തത്തമ്മക്കൂട് വാട്സ്ആപ്പ് കൂട്ടായ്മ

ഫൈസൽ മാലിക് വി.എൻ
എ.ആർ നഗർ

നല്ല വാക്കുകൾ മാത്രം ശീലിച്ച ഇടപഴകലിന്റെ നൻമയാണ് തത്തമ്മക്കൂട് വാട്സ്ആപ്പ് കൂട്ടായ്മ. എഴുത്തും വായനയും ക്രിയാത്മക ചിന്തകളും വളർത്തിയെടുത്ത നാട്ടുകൂട്ടം. മൂന്ന് വർഷം കൊണ്ട് അത് ഈ പ്രദേശത്തിന്റെ സാമൂഹിക ഇടങ്ങളിൽ ഒരു നിശബ്ദ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഒരുപാട് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നാം അംഗങ്ങളാണെങ്കിലും തത്തമ്മക്കൂട് അതിൽ നിന്നൊക്കെ വേറിട്ടുനിൽക്കുന്നു. കർശനമായ പെരുമാറ്റച്ചട്ടത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇന്ന് ഒരു നാടിന്റെ പരിച്ഛേദമായി മാറിയിരിക്കുന്നു. വളർന്നുവരുന്ന പുതുനാമ്പുകളെ അക്ഷരങ്ങളോട് അടുപ്പിക്കുകയും സർഗാത്മകത വളർത്തുകയും ചെയ്യുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇരുളാർന്ന പോയകാലത്തെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഊഷ്മളമായ സൗഹൃദത്തിന്റെ സൗരഭ്യം ഒരുഗ്രാമം മുഴുവൻ പരത്തുക എന്നതും തത്തമ്മക്കൂടിന്റെ സ്വപ്നമത്രെ. ആരോടും കടപ്പാടുകളില്ലാതെ തിരക്കഭിനയിച്ച് സ്വന്തത്തിലേക്ക് ചുരുങ്ങി പരിസരത്തുനിന്നുയരുന്ന നിലവിളികളിൽ കാതുകൾ പൊത്തിപ്പിടിക്കുന്ന യുവസമൂഹത്തെ സാമൂഹിക ബോധമുള്ളവനാക്കി മാറ്റാനും തത്തമ്മക്കൂടിനു കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ചകളിൽ ഏറെക്കുറെ ശാന്തമായുറങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് തിങ്കളിന്റെ പൊൻപുലരിയിൽ തുടങ്ങുന്ന സൗഹൃദസദസ്സോടെ സജീവമായി തുടങ്ങും. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയിൽ അന്യരായി തീർന്ന ഒരുപാട് ദേഹങ്ങളെ പരസ്പരം സ്വന്തക്കാരാണെന്നും അയൽവാസികളാണെന്നും തിരിച്ചറിയാൻ സൗഹൃദസദസ് പലപ്പോഴും നിമിത്തമായിട്ടുണ്ട്. ശുദ്ധ സംഗീതത്തിന്റെ ഇശൽ പെയ്തിറങ്ങുന്ന ചൊവ്വാഴ്ചകൾ കൂട്ടിലെ സംഗീതപ്രേമികൾക്ക് മാപ്പിളപ്പാട്ടുകൾ കൊണ്ടും അനശ്വരഗാനങ്ങൾ കൊണ്ടും മനം നിറക്കുന്ന ദിവസമാണ്. ബുധൻ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന "കുരുത്തോല" പുതുതായി എഴുതിത്തുടങ്ങുന്നവരുടെ പ്രതീക്ഷയാണ്. പരിചയസമ്പന്നരുടെ രചനകളെ വെല്ലുന്നതരത്തിലുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ കുരുത്തോല ഏറെ സഹായിച്ചിട്ടുണ്ട്. അങ്ങനെ തെളിഞ്ഞു വന്ന പ്രതിഭകളോട് സംവദിക്കാൻ  തലയെടുപ്പുള്ള എഴുത്തുകാർ തന്നെ ഗസ്റ്റുകളായി കൂട്ടിൽ വന്നു. പള്ളിപ്പറമ്പ് എന്ന് പേരിട്ട് വെള്ളിയാഴ്ചകളിൽ നടക്കുന്ന അനുസ്മരണങ്ങളിൽ കൂടി മൺമറഞ്ഞുപോയ പൂർവികരെയും അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരെയും ഓർത്തെടുക്കാൻ സഹായകരമായിട്ടുണ്ട്. ഇങ്ങിനെയൊരാൾ  ഇവിടെ ജീവിച്ചിരുന്നു എന്ന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഓരോ നന്മ നിറഞ്ഞ സ്മരണകളും. ശനിയാഴ്ച നടക്കുന്ന തൽസമയ ക്വിസ് മത്സരം അറിവിനെയും ഓർമ്മശക്തിയെയും പരീക്ഷിക്കുന്ന ഒന്നാന്തരം മത്സരമാണ്. വേഗതയും ചടുലതയുമായിരുന്നു പലപ്പോഴും വിജയികളെ നിശ്ചയിച്ചിരുന്നത്. ഒരാഴ്ചയിൽ നടന്ന മുഴുവൻ കാര്യങ്ങളെയും കോർത്തിണക്കി വാരാന്ത്യത്തിൽ അവതരിപ്പിക്കുന്ന വാർത്താവായന പ്രൊഫഷണൽ വാർത്താവതരണത്തെ പോലും വെല്ലുന്ന തരത്തിൽ നിലവാരം പുലർത്തുന്നു. ഓൺലൈനിൽ നിന്ന് മണ്ണിലേക്കിറങ്ങി ചില ഒത്തുചേരലുകളും തത്തമ്മക്കൂടിന്റെ ബാനറിൽ നടന്നിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ട ചടങ്ങായിരുന്നു "നാട്ടൊരുമ". പെരുന്നാളും ഓണവും ഒന്നിച്ചെത്തിയ സമയത്തെ ഈ ഒത്തുകൂടലിന് ഇരട്ടി മധുരമായിരുന്നു.
ജാതി മത രാഷ്ട്രീയ ഭേദമന്യെ ഒരു നാടിന്റെ ചേർന്നിരുത്തം.
പുതിയ കാലത്ത് കാണാൻ കൊതിച്ച നാട്ടുകാഴ്ച.
ഈ സ്നേഹ പന്തലിന്റെ അകം സംഗീത സാന്ദ്രമായ വാക്കുകളൊഴുകുമ്പോൾ പുറത്ത് പെയ്തിറങ്ങിയ മഴനൂലുകൾ ഉള്ളിലാകെ കുളിര് കോരിയിട്ടു..
പ്രതിഭകളും, പ്രഗൽഭരും, നാട്ടുകാരണവൻമാരും, പുതു തലമുറയിലെ ചങ്കുകളും നാടിന്റെ ഊഷ്മളതയിൽ ചേർന്നിരുന്നതിന്റെ അനുഭൂതി വാക്കുകളിൽ പകർത്തി വെക്കുന്നത് അസാധ്യമായിരിക്കും. ഏറെ പ്രതീക്ഷ നൽകുന്ന ഈ ഓൺലൈൻ കൂട്ടായ്മ അതിന്റെ വിജയകരമായ പ്രയാണം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഫൈസൽ മാലിക് വി.എൻ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)