ചരിത്ര നിയോഗവുമായി ഒരു ഉത്തരേന്ത്യൻ യാത്ര
(ഭാഗം ഒന്ന്)
സത്താർ കുറ്റൂർ
രാത്രി പത്ത് മണിയോടെ പുറപ്പെടാമെന്നായിരുന്നു ശംസുവിന് കൊടുത്ത വാക്ക്.
റെഡിയായിട്ട് വിളിക്കാമെന്ന് പറഞ്ഞതിനാൽ സമയത്തിന്റെ കാര്യത്തിലുള്ള വേവലാതി ഉണ്ടായിരുന്നില്ല.
പതിനൊന്ന് മണിയോടെ തന്നെ കാത്തിരുന്ന വിളി വന്നു.
മൊബൈൽ വെളിച്ചവുമായി ഒറ്റയടിപ്പാതയിലൂടെ വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് നടന്നു.
നാടുറങ്ങാൻ തുടങ്ങിയിരുന്നു..
അയൽപക്കത്തെ വീടുകളിൽ പലതിലും ഒറ്റ വെളിച്ചം മാത്രമെ അണയാൻ ബാക്കിയൊള്ളൂ..
ഈ അസമയത്തെ വഴി നടത്തം ആരും കാണാതിരുന്നെങ്കിൽ എന്നാശിച്ചു.
ഒന്നുമുണ്ടായിട്ടല്ല.
ചില നേരത്തെ കണ്ടുമുട്ടലുകൾക്ക് വല്ലാത്ത വിശദീകരണം വേണ്ടി വരും.
തിരക്കിട്ട് നടക്കുന്ന എനിക്ക് അത് ചെറിയ രീതിയിലെങ്കിലും അലോസരമാവും.
മനോഗതി അറിഞ്ഞോ എന്തോ നടവഴിയിൽ ആരും എതിരെ വന്നില്ല.
വിളക്കണയാത്ത പൂമുഖങ്ങളിൽ നിന്ന് ഒരാളും നീട്ടി വിളിച്ചതുമില്ല..
മെയിൻ റോഡിലെത്തുമ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാനൊതുങ്ങി നിന്നു.
ഒന്ന് രണ്ട് വാഹനങ്ങൾ അന്നേരം മറി കsന്നു പോയി.
റോഡ് അനുസരണയോടെ നീണ്ടു നിവർന്നു കിടക്കുകയാണ്..
തലേ രാത്രി ചെയ്ത മഴ കാരണമായിരിക്കണം പാറ്റകൾ വെളിച്ചത്തെ പൊതിഞ്ഞിട്ടുണ്ട്.
മുന്നിൽ വന്ന് ചിറകടിച്ച് വീഴുന്ന ഇയ്യാം പാറ്റകൾ ജീവിതത്തിന്റെ നശ്വരതയെ ഓർമ്മിപ്പിച്ചു.
കുഞ്ഞുനാളിൽ പാറ്റകൾ പൊഴിച്ചിട്ട് പോവുന്ന മഴ നനഞ്ഞ പൂമുഖ കാഴ്ചകൾ ഓർമ്മയിൽ നനഞ്ഞു.
ഒന്ന് രണ്ട് വാഹനങ്ങൾ കൂടി അതിനിടയിൽ എന്നെ മറി കടന്ന് പോയി.
കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം പോവാനുള്ള കാറെത്തി.
ശംസുവിനൊപ്പം അലി ഹസ്സൻകയും കാറിലുണ്ടായിരുന്നു.
കുറച്ച് അപ്പുറത്ത് നിന്നും റഹൂഫും കയറി. നാട്ടുകാരനും
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ഉണ്ണികൃഷ്ണൻ വാഹനവുമായി എത്താമെന്ന് പറഞ്ഞതിനാൽ രണ്ട് കിലോമീറ്റർ അപ്പുറത്ത് കക്കാടംപുറത്ത് ഞങ്ങളിറങ്ങി.
അവിടത്തെ ബസ് വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്നു.
അധികം വൈകാതെ വണ്ടി എത്തി.
ഞങ്ങൾ അഞ്ച് പേർ തിരൂരിലെത്തുമ്പോൾ സമയം പന്ത്രണ്ട് മണി ആയി തുടങ്ങിയിരുന്നു.
ഒന്ന് മയങ്ങാനും ഫ്രഷാവാനും വേണ്ടുവോളം സമയമുണ്ട്.
അതിനുള്ള സൗകര്യങ്ങൾ നേരത്തെ ഒരുക്കി വെച്ചിരുന്നു.
ഉണ്ണിയേട്ടന്റെ നല്ല മനസ്സിന് നന്ദി പറയാൻ തോന്നി.
അവിടെ എത്തുമ്പോൾ സിറാജ് നദ് വി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
സിറാജ് നദ്‌വി യുമായി ഒരാഴ്ച മുമ്പാണ് നേരിൽ പരിചയപ്പെട്ടത്.
അതും ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ. ഒരു ഉത്തരേന്ത്യക്കാരനെന്നേ ഇദ്ദേഹത്തെ കണ്ടാൽ ആരും പറയൂ.
ഈ തിരൂരിനടുത്ത് അയ്യായയിലാണ് അദ്ദേഹത്തിന്റെ വീട്.
ഒറ്റ കാഴ്ച കൊണ്ട് തന്നെ ഒരു പാട് അടുക്കാനും മനസ്സ് തുറന്ന് സംസാരിക്കാനും സാധിച്ചു.
ജാർഖണ്ഡിലെ നമ്മുടെ പദ്ധതിക്ക് ആവശ്യമായ സ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അദ്ദേഹം ഒരു പ്രാവശ്യം അങ്ങോട്ട് യാത്ര ചെയ്യുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ റമദാനിലെ അവസാനസമയത്ത്.
ഉമ്മത്തിന്റെ കാര്യങ്ങളിൽ വേവലാതിപ്പെട്ട് നമുക്ക് മുൻപെ നടന്നവർ പലരും ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ടാണല്ലോ ഇത്തരം നൻമയുറവകൾ ഇപ്പോഴും ഒഴുകുന്നത്.
ആ വഴിയിലെ നിയോഗങ്ങളും തുടർച്ചകളും തന്നെയാണ് സിറാജ് നദ്‌വിയെ പോലോത്തവരുടെ നൻമയും.
MSF ന്റെ ദേശീയ വൈസ് പ്രസിഡണ്ട് കൂടിയാണ് നദ് വി.
നദ്‌വി യോട് കുശലാന്വേഷണങ്ങൾ നടത്തി ഒന്ന് മയങ്ങാൻ കിടന്നു.
കൂടെ ശംസുവും അലി ഹസ്സൻകയും.
ഈ സൗകര്യം ഇവിടെ ലഭിച്ചിരുന്നില്ലെങ്കിൽ ഞങ്ങൾക്ക് നേരെ പോവേണ്ടിയിരുന്നത് റെയിൽവെ സ്റ്റേഷനിലേക്കായിരുന്നു.3.3Oനാണ് ട്രെയിൻ.
നീണ്ട മൂന്ന് മണിക്കൂർ അവിടെ ഉന്തി നീക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു.
താമസ സൗകര്യങ്ങൾ വൃത്തിയുള്ളതും സൗകര്യ പ്രദവുമായിരുന്നെങ്കിലും കൊതുകുകൾ മൂളി പറന്നു കൊണ്ടേയിരുന്നു..
നമ്മുടെ നഗരങ്ങൾ എത്ര തന്നെ മുഖം മിനുക്കിയാലും അതിന്റെ പിന്നാമ്പുറങ്ങൾ മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞതാണ്.
ഇതിന്റെ ബുദ്ധിമുട്ടുകൾ വല്ലാതെ അലോസരമുണ്ടാക്കുക
മഴക്കാലങ്ങളിലുമാണല്ലോ.
പാതി തുറന്നിട്ട ജാലക പഴുതിലൂടെ പുറത്തേക്ക് നോക്കി.
റോഡിലൂടെയുള്ള വാഹനമൊഴുക്കിന് വലിയ കുറവൊന്നുമില്ല.
വഴി യാത്രക്കാരില്ലാത്ത നമ്മുടെ നിരത്തുകൾക്ക് വേറൊരു ഭാവമാണ്.
ഒരു പോസ്റ്റും ഒഴിയാതെ സ്ട്രീറ്റ് ലൈറ്റുകൾ വെളിച്ചം പൊഴിച്ച് കൊണ്ടിരിക്കുന്നു..
ശംസു അപ്പോഴും വാട്സാപ്പിൽ തന്നെയാണ്.
വിവിധ പ്രദേശങ്ങളിൽ നിന്ന് യാത്രയാവുന്ന സഹയാത്രികരുടെ വിവരങ്ങൾ അപ്പപ്പോൾ അവർ കൈമാറിക്കൊണ്ടിരിക്കുന്നു.
വയനാട്ടിലെ മേപ്പാടിയിൽ നിന്നുള്ളവർ ട്രെയിനിൽ നേരത്തെ കയറിയ വിവരമെത്തി.
വണ്ടി കോഴിക്കോടെത്തി ഇനി മയങ്ങി കിടക്കാൻ സമയമില്ലെന്ന് അപ്പോഴാണ് ഓർത്തത്.
പന്ത്രണ്ട് മണിയോടെ തന്നെ പലരും റെയിൽവെ സ്റ്റേഷനിലെത്തിയത് അരണ്ട വെളിച്ചത്തിലെ സെൽഫികൾ ഇടക്കിടെ സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു.
കൂടെയുള്ളവരെയെല്ലാം വിളിച്ചുണർത്തി മുഖം കഴുകി ഫ്രഷായി ഒന്നിച്ച് പുറത്തിറങ്ങി.
ഞങ്ങൾ വന്ന വാഹനം തിരിച്ചയച്ചിരുന്നില്ല.
ഉണ്ണിയേട്ടന്റെ ഡ്രൈവറും മകൻ സുധീഷും വണ്ടിക്കകത്ത് ഗാഢ നിദ്രയിലായിരുന്നു.
പുറത്ത് ഗ്ലാസിൽ തട്ടി വിളിച്ച് അവരെ ഉണർത്തി.
അഞ്ച് മിനിട്ടിന്റെ ദൈർഘ്യമേ റയിൽവെ സ്‌റ്റേഷനിലേക്ക് ഉണ്ടായിരുന്നൊള്ളൂ.
അവിടെ എത്തുമ്പോൾ സമയം മൂന്ന് മണി.
സഹയാത്രികരെല്ലാം എത്തിയിട്ടുണ്ട്.
മിക്കപേരും
പരിചിത മുഖങ്ങളാണ്.
നേരിട്ട് പരിചയപ്പെടാത്ത
ചിലരുണ്ടെങ്കിലും അറിയാത്തവരായി ആ കൂട്ടത്തിൽ ആരുമുണ്ടായിരുന്നില്ല.
ലഗേജുകൾ ഇറക്കിവെച്ച ശേഷം
ഹസ്തദാനവും കുശലാന്വേഷണങ്ങളും
.സമയം പോയതറിഞ്ഞില്ല.
പോവാനുള്ള വണ്ടിയെത്തി.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഓരോരുത്തരായി വണ്ടി കയറി.
Comments
Post a Comment