പ്രവാസം

മനുഷ്യന്റെ ഉൽപത്തിയോളം പഴക്കമുണ്ടാകും പ്രവാസത്തിന്. നാല് പതിറ്റാണ്ട് മുമ്പ് ഗൾഫിലേക്കുള്ള ഒഴുക്ക് ആരംഭിക്കുന്നതിന് മുമ്പ് മലയാളികൾ
(മലബാരികൾ) സിലോൺ ബർമ്മ കറാച്ചി സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു അന്നം തേടി പോയിരുന്നത്.
ഗൾഫ് പ്രവാസം സാധിക്കാതെ വന്നാൽ ഈ പ്രവാസം മറ്റേതെങ്കിലും ഭാഗത്തേക്ക് തുടരും എന്നാണ് എന്റെ അഭിപ്രായം.
1996 ജനു: 11നാണ് ഞാൻ ആദ്യമായി ഗൾഫിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വീട്ടിൽ നിന്ന് ജീപ്പിൽ കൊണ്ടോട്ടിയിലേക്കും അവിടെ നിന്ന് അക്ബർ ട്രാവൽസിന്റെ ബസിൽ ബോംബെ (മുംബെ)യിലേക്കും 14-ആം തിയതി സൗദിയ ഫ്ലൈറ്റിൽ റിയാദിലേക്കുമായിരുന്നു ആ യാത്ര. കൂടെയുണ്ടായിരുന്നയാളുടെ കൂട്ടുകാരുടെ റൂമിൽ രണ്ട് ദിവസം തങ്ങിയ ശേഷമാണ് സൗദി ട്രാൻസ്പോർട്ട് (Saptco) ബസിൽ ജോലിസ്ഥലമായ അൽ ഖുർമയെന്ന ഗ്രാമത്തിലേക്ക് പോയത്. അഞ്ച് വർഷം തികയുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ആദ്യമായി നാട്ടിലേക്ക് ലീവിൽ വരുന്നത്. അന്ന് തുടങ്ങിയ പ്രവാസം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.  നേടിയതൊക്കെയും ഗൾഫ് കൊണ്ട് തന്നെ.
അവിടെ നഷ്ടത്തിന്റെ കണക്കെടുപ്പിന് പ്രസക്തിയില്ലല്ലൊ. എന്നാലും എത്ര വലിയ ആൾകൂട്ടത്തിനിടയിലും ഏകാന്തത അനുഭവിക്കുന്നത് പോലെ തോന്നുന്നത് എന്ത് കൊണ്ടെന്നറിയില്ല. ഇക്കാലത്തിനിടക്ക് ഓർക്കാൻ ഇഷ്ടപ്പെടാത്തതും മറക്കാൻ കഴിയാത്തതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. ഗൾഫുകാരനാവുന്നതോടെ നാട്ടിൽ ഉണ്ടായിരുന്ന മേൽവിലാസം ഇല്ലാതാകുന്നവരും അവഗണയിൽ കഴിഞ്ഞവർക്ക് പുതിയ മേൽവിലാസം കിട്ടിയവരും ഉണ്ട്. അതവന്റെ മടിശ്ശീലയുടെ ഖനം പോലിരിക്കും.
പ്രവാസത്തിനിടയിലെ മരണങ്ങൾ വലിയൊരു ദുരന്തം തന്നെയാണ്. ഒന്ന് പൊട്ടിക്കരയാൻ പോലും കൂടെയാരുമില്ലാത്ത അവസ്ഥ. വിസ ബാക്കിയാവുന്ന അനാഥമായ പാസ്പോർട്ട്. മറമാടി തിരിച്ചു പോന്നാൽ പിന്നീടൊരിക്കലും ആരും തിരിഞ്ഞ് നോക്കാത്ത തികച്ചും അന്യമായ ഖബർസ്ഥാൻ ഓർക്കുമ്പോൾ പേടിപ്പെടുത്തുന്നു. ഖബറിലേക്കിറങ്ങി നിന്ന് അഹമ്മദ്ചാന്റെ മയ്യത്ത് ആറടി മണ്ണിലേക്ക് വെച്ചപ്പോഴുണ്ടായ ഉൾക്കിടിലം എനിക്കിപ്പോഴും മാറിയിട്ടില്ല. വാഹനാപകടമടക്കമുള്ള നൂലാമാലകളിൽ പെട്ട് വൻതുക നഷ്ടപരിഹാരം കൊടുക്കാൻ കഴിയാതെ ജയിലറക്കുള്ളിൽ കഴിയുന്ന അനേകർ. അവരും ഗൾഫുകാരാണ്. അറബ് നാടിന്റെ യഥാർത്ഥ സ്ഥിതി അറിയണമെങ്കിൽ കുഗ്രാമങ്ങളിലേക്ക് വരണം. സാധനങ്ങൾ തലച്ചുമടുമായി നടന്ന് പോകുന്ന, ലൈസൻസില്ലാതിരുന്നിട്ടും വാഹനമോടിക്കുന്ന, സ്വന്തമായി ഉണ്ടാക്കിയ പച്ചമരുന്ന് അടക്കമുള്ള ഉൽപന്നങ്ങൾ സ്വയം മാർക്കറ്റിൽ കൊണ്ട് വന്ന് വിൽക്കുന്ന പ്രായം ചെന്ന ബദു സ്ത്രീകൾ. തോട്ടത്തിൽ എല്ലുമുറിയെ പണിയെടുക്കുന്ന, ആടിനെയും ഒട്ടകങ്ങളെയും മേക്കുന്ന, ടാങ്കർ ലോറിയിലടക്കം അന്നത്തിന് വക കണ്ടെത്തുന്ന വല്യുപ്പമാർ. കോൺക്രീറ്റ് വിപ്ലവത്തിന്റെ അതിപ്രസരമാണെങ്ങും. അതിനിടയിലും ഭൂതകാലത്തെ മറക്കാതിരിക്കാനെന്നവണ്ണം ദ്രവിക്കാതെ നിൽക്കുന്ന ഈന്തപ്പനയോല മേഞ്ഞ മൺകുടിലുകളുടെ ചരിത്ര ശേഷിപ്പുകൾ. മനസ്സിനും കണ്ണിനും കുളിർമയേകി കണ്ണെത്താ ദൂരത്ത് ഇടതൂർന്നു നിൽക്കുന്ന ഈന്തപ്പന തോട്ടങ്ങൾ. ബദുക്കളുടെ മുഖ്യ വരുമാന മാർഗ്ഗമായ ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളും കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആഫ്രിക്കക്കാരായ ആട്ടിടയൻമാരും. ഗ്രാമീണതയുടെ സകല സൗന്ദര്യങ്ങളും കൗതുകങ്ങളും നിറഞ്ഞ ഗ്രാമക്കാഴ്ചകളും ഓർമകളും സ്വന്തം നാട്ടിൽ സ്ഥിരതാമസമാക്കിയാലും ഇടക്കിടക്ക് നമ്മുടെ മനോമുകുരത്തിൽ തെളിഞ്ഞ് വരുമെന്നത് തീർച്ചയാണ്.
നമ്മുടെ നാട് പോലെ തന്നെ വൈവിധ്യമായ സംസ്കാരങ്ങളും ആചാരങ്ങളും നിറഞ്ഞതാണ് ഈ അറബ് മണ്ണും.

ഫൈസൽ മാലിക് വി.എൻ
എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)