അനുസ്മരണം: ബാവുട്ടി തങ്ങൾ

ഫൈസൽ മാലിക്ക് വി.എൻ
എ.ആർ നഗർ


        നാട്ടിൽ മുഴുവൻ പട്ടിണിയും ദാരിദ്രവും നടമാടിയിരുന്ന കാലത്ത് ബാവുട്ടി തങ്ങളുടെ വീട് അയൽപക്കത്തെ സമ പ്രായക്കാരായ കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. മൃഷ്ടാന്ന ഭോജനം ഒന്നുമല്ലെങ്കിലും വിശപ്പടക്കാനുള്ള വക അന്നവിടെയുണ്ടാകും. വലിയ ഭക്ഷണ തളികക്ക് ചുറ്റുമിരുന്ന് കഴിക്കുന്ന കൂട്ടത്തിൽ ബാവുട്ടി തങ്ങളുമുണ്ടാകുമത്രെ. അക്കാലത്തെ യുവാക്കളുടെ ശരാശരി ചിന്തകൾക്കപ്പുറമായിരുന്നു തങ്ങളുടെ ചിന്ത. ആധുനിക ഉപകരണങ്ങളുടെ ഫിറ്റിങും അഴിച്ചുപണികളുമൊക്കെയാണ് ഹോബി.ചെറുപ്പത്തിൽ തന്നെ ഡ്രൈവിങ് അഭ്യസിച്ചു. ഈ അടുത്തൊരു ദിവസം ഞാനെന്റെ പിതാവിനോടൊപ്പം ഫറോക്ക് പേട്ടയിൽ താമസിക്കുന്ന  ഡോ:ഹംസ നഹയെ സന്ദർശിക്കുകയുണ്ടായി.
എ.ആർ നഗറിലെ കക്കാടം പുറത്ത് നിന്നാണെന്ന് പറഞ്ഞപ്പോൾ പണ്ട് കുന്നുംപുറം ഗവ: ആശുപത്രിയിൽ ജോലി ചെയ്ത കാലവും ബാവുട്ടി തങ്ങൾ ഹംസ നഹയെ ഡ്രൈവിങ് പഠിപ്പിച്ചതുമൊക്കെ അനുസ്മരിക്കുകയുണ്ടായി. കക്കാടം പുറത്തെ ആദ്യകാല ഗൾഫുകാരിൽ തങ്ങളുമുണ്ടാകും. എന്റെ ഓർമയിൽ എ.ആർ നഗറിലെ കൈതകത്ത് ഏന്തീൻ കുട്ടി ഹാജിയുടെ വീട്ടിൽ ടെലിവിഷൻ വന്നതിന് ശേഷം പിന്നെ തങ്ങളോടെയായിരിക്കും വന്നിട്ടുണ്ടാവുക. അതും ഒരു ബ്ലാക്ക് & വൈറ്റ് ടി.വി.
പ്രമുഖ അന്താരാഷ്ട്ര ഫുട്ബാൾ ടൂർണ്ണമെന്റായിരുന്ന നെഹ്റു കപ്പ് 1987 ൽ  കോഴിക്കോട് വെച്ച് നടന്നപ്പോൾ തങ്ങളോട്ത്തെ ടി.വി പുറത്തേക്ക് എടുത്ത് വെച്ചതും മുറ്റം നിറയെ ആളുകൾ ഇരുന്ന് കളി കണ്ടതും ഓർമയുണ്ട്.ഇതിലൊക്കെ ബാവുട്ടി തങ്ങൾ വലിയ താൽപര്യക്കാരനായിരുന്നു. ക്രിക്കറ്റ് എന്താണെന്ന് തങ്ങളോട്ത്തെ ടി.വിയിലൂടെയാണ് ഞങ്ങളൊക്കെ(കണ്ട്) പഠിച്ചത്.
ഗൾഫ് ജീവിതം മതിയാക്കിയ തങ്ങളെ പിന്നീട് കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസ്സയുടെ സെക്രട്ടറിയായിട്ടാണ് അറിയുന്നത്. മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു.മദ്രസയുടെ ദൈനംദിന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധാലുവായിരുന്നു. ഓഫീസ് റൂമിനോട് ചേർന്ന് വലിയ പത്തായം പോലൊരു തറയുണ്ടായിരുന്നു. കമ്മിറ്റിക്കാരുടെ സ്ഥിരം ഇരിപ്പിടവും അത് തന്നെയാണ്. ബഹുമാനം കൊണ്ട് കുട്ടികളൊന്നും അതിൻ മേൽ കയറി ഇരിക്കാറില്ല.പുതിയ കാലത്തെ കുട്ടികൾക്ക് അതൊക്കെ വലിയ കൗതുകമായിരിക്കും. 
നിശ്ശബ്ദനും പക്വമതിയുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു ബാവുട്ടി. തെരഞ്ഞെടുപ്പ് കാലങ്ങളിൽ അത് പഞ്ചായത്തായാലും നിയമസഭയായാലും തങ്ങളുടെ വീടിന്റെ ഉമ്മറത്തെ ലൈറ്റ് പാതിര വരെ കത്തി നിന്നു. മുസ്ലിം ലീഗിന്റെ മുന്നണി പോരാളിയായി പോളിങ് ബൂത്തിൽ ഏജന്റായും ഇലക്ഷൻ രംഗത്ത് സ്ക്വാഡ് വർക്കിലും ബാവുട്ടി മുൻപിൽ നടന്നു.
അവുക്കാദർ കുട്ടി നഹ സ്ഥിരമായി ജയിക്കുന്ന എ ആർ നഗർ ഉൾക്കൊള്ളുന്ന തിരൂരങ്ങാടി മണ്ഡലത്തിൽ ഒരിക്കൽ എതിർ സ്ഥാനാർത്ഥി C.P.I യുടെ കെ എൻ എ ഖാദറായിരുന്നു. പൊരിഞ്ഞ പോരാട്ടം. ഖാദർ സാഹിബിന്റെ ആയത്തും ഹദീസും ഓതിയുള്ള പ്രഭാഷണം ആളുകളെ വല്ലാതെ  ആകർഷിച്ചു.  നഹ സാഹിബ് പരാജയപ്പെടുമോ എന്ന ഭീതി പോലുമുണ്ടായി. നമ്മുടെ നാട്ടിൽ യു ഡി എഫിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് ബാവുട്ടിയായിരുന്നു. രാവും പകലും ഓടിനടന്ന് അവർ മുഴുവൻ വോട്ടും ചെയ്യിച്ചു. ആ തവണ നഹയുടെ വിജയത്തിന് തിളക്കം ഏറെയായിരുന്നു.
നല്ലൊരു കലാ സ്നേഹികൂടിയായിരുന്ന ബാവുട്ടി തങ്ങൾ ഒരു കല്യാണത്തിന് ചെറിയൊരു കുട്ടി നയിക്കുന്ന  ഗാനമേള ട്രൂപ്പിനെ കൊണ്ടുവന്ന്  പാടിച്ചത് ഓർത്തു പോകുന്നു.
വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്നു. രാവേറെ ചെന്നാലും ആ വരാന്ത സുഹൃദ് സംഭാഷണങ്ങളാൽ സമ്പന്നമായത് കാണാമായിരുന്നു. ചെറിയൊരു പുഞ്ചിരിയും പതിഞ്ഞ സംസാരവും മെലിഞ്ഞ ശരീര പ്രകൃതിയും.  കക്കാടംപുറം മള്ഹറിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും അതിലേറെ നാട്ടുകാർക്കും പകരം വെക്കാനില്ലാത്ത നഷ്ടമാണ് ബാവുട്ടി തങ്ങളുടെ വിയോഗത്താൽ വന്ന് ഭവിച്ചത്.മദ്ഹറുൽ ഉലൂം മദ്രസയുടെയും കക്കാടം പുറത്തിന്റെയും ചരിത്രരചന പൂർത്തിയാവില്ല.
ചില വിവരങ്ങൾക്കു
കടപ്പാട്:അരീക്കൻ മുഹമ്മദ് കുട്ടി.

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)