ജീവിക്കാൻ മറന്നവൻ

   ഭാഗം 2
ഫൈസൽ മാലിക്ക് എ.ആർ.നഗർ

ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു അധികൃതർ. ഒരുദ്യോഗസ്ഥൻ വന്ന് എന്റെ കൈ പിടിച്ചെഴുന്നേൽപിച്ച് പച്ചക്ക് ചോദിക്കുകയാണ് കൈയ്യിൽ കാശുണ്ടോ എങ്കിൽ ഒരു അയ്യായിരം രൂപ തന്നാൽ കയറ്റി വിടാം എന്ന്!! കൈകൂലി എന്ന മഹാവിപത്ത് നേരിട്ടനുഭവിച്ച നിമിഷം കയ്യിലൊന്നുമില്ലയെന്ന് പറഞ്ഞപ്പോൾ തുക കുറച്ച് കൊണ്ട് വന്നു എന്റെ കദന കഥ മുഴുവൻ അയാളോട് പറഞ്ഞു കാല് പിടിച്ച് കെഞ്ചി കരുണ കാണിക്കണമെന്ന് കരഞ്ഞു. പണത്തിനോട് ആർത്തി മൂത്ത് മന:സാക്ഷി മരവിച്ച ആ വർഗ്ഗം ആകെയുണ്ടായിരുന്ന 300 രൂപ കീശയിൽ നിന്നെടുത്ത് നിമിഷ നേരം കൊണ്ട് ബോർഡിങ് പാസ്സ് തന്നു. പിന്നെയൊരു ഓട്ടമായിരുന്നു ഏതാനും സമയമെ വിമാനം പുറപ്പെടാൻ ബാക്കിയുള്ളൂ വിമാന വഴിയിലെ ദേഹപരിശോധനയും കഴിഞ്ഞ് ബോർഡിങ് പാസ്സ് വാങ്ങി ഒരു കഷ്ണം അവർ മുറിച്ചെടുത്തു. എന്റെ ഇത് വരെയുള്ള ജീവിതമാണാ മുറിച്ചെടുത്തത് എന്നെനിക്ക് തോന്നി. കഷ്ടപ്പാടിനിടയിലും എനിക്കുണ്ടായിരുന്ന സന്തോഷം എന്റെ പഠനം, കളികൾ എല്ലാം അവിടെ എന്നിൽ നിന്ന് വേർപ്പെടുത്തിയതിന്റെ സൂചനയായിരുന്നു ആ തുണ്ടം കടലാസ്. എന്നെ മാത്രം കാത്തിരിക്കുകയായിരുന്ന എമിറേറ്റ്സിന്റെ ഭീമൻ ആകാശ കപ്പലും പുതിയ കാഴ്ചകളും എയർഹോസ്റ്റസ് മാരുടെ അഭിവാദ്യങ്ങളും എന്നെയൊട്ടും വിസ്മയിപ്പിച്ചില്ല അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഇരിപ്പിടം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയില്ല കാരണം മറ്റെല്ലാവരും ഇരുന്ന് കഴിഞ്ഞിരുന്നു. പ്രായമേറിയ ഒരാളുടെ കൂടെയായിരുന്നു എന്റെ സീറ്റ്. എന്റെ വെപ്രാളവും മറ്റും കണ്ട് കാര്യമന്വേഷിച്ച അദ്ദേഹത്തോട് നടന്നതെല്ലാം വിശദീകരിച്ചു. ഇതെല്ലാം അവരുടെ നാടകമാണ് പണം അടിച്ച് മാറ്റാനുള്ള ഓരോ സൂത്രപ്പണികൾ ഇതിൽ മോൻ കുടുങ്ങി അടുത്ത ഇരക്കായി വല വീശിയിട്ടുണ്ടാകും ആ ശവം തീനികൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖം രോഷത്താൽ ചുവന്നിരുന്നു. ലോകത്തെവിടെയും കിട്ടാത്ത ആഥിത്യമര്യാദയാണ് വിമാനത്തിലെന്ന് തോന്നി ഇന്ന് വരെ കഴിക്കാത്ത ഭക്ഷണമാണെങ്കിലും വിഷപ്പിന്റെ കാഠിന്യം കൊണ്ട് എത്ര പെട്ടന്നാണത് കഴിച്ച് തീർന്നത് ക്ഷീണം കൊണ്ട് മയക്കം ഉറക്കത്തിന് വഴിമാറി. വിമാന ജീവനക്കാരി സീറ്റ് ബെൽറ്റ് ധരിക്കാൻ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്.കരിപ്പൂരിലെ നേർ വിപരീതമായിരുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥപെരുമാറ്റം. നടപടി ക്രമങ്ങളൊക്കെ പെട്ടന്ന് തീർത്ത് പുറത്തിറങ്ങിയപ്പോൾ അമ്മാവൻമാർ സ്വീകരിക്കാൻ പുറത്ത് കാത്തു നിൽപുണ്ടായിരുന്നു. ദുബായ് ദേരയിലെ കൂട്ടുകാരുടെ ഫ്ലാറ്റിലേക്കായിരുന്നു യാത്ര അവിടെയാണെന്റെ താമസം. വരാനിരിക്കുന്ന നാളുകൾ അന്വേഷണങ്ങളുടേതാണ്‌ പത്രങ്ങളൊക്കെ നോക്കി ജോലി ഒഴിവുകൾ കണ്ടെത്തണം സാധ്യമായ മറ്റ് വഴികളും തേടണം ആകെയുള്ള യോഗ്യത +2 ഉം കംപ്യൂട്ടറിൽ DCA യും. താമസം ബഹുരസമായിരുന്നു റൂമിലുള്ളവർ ജോലിക്ക് പോകുന്ന സമയത്ത് കട്ടിലിൽ കയറി കിടക്കും അവരെത്തിയാൽ നിലത്ത് ബെഡ് വിരിച്ച് കിടക്കും ഫ്ലാറ്റിന്റെ താഴെ നിലയിലുള്ള ഹോട്ടലിൽ ഭക്ഷണം ഏൽപിച്ചതിനാൽ പട്ടിണി കിടക്കേണ്ടി വന്നില്ല. പലരും പറയുന്നതിനനുസരിച്ച് പല സ്ഥലത്തും പോയി നോക്കും നിരാശയോടെ മടങ്ങും ശരാശരിയിലും നീളം കുറഞ്ഞ എന്റെ ശാരീരിക ഘടന പല ജോലികൾക്കും വിഘാതമായി. ദിവസങ്ങൾ പോയി കൊണ്ടിരുന്നു ഒരിക്കൽ ദേര കടപ്പുറത്ത് നിരാശയോടെ ഇരിക്കുമ്പോൾ ഒരാൾ പറഞ്ഞതനുസരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റിയിലേക്ക് മാൻപവർ സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് പോകാൻ തീരുമാനിച്ചു. സന്തോഷത്തോടെ റൂമിലേക്ക് മടങ്ങി. ജീവിതത്തിന് പുതിയ ഊടും പാവും വരാൻ പോകുന്നു ഈ ജോലി ലഭിക്കുന്നതോടെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാം പല കണക്കുകളും കൂട്ടി നല്ലൊരു നാളെയെ സ്വപ്നം കണ്ട് ഞാനുറങ്ങി.            അതിരാവിലെ എഴുന്നേറ്റു ഇന്റർവ്യൂവിന് പോകാൻ ഒരുങ്ങി കയ്യിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തു നിശ്ചിത സ്ഥലത്ത് നേരത്തെ തന്നെ എത്തി നല്ല തിരക്കുണ്ട് എന്റെ ഊഴമെത്തി. കംപ്യൂട്ടറിൽ ഡിപ്ലോമയുള്ളത് കൊണ്ട് അവർ ആവശ്യപ്പെട്ടത് നിഷ്പ്രയാസം ചെയ്ത് കൊടുത്തു പക്ഷെ വളരെ കുറഞ്ഞ ശമ്പളത്തിന് ജോലിക്ക് തയ്യാറായ മറ്റൊരു മലയാളിക്ക് ആ ജോലി ലഭിച്ചു. ദുബായിലെ പ്രമുഖ പാലുൽപന്ന കമ്പനിയിലാണ് അമ്മാവൻമാർ ജോലി ചെയ്യുന്നത് അവിടെയൊരു ഒഴിവുണ്ടെന്നറിഞ്ഞ് പിന്നെ അങ്ങോട്ട് പോയി അവിടെ കാലികൾക്ക് തീറ്റയും പുല്ലും കൊണ്ട് വരുന്ന ഭീമാകാരമായ ട്രൈലറുകളും ടാങ്കറുകളും കഴുകലും വൃത്തിയാക്കലുമായിരുന്നു  ജോലി. ഭാരിച്ചതാണെങ്കിലും ഞാനതിന് സമ്മതിച്ചു ദിവസം ചെല്ലുന്തോറും ഞാൻ അവശനായിക്കൊണ്ടിരുന്നു. അവസാനം അവിടെ നിന്നും  അതേ കമ്പനിയിൽ തന്നെ ഒട്ടകങ്ങൾക്ക് തീറ്റയുണ്ടാക്കുന്ന സെക്ഷനിലേക്ക് മാറ്റി 40ഉം 50 ഉം കിലോയുടെ ചാക്കുകൾ പാക്ക് ചെയ്ത് അട്ടിയിടണം അതിനൊന്നും കഴിയുന്ന ആരോഗ്യമുള്ള ശരീരമായിരുന്നില്ല ഈ 20കാരന്റെത്. അവിടെത്തെ ജോലി കൊണ്ട് കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത പരുവത്തിലായി ഞാൻ. വിസയുടെ കാലാവധി തീരാറുമായി ടെൻഷൻ കൂടിക്കൂടി വരുന്നു ഒരു മാസത്തേക്കു കൂടി വിസിറ്റിങ് നീട്ടി.പിന്നെ ജോലിക്ക് കയറിയത് ഒരു പ്രമുഖ ഹോട്ടലിൽ. എൻറെ വിധി അവിടെയും ക്ലീനിങ് ജോലി തന്നെ പുലർച്ചെ 3 മണി മുതൽ 15ഉം 16ഉം മണിക്കൂർ നീണ്ടുനിൽക്കുന്നഡ്യൂട്ടി . ആടിനെയും ഒട്ടകത്തിനെയും ഒന്നാകെ പുഴുങ്ങുന്ന വലിയ ചെമ്പുകളും പാത്രങ്ങളും എത്ര വൃത്തിയാക്കിയാലും പോകാത്ത നെയ്യിന്റെ കട്ടകൾ, അതിന്പുറമെ കക്കൂസ് വരെ കഴുകണം താഴെ തട്ടിലുള്ളവർ മുതൽ മുദീർ വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് മനസ്സ് മരവിച്ചു സഹിക്കാവുന്നതിലപ്പുറം ക്ഷമിച്ച് നോക്കി ഒരു മാസം അവിടെ പിടിച്ച് നിന്നു ഒരു കാര്യവും വീട്ടിലറിയിച്ചില്ല കിട്ടുന്ന വേതനം മുഴുവൻ വീട്ടിലേക്കയച്ചു അവിടെ അടുത്ത പെങ്ങളുടെ വിവാഹന്വേഷണം സജീവമായി നടക്കുന്നു. അവരൊരുപാട് സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു. വിസ തീരാനിനി 4 ദിവസം മാത്രം. ദേരയിലെ പഴയ റൂമിലേക്ക് മടങ്ങുന്ന വഴി ദേര കടപ്പുറത്ത് പോയി ഇരുന്നു ഇനി എന്താണ് വഴി. ഒറ്റക്കിരുന്ന് ഒരു പാട് ചിന്തിച്ചു അവസാനം ഒരുറച്ച തീരുമാനത്തിലെത്തി അവിടെ നിന്നെഴുന്നേറ്റ് കടലിനെ ലക്ഷ്യമാക്കി നടന്നു  ഞാൻ......
                 
തുടരും

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)