ജീവിക്കാൻ മറന്നവൻ

അവസാന ഭാഗം
ഫൈസൽ മാലിക്ക് എ.ആർ.നഗർ

ആ തീരുമാനവുമായി മുന്നോട്ട് പോകുക തന്നെ അതല്ലാതെ നിവൃത്തിയില്ല വിസിറ്റിങ് വിസയുടെ കാലാവധി തീരാൻ രണ്ട് നാൾ മാത്രം. സ്ഥിരമായ ഒരു ജോലിയില്ലാതെ തുടരാൻ സാധ്യമല്ല സ്വപ്നങ്ങളും ലക്ഷ്യങ്ങളും ബാക്കിയാക്കി ഒരു തിരിച്ച് പോക്ക് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലൊന്നും അറിയിച്ചില്ല ചെന്ന് കയറുമ്പോൾ മാത്രം അവരറിഞ്ഞാൽ മതി. കരിപ്പൂരിലേക്ക് ടിക്കെറ്റെടുത്തു അത്യാവശ്യം സാധനങ്ങളും വാങ്ങി എയർപോർട്ടിലേക്ക്...
നാല് മാസത്തെ പ്രവാസം  നിരാശയോടെ അവസാനിക്കാൻ പോകുകയാണ്.
അപ്രതീക്ഷിതമായ ഈ തിരിച്ച് വരവ് ഉൾകൊള്ളാൻ വീട്ടുകാർക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വന്നു. എല്ലാം വിശദമായി തന്നെ വിസ്തരിച്ചു.
വെറുതെയിരിക്കാൻ സമയമില്ല രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ജോലിക്കിറങ്ങി ഒരു മിനി ബസിൽ കണ്ടക്ടറായി ഒരു മാസത്തോളം. പിന്നെ തൊട്ടടുത്ത നാട്ടിൽ ഒരു ക്ലിനിക്കിൽ മെഡിക്കൽ ഷോപ്പിൽ ജോലിക്ക് കയറി. അധികവും രാത്രിയായിരുന്നു ഡ്യൂട്ടി. രാത്രിയാകുമ്പോൾ പലപ്പോഴും തിരക്ക് വളരെ കുറവായിരിക്കും നേരഭിമുഖമായിരുന്നു ക്യാഷ് കൗണ്ടർ. സ്വാഭാവികമായും
അവിടെ പോയി ഇരുന്ന് കൗണ്ടറിലെ സ്റ്റാഫുമായി സംസാരിച്ചിരിക്കും. കൗണ്ടറിൽ അധികവും പെൺകുട്ടികളായിരുന്നു അതിലൊരാളായിരുന്നു സീനത്ത്, ഏകദേശം എന്റെ അതെ കുടുംബ പശ്ചാതലമുള്ളവർ. ഇവിടെത്തെ ജോലിയിലും പ്രായത്തിലും എന്നേക്കാൾ ഒരു വയസ്സ് കൂടുതൽ. കുടുംബ കാര്യങ്ങളൊക്കെ അവരോട് സംസാരിക്കുമ്പോൾ വലിയ ആശ്വാസമായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ ഭക്ഷണത്തിൽ അവർക്കും  കൂടി കരുതാൻ ഉമ്മാനോട് പറയും. അവരും കൊണ്ട് വരുന്നതിൽ എന്തെങ്കിലും സ്പെഷൽ എനിക്കുണ്ടാവും വീട്ടുകാർ തമ്മിലും നല്ല സൗഹൃതത്തിലായി.അതിനിടക്ക് ഉപ്പാക്ക് ഒരു അപകടം സംഭവിച്ചു അഡ്മിറ്റ് ചെയ്തത് ഇതേ ആശുപത്രിയിൽ തന്നെ ഈ സമയത്ത് സ്വന്തം മക്കളെക്കാൾ അധികം ശുഷ്രൂശ നൽകാനും മറ്റും സീനത്ത് കാണിച്ച ഉത്സാഹം വല്ലാത്തൊരു ബഹുമാനം അവരോടെനിക്കു തോന്നി അതിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ലായിരുന്നു.

ക്ലിനിക്കിലെ ജോലി ഒരു വിധം മുന്നോട്ട് പോയി കൊണ്ടിരിക്കെ ആ സന്തോഷ വാർത്തയെത്തി. മുമ്പ് അൽപകാലം ജോലി ചെയ്ത പ്രമുഖ പാലുൽപന്ന കമ്പനിയിൽ നിന്ന് വിസ വന്നിരിക്കുന്നു സന്തോഷം കൊണ്ടെനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല വീട്ടിൽ ഫോൺ ഇല്ലാത്തത് കാരണം അമ്മാവൻ വിളിച്ച് പറഞ്ഞത് ക്ലിനിക്കിലേക്കായിരുന്നു. അപ്പൊ തന്നെ വിവരം സീനത്തിനോട് പറഞ്ഞു ഏറെ സന്തോഷമായെങ്കിലും വിട്ട്   പിരിയുന്നതിലെ വേദന അവരുടെ മുഖത്ത് കാണാമായിരുന്നു. ഡ്യൂട്ടി ഒന്ന് കഴിഞ്ഞ് കിട്ടാൻ വളരെ ധൃതിയായിരുന്നു അന്ന്. വീട്ടിലെത്തി വിവരം അറിയിച്ചു സന്തോഷം കൊണ്ട് ഉമ്മയും പെങ്ങൻമാരും കെട്ടി പിടിച്ചു കരഞ്ഞു
വൈകി വന്ന ഉപ്പാനോട് വിവരം പറയുമ്പോഴും ഉമ്മാന്റെ സന്തോഷ കണ്ണീർ വറ്റിയിരുന്നില്ല.
......................

ഇത്തവണ എറെ പ്രതീക്ഷയോടെയാണ് വരുന്നത് വിസിറ്റിങ് വിസ അല്ലാത്തത് കൊണ്ട് ജോലിയുടെ ടെൻഷനില്ല വന്നിറങ്ങിയ പിറ്റേന്ന് തന്നെ ഡ്യൂട്ടിക്കിറങ്ങി സെയിൽസ് വാനിൽ ഹെൽപറായിട്ടായിരുന്നു തുടക്കം തുഛമായ ശമ്പളം. അൽപം കടുത്തതാണെങ്കിലും ഓവർടൈം അടക്കം രാവും പകലും പണിയെടുത്തു. പെങ്ങൻമാരുടെ വിവാഹം, വീട് പണി ഇത് മാത്രമായിരുന്നു ലക്ഷ്യം അതിന് എല്ല് മുറിയെ പണിയെടുക്കുക തന്നെ. രണ്ടാമത്തെ പെങ്ങളുടെ വിവാഹത്തിന് വന്ന കടം വീടാൻ ഒരു വർഷമെടുത്തു. മൂന്നാമത്തെ പെങ്ങളുടെ വിവാഹത്തിന് വേണ്ടി ഒരു കുറി വെച്ചു ബാക്കി കടവും വാങ്ങി വിവാഹം  നടത്തി. രണ്ടാമത്തെ മാസം നറുക്ക് എടുക്കാതെ എല്ലാവരെ കൊണ്ടും സമ്മതിപ്പിച്ച് മറ്റൊരാൾക്ക് നൽകി അവനും സഹോദരിയുടെ വിവാഹം തന്നെയായിരുന്നു വിഷയം. നാട്ടിൽ പോയ അവൻ പിന്നെ തിരിച്ച് വന്നില്ല കുറിയിലേക്ക് ഒരു ചില്ലിക്കാശ് പോലും തിരിച്ചടച്ചതുമില്ല വീട്ടിലേക്ക് ചിലവിന് പോലും അയക്കാതെ പത്തു മാസം കൊണ്ട് ആ കടം ഞാൻ വീട്ടി. താമസിയാതെ രണ്ടു മാസത്തെ ലീവിന് നാട്ടിൽ പോയി.ഗൾഫിലേക്ക് പോയെങ്കിലും മുമ്പ് ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നിരുന്നു. തുടരെത്തുടരെ വന്ന വിവാഹാലോചനകൾ മുഴുവൻ എനിക്കു വേണ്ടി മുടക്കി കാത്തിരിക്കുകയായിരുന്നു അവൾ. നാട്ടിലെത്തിയ ഞാൻ വീട്ടിൽ കാര്യം അവതരിപ്പിച്ചു.തുടക്കത്തിൽ ചെറിയ പൊട്ടിത്തെറിയൊക്കെ ഉണ്ടായെങ്കിലും കാര്യങ്ങൾ ഞങ്ങളുടെ വഴിക്ക് വന്നു. സന്തോഷപൂർവം ആ സ്വപ്നവും സാക്ഷാൽകരിച്ചു തിരിച്ച് പോന്നു. നാട്ടിൽ പോക്കും തിരിച്ചു പോരലും മുറപോലെ നടക്കുന്നു. കടങ്ങൾ ഇനിയും ബാക്കിയാണ്. എന്നാലും റാഹത്താണ് അടുത്തയാഴ്ച നാലാമത്തെ പെങ്ങളുടെ വിവാഹമാണ്. ഹെൽപർ തസ്തികയിൽ നിന്ന് സെയിൽസ്മാനായി സ്ഥാനക്കയറ്റം കിട്ടി അത്യാവശ്യം നല്ല ശമ്പളം.  ഓല മേഞ്ഞ വീട് ഓട് പാകിയെങ്കിലും ചോർച്ച മാറിയിട്ടില്ല. അഞ്ചാമത്തെ പെങ്ങളെ കല്യാണവും കൂടി കഴിഞ്ഞിട്ട് വേണം ഈ അറുപതാം വയസ്സിലും കിണറിന്റെ ആഴത്തിൽ കരിമ്പാറ പൊട്ടിക്കുന്ന അപകടകരമായ പണിക്ക് പോകുന്ന ഉപ്പാനോട് ഒന്ന് വിശ്രമിക്കാൻ പറയാൻ. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് കുട്ടികൾക്കെങ്കിലും ഒരു മോചനം നൽകണം.
അതിന് ശേഷം ജീവിക്കാൻ മറന്ന എനിക്കുമൊന്ന് ജീവിക്കണം
പ്രാർത്ഥന പൂർവ്വം,
നിങ്ങളുടെ സ്വന്തം

   നൗഷാദ്

-----------------------------
Other:
ഫൈസൽ മാലിക്ക് വി.എൻ
ഏ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)