എന്റെ കളിയോർമ്മകൾ
ഫൈസൽ മാലിക്ക് വി.എൻ
എ.ആർ നഗർ
ഇരുൾ മൂടുന്നത് വരെ കളിക്കും അതായിരുന്നു രീതി. സ്കൂളില്ലാത്ത ദിവസം മദ്രസ്സ വിട്ട് വന്ന് നേരെ ഗ്രൗണ്ടിലെത്തും പിന്നെ നിർത്തുന്നത് ഉച്ചക്കഞ്ഞിക്ക്. അത് കഴിഞ്ഞ് പിന്നെയും പായും വിരിറ്റത്തിൽ തൊടുവിലേക്ക്. വർഷത്തിൽ രണ്ടു തവണ വിളവ് ഇറക്കുന്നത് കൊണ്ട് കൊയ്ത്ത് കഴിഞ്ഞ കൊടുവാപാടത്ത് കളിക്കാൻ തീരെ സ്വാതന്ത്രമില്ലായിരുന്നു. എന്നാലും പാടത്ത് ഗ്രൗണ്ട് ഒരുക്കി കളിക്കും. കല്ലെടുത്തെറിഞ്ഞോടിച്ചാലും വീണ്ടും തിരിച്ചെത്തി കളിക്കും. കല്ലേറ് കൊണ്ട് പല്ല് കൊഴിഞ്ഞ കൂട്ടുകാരനെ ഓർത്ത് പോകുന്നു.
ഒന്നാം നമ്പർ രണ്ടാം നമ്പർ തുടങ്ങി അഞ്ച് വരെ അന്നത്തെ പന്തുകൾക്ക് നമ്പർ ഉണ്ടായിരുന്നു. കളിക്കാരിൽ ഒരാളുടെ ബന്ധു ഗൾഫിലായതിനാൽ ചെറുപ്പം മുതലെ ഏറ്റവും വലിയ അഞ്ചാം നമ്പർ ലതർബോള് കൊണ്ട് കളിക്കാൻ മഹാഭാഗ്യം ലഭിച്ചിരുന്നു.
കക്കാടംപുറത്തെ സ്കൂളിൽ പഠിക്കുന്ന കാലം. 25 ഉം 50 ഉം പൈസ പിരിവിട്ടെടുത്ത് എട്ട് രൂപയ്ക്ക് ഞങ്ങൾ ക്ലാസ്സ് മേറ്റ്സ് ഒരു ഒന്നാം നമ്പർ റബർ പന്ത് വാങ്ങി. സ്കൂൾ മുറ്റത്ത് കളി ആവേശത്തിലേക്ക് മുറുകവെ അത്യാവശ്യം തണ്ടും തടിയുമുള്ള ഒരുത്തൻ അടിച്ച പന്തതാ സ്റ്റാഫ് റൂമിന്റെ വാതിൽകൽ. അക്കാലത്തെ പുകില് പിന്നെ പറയേണ്ടതില്ലല്ലൊ. കളി സ്വാഹഃ. പിന്നെ ആ പന്ത് കാണുന്നത് ശാസ്ത്രമേളയിൽ ഞങ്ങളുടെ സ്കൂൾ അവതരിപ്പിച്ച "തിരമാലയിൽ നിന്ന് എങ്ങിനെ വൈദ്യുതിയുണ്ടാക്കാം" എന്ന ഐറ്റംസിന് വേണ്ടി ബിരിയാണി ചെമ്പ് എന്ന കടലിൽ അലയടിക്കുന്ന തിരമാലക്ക് വേണ്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന എന്തൊ ഒരു സാധനമായിട്ടാണ്.
തിരൂരങ്ങാടി എം.കെ.എ സമദ് മെമ്മോറിയൽ ഫുട്ബോൾ മത്സരം കാണാൻ പോകുന്നതും രസകരമായ ഓർമ്മയാണ്. അങ്ങോട്ടുമിങ്ങോട്ടും നടക്കും തിരൂരങ്ങാടി സ്കൂളിലെ വിദ്യാർഥിയാണെന്ന് കള്ളം പറഞ്ഞ് ഒരു രൂപയുടെ ടിക്കറ്റ് വാങ്ങും. പനമ്പുഴ തോണിക്കടവ് കടക്കാനും ഐസ് വാങ്ങാനുമുള്ള ചില്ലറയും കയ്യിൽ കരുതും.
1990 ഇറ്റാലിയ ലോകകപ്പ് മുതലാണ് ലോകകപ്പ് ഫുട്ബാൾ കാണാൻ തുടങ്ങിയത്. അന്ന് ഞങ്ങളുടെ നാട്ടിൽ ടെലിവിഷൻ വ്യാപകമായിരുന്നില്ല. ഞങ്ങൾ കളിക്കുന്ന ഗ്രൗണ്ടിന്റെ അടുത്തുള്ള വീട്ടിൽ നിന്നാണ് കളി കണ്ടിരുന്നത്. ടി.വിയുള്ള കുടുസ്മുറിയിൽ എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യമില്ലാത്തതിനാൽ ടി.വി വരാന്തയിലേക്ക് എടുത്ത് വെച്ചാണ് കാണൽ. അതും രാത്രിയിൽ ലൈവായിട്ടല്ല. രാവിലെ രണ്ടാമത് പ്രക്ഷേപണം ചെയ്യുന്ന പ്രസക്ത ഭാഗങ്ങൾ മാത്രം. ലോകകപ്പ് ഫുട്ബാളിന്റെ മനോഹാരിത ഒട്ടും ചോരാതെയായിരു ആ പ്രക്ഷേപണം. കളി കണ്ട ശേഷം അതേ ഭാവങ്ങൾ മനസിൽ ആവാഹിച്ച് നിറയെ ചിരൽ കല്ലുകൾ നിറഞ്ഞ ഞങ്ങളുടെ ഗ്രൗണ്ടിലേക്കിറങ്ങും. അന്ന് കണ്ട കളിയിലെ രണ്ട് ടീമുകളാണ് ഇരു ഭാഗത്തും ഏറ്റുമുട്ടുക!! ഒരിക്കലും തിരിച്ചുകിട്ടാത്തതാണെങ്കിലും മറക്കാൻ കഴിയാത്ത ഒരു പിടി നനവും നിനവുമായിരിക്കും നമ്മുടെ ബാല്യകാല ഓർമകൾ. അതിലേറ്റവും മധുരം കളിയോർമ്മകൾക്ക് തന്നെ.
Comments
Post a Comment