ഓർമ്മത്തുണ്ട്

സത്താർ കുറ്റൂർ

വെയിൽ ചാഞ്ഞ് വരുന്നൊരു നേരത്തായിരുന്നു വീടിനടുത്ത് നിന്ന് ആ അപകടത്തിന്റെ അലർച്ച കേട്ടത്. തൊട്ടുപിന്നാലെ തന്നെ ഉമ്മറത്തെ ചാരുകസേര എടുക്കാൻ ആരൊക്കെയോ പാഞ്ഞെത്തി. കൂക്കി വിളിച്ചും ആർത്ത് കരഞ്ഞും നൊടിയിട കൊണ്ട് നാട് മുഴുവൻ അവിടം വളഞ്ഞ് നിന്നു. അന്നാണ് ആദ്യമായി പൂമുഖത്തെ ഇടവഴിയിലൂടെ മരണം വെള്ളപുതച്ച് പോവുന്നത് കണ്ടത്. വല്യുമ്മ പറഞ്ഞിരുന്ന കഥകളിൽ മാത്രം കേട്ടിരുന്ന മരണത്തെ തൊട്ടടുത്ത് നിന്ന് കണ്ട് ഉള്ള് നടുങ്ങി. അത്യാഹിതം നടന്ന ആ പാറക്കെട്ടുകൾക്കരികിലെ ചോരപ്പാടുകൾ കുഞ്ഞോർമ്മകളിലിന്നും കല്ലിച്ച് കിടക്കുന്നു. പിന്നീട് ഈ മലാരമിറങ്ങി പോവുമ്പോഴെല്ലാം അന്നത്തെ നിലവിളി മനസ്സിനെ അസ്വസ്ഥപ്പെടുത്തും. ഇളം മനസ്സിനേൽക്കുന്ന ആഘാതങ്ങൾ എത്ര ആഴത്തിലാണ് നമ്മെ മുറിവേൽപ്പിക്കുന്നതെന്ന് ഇത്തരം അനുഭവങ്ങളാണ് ബോധ്യപ്പെടുത്തിയത്. ജീവിതത്തിൽ ആദ്യമായി കണ്ട ഒരപകടത്തിന്റെ ചോര വാർന്ന ഓർമ്മയാണിത്.പിന്നീട് ജീവിതയാത്രയിൽ നാട് നടുങ്ങിപ്പോയ ചില അപകടങ്ങൾക്കും ദാരുണ മരണങ്ങൾക്കുമെല്ലാം ദൃക്സാക്ഷിയായി. ഈ ജീവിതം എത്ര നിസ്സാരമാണെന്ന യാഥാർത്ഥ്യം ഇത്തരം സന്ദർഭങ്ങൾ കൺമുന്നിൽ കാണിച്ചു തന്നു.
ജീവിതയാത്രയിൽ വല്ലാതെ അടുപ്പം കാട്ടിയവരും കടപ്പാട് കാട്ടേണ്ടവരുമെല്ലാം ഊഴം വെച്ച് മടങ്ങിപ്പോയിരിക്കുന്നു.അവർ ഇട്ടേച്ച് പോയ ശൂന്യതയുടെ വിടവ് കാലമെത്ര കഴിഞ്ഞിട്ടും അങ്ങിനെ തന്നെ കിടക്കുകയാണ്. അത്യാഹിതങ്ങളുടെയും മാരകരോഗങ്ങളുടെയും ഇരകളായിരുന്നു പലരും. അവരിൽ കുടുംബാംഗങ്ങളും കളിക്കൂട്ടുകാരും ഉണ്ടായിരുന്നു. ചില വേർപാടുകളെല്ലാം ദീർഘനാളത്തെ മൂകത തന്നെ സൃഷ്ടിച്ചു. അവരുടെ ഓർമ്മകൾ ഇടക്കിടെ വന്ന് ഉളളിൽ തറച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറക്കം കെടുത്തി. ചില സങ്കടങ്ങളങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും അവ പുറത്തേക്ക് ഒഴിക്കാനാവില്ല. പകുത്ത് കൊടുക്കും തോറും അവ തെളിഞ്ഞു വരും. വഴി ചോദിക്കാതെ ഉള്ളിലേക്ക് ഊർന്ന് ഇറങ്ങിയതാവും അതിന്റെ വേരുകൾ. മരിച്ചവരെ കുറിച്ചുള്ള മങ്ങാത്ത ഓർമ്മകളാണ് അവരോടുള്ള കടപ്പാടുകളെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുമ്പ് തുടക്കമിട്ട 'തത്തമ്മക്കൂട്' വാട്സാപ്പ് കൂട്ടായ്മയാണ് ഈ കടപ്പാടുകൾ പകുത്ത് കൊടുക്കുന്നതിനായി ഒരിടം ഒരുക്കിയത്. അതിലൂടെ നാട്ടുകാരായ ഒരു പാട് പേർ അനുസ്മരിക്കപ്പെട്ടു.
നാടിന്റെ സാംസ്കാരിക ഇടമായി ഈ കൂട്ടായ്മ വളർന്നതിൽ നല്ല പങ്ക് ഈ കോളത്തിനാണ്. ആ ഓർമ്മകളുടെ തിണർപ്പിൽ നിന്ന്  ചില വേദനകൾ മാത്രം അടുക്കി വെച്ചുണ്ടാക്കിയതാണീ പുസ്തകം.
കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഈ ഗ്രാമത്തിൽ നിന്ന് മരണത്തിലേക്ക് മറഞ്ഞ മുപ്പത്തി ഒന്ന് ചെറുപ്പക്കാരെ കുറിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എല്ലാം ആത്മബന്ധങ്ങളുടെ നേരനുഭവങ്ങളാണ്.
വേർപാടിന്റെ വിങ്ങലില്ലാതെ പുസ്തകത്തിന്റെ ഒരു താളു പോലും  മറിക്കാൻ കഴിയില്ല.
മരണത്തിന്റെ
കാലഗണന വെച്ചാണ് ഓരോ അധ്യായവും ക്രമീകരിച്ചിരിക്കുന്നത്.
പ്രസാധകർ മാത്രമല്ല എഴുത്തുകാരും വായനക്കാരുമെല്ലാം ഒരേ നാട്ടുകാരാണ്. മലയാളത്തിന്റെ ഗ്രാമീണാനുഭവങ്ങളിൽ ഇങ്ങനെ ഒരു ഉദ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് ഇതുവരെയുള്ള വിചാരം. ബാല്യത്തിന്റെ കളി രസങ്ങളിൽ തോളിൽ പിടിച്ച് നടന്ന് വിധിയുടെ വിവിധ ഘട്ടങ്ങളിൽ മടങ്ങി പോയവരെയെല്ലാം കണ്ടുമുട്ടാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ വായന നൽകുന്ന വൈകാരികത.
പിരിഞ്ഞ സൗഹൃദത്തോടൊപ്പം പിന്നിട്ട കാലത്തെയും നമുക്കിവിടെ അനുഭവിക്കാം. ഉപ്പുമാവിന്റെ മണമുള്ള ഒന്നാം ക്ലാസിൽ നിന്ന് അറയൻകുളത്തിന്റെ ആഴങ്ങളിലേക്ക് കാല് തെറ്റിപ്പോയ ബഷീർ മുതൽ മിണ്ടി പറഞ്ഞിരുന്ന സായാഹ്ന വട്ടത്തിൽ നിന്ന് ഒരു വാക്ക് പോലും പറയാതെ ഇക്കഴിഞ്ഞ വർഷം നടന്ന് മറഞ്ഞ ഫൈസൽ വരെ വരികൾക്കിടയിൽ ഇഷ്ടം പറഞ്ഞ് വരുന്നു.
മാനം കാണാത്ത മയിൽ പീലിത്തുണ്ട് പോലെ ഏറെ ഓമനത്തത്തോടെ കരുതി വെച്ചതാണ് ഇതിലെ ഓരോ കുറിപ്പുകളും. മിക്ക എഴുത്തുകാരും തത്തമ്മക്കൂട്ടിലെ 'കുരുത്തോല' എന്ന അക്ഷര കളരിയിൽ നിന്ന് എഴുതി തെളിഞ്ഞവരാണ്. സാമൂഹ്യ മാധ്യമങ്ങൾ എഴുത്തും വായനയും അപഹരിക്കുന്നു എന്ന പഴി കേൾക്കുന്ന കാലത്തെ നേരനുഭവങ്ങൾ കൊണ്ട് തിരുത്തുകയാണീ പുസ്തകം. മരണത്തിന്റെ തണുപ്പറിഞ്ഞ നാട്ടുവഴികളിലേക്കെല്ലാം വായന നമ്മെ കൈ പിടിക്കുന്നു. കണ്ണീരുണങ്ങാത്ത പൂമുഖങ്ങൾക്കും ഓർമ്മ പൂക്കുന്ന മയിലാഞ്ചി ചെടികൾക്കും അരികിലൂടെയാണ് ഓരോ താളും മറിഞ്ഞ് തീരുന്നത്. കാലമെത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മങ്ങിത്തീരില്ലെന്നതിന് ഹൃദയഹാരിയായ ഈ പുസ്തകം പിടിച്ച് സാക്ഷ്യപ്പെടുത്താം.
അതുകൊണ്ട് തന്നെ വായിക്കാൻ മാത്രമല്ല നമ്മുടെ അലമാരകളിൽ കരുതി വെക്കാൻ കൂടിയുള്ളതാണ് ഈ അക്ഷര സമാഹാരം. കണ്ണ് നനയിച്ച് മുന്നേ പോയവർക്കായി സ്വന്തം ഗ്രാമം  നൽകുന്ന പെരുന്നാൾ സമ്മാനം. മൊഞ്ചുള്ള ഈ ഓർമ്മയുടെ ഉടയാsകൾ കണ്ട് സ്വർഗത്തിന്റെ വാതിൽക്കൽ  അവർ  നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും.
------------------------------------------------
സത്താർ കുറ്റൂർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)