മീലാദുന്നബി ആഘോഷം
ഫൈസൽ മാലിക്ക്
എ.ആർ നഗർ
എ.ആർ നഗർ
കക്കാടംപുറം മള്ഹറുൽ ഉലൂം
നമ്മുടെ പ്രദേശത്ത് നബിദിനാഘോഷത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വന്ന സ്ഥാപനം.
സൈക്കിളിൽ ആംബ്ലിഫയറും തോളിൽ സ്പീക്കറും പിടിച്ചുള്ള ഘോഷയാത്രയിൽ നിന്ന് ജീപ്പിലേക്കുളള മാറ്റവും മദ്രസ്സ ഹാളിൽ നിലത്തിരുന്ന് പ്ലൈറ്റിൽ നെയ്ചോറും പോത്തിറച്ചിയും തിന്നിരുന്ന രീതി മാറ്റി കോഴി ബിരിയാണി വീട്ടിലേക്ക് കൊടുത്തയക്കുന്ന രീതിയും ആദ്യമായി പരീക്ഷിച്ചത് ഒരു പക്ഷെ ഞങ്ങളുടെ മദ്രസയിലായിരിക്കും.
കക്കാടം പുറത്തും കുറ്റൂർ നോർത്തിലും സ്കൂളിൽ കൂടെ പഠിച്ചിരുന്ന വിവിധ മദ്രസകളിൽ നിന്ന് വരുന്ന കൂട്ടുകാരിലാണ് ഇതിനുള്ള സനദ് എത്തുന്നത്. ഷഫീഖ് കൂൾബാറും ട്രാവൽസും പ്രവർത്തിക്കുന്ന സ്ഥലത്ത് അന്ന് വെറുമൊരു പാറപ്പുറമായിരുന്നു. മൈതാനത്തിന് നടുക്ക് വലിയൊരു കവുങ്ങ് നാട്ടി അതിൽ നിന്ന് ചുറ്റുഭാഗത്തേക്കും താഴേക്ക് അരങ്ങ് കൊണ്ട് തോരണം തൂക്കും. അത് കാണാൻ തന്നെ എന്ത് ഭംഗിയായിരുന്നു !!
കാറ്റത്തിളകുന്ന വർണ്ണ കടലാസിന് ഒരു പ്രത്യേക ഈണമായിരുന്നു. മീലാദ് ദിനത്തിൽ കുട്ടികളെ മദ്രസ്സയിൽ നിന്ന് വരിവരിയായി കൊണ്ട് വന്ന് വർണ്ണക്കടലാസിന്റെ പന്തലിന് താഴെ വട്ടത്തിൽ നിർത്തും അതിന് ശേഷം സദർ ഉസ്താദ് പതാക ഉയർത്തുമ്പോൾ ഭക്തി സാന്ദ്രമായ തക്ബീർ ഈണത്തിൽ ചൊല്ലി ഉസ്താദ്മാരും കുട്ടികളും എണ്ണത്തിൽ കുറഞ്ഞ രക്ഷിതാക്കളും ഒപ്പം കൂടും.പിന്നെയാണ് ആൺകുട്ടികൾ മാത്രം പങ്കെടുക്കുന്ന ഘോഷയാത്ര.
കുറ്റൂർ ഹുജ്ജത്തിനടുത്ത് വരെയും
എ.ആർ നഗർ ബസ്സ് സ്റ്റോപ്പ്, കിഴക്ക് വലിയ പീടിക പൊട്ടച്ചിന മദ്രസ വരെയുമായിരുന്നു അന്നത്തെ ജാഥയുടെ റൂട്ട്.
അഞ്ചാം ക്ലാസ്സ് മുതലാണ് ഞാൻ സ്റ്റേജിൽ കലാപരിപാടികളിൽ മുഖം കാണിക്കാൻ തുടങ്ങിയത്. 5 ൽ ഒരു പ്രസംഗം മാത്രം. 6 ലും 7 ലും പാട്ടൊഴികെ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് കഴിവ് കേട് തെളിയിച്ചിട്ടുണ്ട്.സംഭാഷണം, കഥാപ്രസംഗത്തിലെ കാഥികൻ, ഇംഗ്ലീഷ് പ്രസംഗത്തിലെ പരിഭാഷ,തമിഴ് പ്രസംഗം തുടങ്ങിയവ അതിൽ പെടും. തമിഴ് പ്രസംഗം ഉസ്താദ് കുന്നുംപുറം ചന്തയിൽ നിന്ന് വാങ്ങിയതായത് കൊണ്ട് പരിസരത്തെ മിക്ക മദ്രസകളിലെയും തമിള് പ്രസംഗം അക്കൊല്ലം അത് തന്നെയായിരുന്നു.
ക്ലാസ്സിൽ കൂടുതൽ മാർക്ക് വാങ്ങിയവർക്കും ഫുൾ ഹാജർ ഉള്ളവർക്കും സമ്മാനം കൊടുക്കലും അന്ന് തന്നെയാണ്.
ഘോഷയാത്രകളിൽ പിന്നീട് സ്കൗട്ടും ദഫും വ്യാപകമായി. പരിസര മദ്രസകളിൽ പുറത്ത് നിന്ന് കുട്ടികളെ കൊണ്ട് വന്നപ്പോൾ മള്ഹർ സ്വന്തം മക്കളെ പരിശീലിപ്പിച്ചു. നബിദിനാഘോഷങ്ങൾക്ക് അന്നത്തേക്കാളേറെ തിളക്കവും മേളക്കൊഴുപ്പും ഒരുക്കവും ഇന്നാണെന്നാണ് എന്റെ പക്ഷം. ഓരോ നബിദിനാഘോഷം കടന്നു വരുമ്പോഴും കഴിഞ്ഞ് പോയ നബിദിന ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും. ഒരു പഠിതാവിൽ നിന്ന് രക്ഷിതാവിലേക്കുള്ള മാറ്റം എത്ര പെട്ടന്നാണ് സംഭവിച്ചത്. എന്നാലും നബിദിന കാലത്ത് നാട്ടിൽ ഉള്ളപ്പോഴൊക്കെ സജീവമായി അതോടൊപ്പം നിൽക്കാൻ കഴിയുക എന്നത് ഒരു സുകൃതം തന്നെയാണ്.
صل الله على محمد
صل الله عليه وسلم
Comments
Post a Comment