ഓട്ടോറിക്ഷാ പുരാണം
ഫൈസൽ മാലിക്ക് വി.എൻ
എ.ആർ നഗർ
മനുഷ്യൻ യാത്രക്കാരെ വഹിച്ചു കൊണ്ട് ചവിട്ടി നീങ്ങുന്ന സൈക്കിൾറിക്ഷകളിൽ നിന്നായിരിക്കാം ഒരു പക്ഷെ ഓട്ടോറിക്ഷകളുടെ ഉത്ഭവം. ഏറ്റവും കുറഞ്ഞ വാടകയിൽ സ്വന്തമായൊ കുടുംബമായൊ യാത്ര ചെയ്യാനും ഏത് ഇടുങ്ങിഴ വഴിയിലൂടെയും സഞ്ചാര യോഗ്യമായതുമാണ് ഈ മുഛക്ര വാഹനം ഇത്ര പ്രചാരത്തിലാവാൻ കാരണം. ആധുനിക വികസനത്തിന്റെയും ആടംബര വാഹനത്തിന്റെയും നാടായ സഊദി അറേബ്യയിൽ പോലും ഹജ്ജ് സമയത്ത് ലക്ഷങ്ങൾ സംഗമിക്കുന്ന മിന താഴ്വരയിൽ ഓട്ടോറിക്ഷ ഉപയോഗിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ വിചിത്ര ജീവിയുടെ വളർച്ചയുടെ വഴിയിൽ ഒരുപാട് പരിണാമങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമാണ് ഇന്ന് കാണുന്ന വ്യത്യസ്ത മോഡലുകൾ. അതിന്റെ രൂപപരിണാമങ്ങൾ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിൽ ഇലക്ട്രിക് ഓട്ടോകൾ വരെ നിരത്തിലിറങ്ങിക്കഴിഞ്ഞു. കാറും ജീപ്പും എന്ന് വേണ്ട യാത്രക്കുപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ടാക്സിയായി ഓടുന്നുണ്ടെങ്കിലും അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നു ഓട്ടോറിഷയും ഓട്ടോക്കാരനും. ഒരു ഓട്ടോറിക്ഷ കണ്ടാലറിയാം അത് ഉപയോഗിക്കുന്നവന്റെ കലാവിരുതും സംസ്കാരവും ഇഷ്ടങ്ങളും ഹോബികളും രാഷ്ട്രീയവും ആദർശവും മതവും എന്ന് വേണ്ട കുടുംബവിശേഷങ്ങൾ വരെ സകലവും ഈ ഒന്നര മീറ്ററിൽ അകത്തും പുറത്തുമായി പ്രദർശിപ്പിച്ചിട്ടുണ്ടാവും.
60 വർഷത്തിലധികമായി ഓട്ടോ ഓടാൻ തുടങ്ങിയിട്ട്. എന്നാൽ നമ്മുടെ പരിസരത്തെ ചെറു പട്ടണങ്ങളിൽ ഓട്ടോ വ്യാപകമായ കാലത്തു തന്നെ കക്കാടംപുറത്തും ഇവർ എത്തിയിരുന്നു. കോയിസൻ മൊയ്തീൻ, പൂളക്കൽ ബഷീർ(മാനു) തുടങ്ങിയവരൊക്കെയാണ് തുടക്കക്കാർ എന്നാണ് എന്റെ ഓർമ. കാര്യമായ ഓട്ടം കുറ്റൂർ നോർത്തിലേക്ക് തന്നെ. തുടക്കത്തിൽ മിനിമം ചാർജ് മൂന്ന് രൂപയായിരുന്നു.
കുറ്റൂർ KMHS ൽ
പഠിക്കുന്ന കാലത്ത് പരിചയക്കാരായ ഡ്രൈവർമാരുടെ വണ്ടിയിൽ മുൻസീറ്റിലിരുന്ന് എത്രയോ തവണ ഓസിന് യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ വഴിയിൽ നിർത്തി കയറ്റി കൊണ്ട് പോകും അന്നത്തെ സന്മനസുള്ള ഓട്ടോക്കാർ. ഒരിക്കൽ കാല് വേദന കാരണം വളരെ പ്രയാസപ്പെട്ട് സ്കൂളിലേക്ക് നടക്കുമ്പോൾ പരിചയക്കാരനായ ഒരാളുടെ ഓട്ടോ എന്റെ മുമ്പിൽ വന്ന് നിർത്തി. വളരെ സന്തോഷത്തോടെ അതിൽ കയറിയിരുന്നപ്പോൾ അദ്ദേഹം പറയ്യാണ് ഞാനെങ്ങോട്ടും പോകുന്നില്ല ഇവിടെ ഒരു ഓട്ടം പോകാൻ വന്നതാണെന്ന്. അന്നത്തെ ആ ജാള്യം ഇന്നും മാഞ്ഞിട്ടില്ല. സ്കൂൾ പഠനശേഷം ഗൾഫ് വരെയുള്ള ഒരു ഇടത്താവളമായിരുന്നു പലർക്കും ഓട്ടോറിക്ഷ.
ഈ സ്വയം തൊഴിലിലൂടെ നല്ലാെരു വരുമാനമാർഗം കണ്ടെത്തിയവരും കുറവല്ല. സൂചി കടക്കുന്നിടത്ത് ഒട്ടകം കടത്താൻ വിദഗ്തരാണ് ഓട്ടോക്കാർ എന്നാണ് അവരെ കുറിച്ചുള്ള ഒരു ആക്ഷേപം. എങ്ങിനെയായാലും ഈ കുടുസ്സായ മുറിയിലിരുന്ന് ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവരായി ആരുമുണ്ടാവില്ല. ഓട്ടോ വിശേഷങ്ങൾ ഇവിടെ തീരുന്നില്ല...
കൂടുതൽ വെയ്റ്റിങിന് നേരമില്ലാത്തത് കൊണ്ടും മറ്റൊരു ട്രിപ്പ് ഉള്ളത് കൊണ്ടും നിർത്തുന്നു.
Comments
Post a Comment