തെഴുത്തിനെ ഞാൻ മാറ്റി. ഓരോ കത്തും ഓരോ വാരികയായിരുന്നു. തിരിച്ച് ഇങ്ങോട്ടും അത് പോലെ തന്നെ. കഥയും കവിതയും ചിത്രരചനയും വിരഹവും വികാരവും അതിലുണ്ടാകും. സാധാരണ Air Mail കവറൊഴിവാക്കി കളർഫുൾ ഫാൻസി കവറിലാണ് ഞങ്ങൾ കത്തയക്കാറ്. മണിക്കൂറുകളോളം ഫോണിലൂടെ ശ്രിംഗരിച്ചാലും കിട്ടാത്ത ആത്മസംതൃപ്തി കത്ത് വായനയിലൂടെ ലഭിക്കുമായിരുന്നു. കത്തെഴുത്ത് ഓർമയായത് പുതുതലമുറക്ക് വലിയൊരു നഷ്ടം തന്നെയാണ്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ഗൾഫിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് പോസ്റ്റ് ഓഫീസിൽ ഒരു പോസ്റ്റ് ബോക്സ് സ്ഥാപിക്കും. അതിലാണ് നമ്മുടെ കത്തുകൾ അധികൃതർ നിക്ഷേപിക്കുക. കത്ത് വരാറായി എന്ന് പ്രതീക്ഷയുള്ള ആരെങ്കിലുമൊരാൾ ദിവസേന പോയി നോക്കും. ദിവസവും പോയി നോക്കി കത്ത് കിട്ടാത്ത ഒരാൾ സങ്കടപ്പെട്ട് പിന്നെ ആ ഏർപ്പാട് നിർത്തിയതിനും ഞാൻ സാക്ഷിയാണ്. ഞങ്ങളുടെ പോസ്റ്റ് ബോക്സ് നമ്പർ 4 ആയിരുന്നു. അതിലുള്ള കത്തുകൾ ഒരു ഇലക്ട്രോണിക്സ് കടയിലാണ് കൊണ്ട് വരിക അവിടെ ചെറിയൊരു പെട്ടിയുണ്ട്. ഞങ്ങളവിടെ പോയാണ് കത്തുണ്ടൊ എന്ന് നോക്കാറ്. ഈ പോസ്റ്റ് ബോക്സ് നമ്പർ ഇന്നും നിലവിലുണ്ട്. പുതിയ കാലത്ത് പലതും വിസ്മൃതിയിലായ കൂട്ടത്തിൽ കത്തെഴുത്തും അതിന് വേണ്ടിയുള്ള കാത്തിരിപ്പും ഇല്ലാതായി.എന്നാലും ഇടയ്ക്ക് ഞാനാ ഇലക്ട്രോണിക്സ് കടയിൽ പോയി നോക്കാറുണ്ട്. ഒന്നിനുമല്ല, വെറുതെ.
ഫൈസൽ മാലിക്ക്
A.R നഗർ
Comments
Post a Comment