ചരിത്രനിയോഗവുമായി ഒരു ഉത്തരേന്ത്യൻ യാത്ര

(ഭാഗം 2)
സത്താർ കുറ്റൂർ

22852/SRC വിവേക് എക്സപ്രസിലെ B4/AC കോച്ചിലായിരുന്നു ഞങ്ങളുടെ യാത്ര.
ജൂൺ 24ന് ഞായറാഴ്ച പുലർച്ചെ 3.30 ന് തുടങ്ങി 25 ന് തിങ്കളാഴ്ച വൈകുന്നേരം 6.30-ന് കൊൽക്കത്തയിലെത്തുന്നതാണ് യാത്രാ ഷെഡ്യൂൾ.
സീറ്റ് നമ്പറsക്കം ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും കോ: ഓഡിനേറ്റർ ഫത്താഹ് മൂഴിക്കൽ യാത്രാംഗങ്ങൾക്ക്
വളരെ നേരത്തെ തന്നെ കൈമാറിയിരുന്നു.
ടി പി എം ബഷീർ സാഹിബായിരുന്നു ലീഡർ.
യാത്ര അംഗങ്ങളായി
നാൽപ്പത് പേരാണ് ഉണ്ടായിരുനത്.
രണ്ട് പകലും ഒരു രാത്രിയും നീണ്ട ട്രെയിൻ യാത്ര പരസ്പരം അറിയാനും അടുക്കാനും വേണ്ടുവോളം സമയമുണ്ട്.
ഒരാളെ അറിയാൻ കൂടെ യാത്ര ചെയ്താൽ മതി എന്ന പ്രവാചക വചനം ഓർത്തു പോയി. വിത്യസ്ത സ്വഭാവവും വിവിധ അധികാര പദവികളും വഹിക്കുന്നവർ. ഒരു വാട്സാപ്പ് കൂട്ടായ്മയുടെ എല്ലാ വൈവിധ്യങ്ങളും ഒത്തുചേർന്നവർ.
പക്ഷേ യാത്രാ സംഘത്തിൽ അംഗമായതോടെ ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ അകലങ്ങൾ കുറഞ്ഞു കൊണ്ടിരുന്നു. അതിനൊപ്പം
പുറത്തെ ഇരുട്ടും നേർത്തു വന്നു.
വെളിച്ചം പരക്കുന്ന നേരത്തെ ട്രെയിൻ കാഴ്ചകൾക്ക് വല്ലാത്തൊരു സൗന്ദര്യമാണ്. ഓരോ പ്രഭാതങ്ങളും പുതിയ തുടക്കങ്ങളാണ്.
പുതിയ പ്രതീക്ഷകളോടെ ധൃതിയിൽ നടക്കുന്നവർ..
പ്ലാറ്റ്ഫോമിന്റെ മൂലയിൽ മൂടി പുതച്ചുറങ്ങുന്നവരിൽ ആരോ പുറത്ത് പരന്ന നേർത്ത വെളിച്ചത്തിലേക്ക് കണ്ണ് തുറന്ന് നോക്കുന്നുണ്ട്.. യാത്ര
തമിഴ്നാട്ടിലേക്ക് കടന്നിരിക്കുന്നു.
കുറച്ച് മുമ്പ് പെയ്ത മഴയുടെ നനവ് പുറത്തെ മരങ്ങളിൽ നിന്ന് പെയ്തൊഴിഞ്ഞിട്ടില്ല.
കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന കൃഷിയിടങ്ങൾ കോടമഞ്ഞിൽ കുളിച്ച് നിൽക്കുകയാണ്.
ആവി പറക്കുന്ന
ചായയുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്ന തെരുവ് കച്ചവടക്കാരെ ഞാൻ  അലസമായി നോക്കിയിരുന്നു..

പിന്നീട് പുറത്തെ കാഴ്ചകളിൽ നിന്ന് തല വലിച്ച് അകത്തേക്ക് ശ്രദ്ധിച്ചു തുടങ്ങി.
ചെറു വട്ടങ്ങളിൽ കഥ പറഞ്ഞുകൊണ്ടിരിക്കകയാണ് പലരും.
തമാശ പൊട്ടിച്ചിരിക്കുന്നവരുണ്ട്.
പുറം കാഴ്ചയിൽ ലയിച്ചവർ ആട്ടനക്കമില്ലാതെ ഇരിക്കുകയാണ്.
അവരുടെ ഇരുത്തം കണ്ടാൽ അറിയാം ആ മനസ്സ് എപ്പോഴോ ട്രെയിൻ ഇറങ്ങി പോയിട്ടുണ്ടെന്ന്‌.
ഭക്ഷണം ചിലരെല്ലാം കയ്യിൽ കരുതിയിരുന്നു.
അതു കൊണ്ട് കൊൽക്കത്ത എത്തുന്നത് വരെ പുറത്ത് നിന്ന് ഭക്ഷണം വാങ്ങേണ്ടി വന്നില്ല.
ബീഫും ചപ്പാത്തിയുമായിരുന്നു യാത്രയിലുടനീളം.
ബീഫ് ഇന്ത്യയിൽ ഒരു രാഷ്ട്രീയ ആയുധമായ കാലമാണല്ലോ.
എല്ലാവരും കൂടി രണ്ട് ദിവസം
ഇരുപത് കിലോ ബീഫ് തിന്നുവെന്ന് പറയുന്നത് കേട്ടു. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഒരു പോത്തിനേയുമായി പോവാമായിരുന്നു എന്ന യാത്രയിലില്ലാത്ത ഒരു ഗ്രൂപ്പ് അംഗത്തിന്റെ കമന്റ് വായിച്ച് ആലോചിച്ച് ചിരിച്ചു.
ജാർഖണ്ഡ് എന്ന് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ബീഫിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളാണ്.
ഈ യാത്രക്കായി ഒരുക്കങ്ങൾ നടത്തുന്നതിനിടയിലും ഒരു മധ്യവയസ്സുകാരനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ കണ്ട് ഉള്ള് നടുങ്ങിയിട്ടുണ്ട്.
ബീഫ് കയ്യിൽ കരുതണമെന്ന് പലരും ഗ്രൂപ്പിൽ വോയ്സ് മെസേജ് ചെയ്തപ്പോഴും സംഗതി തമാശയാണെന്നാണ് ആദ്യം കരുതിയത്.
അത് യാത്രയിലുണ്ടാക്കാനിടയുള്ള പ്രയാസങ്ങളോർത്ത് ചെറിയൊരു ഭയവും തോന്നാതിരുന്നില്ല.
എന്നാൽ രാവിലെ ബീഫിന്റെ പൊതി അഴിച്ച് തുടങ്ങിയപ്പോൾ എല്ലാം മറന്നു.
ചപ്പാത്തിയും പത്തിരിയും കൊണ്ട് വന്നവർ അതും പങ്ക് വെച്ചു.
രാവിലെ നാസ്ത കഴിഞ്ഞപ്പോൾ ഒരു ഉൻമേശമായി.
കൊച്ചു തമാശകളും കളി ചിരികളുമായി എല്ലാവരും വട്ടം കൂടി തുടങ്ങി.
സ്വകാര്യ സംഭാഷങ്ങൾ അവസാനിപ്പിച്ച് എല്ലാവരും ഈ കൂട്ടത്തിലേക്ക് വന്നു. സീറ്റ് കിട്ടാത്തവർ നിന്ന നിൽപ്പിൽ ഈ കൂടിയിരുത്തവുമായി ഐക്യദാർഡ്യം കാണിച്ചു.
വല്ലാതെ അടുത്തിരുന്നപ്പോൾ പാട്ട് പാടാമെന്നായി.
നേരത്തെ കരുതി വെച്ച മൈക്ക് ആരോ നടുത്തളത്തിലേക്ക് നീട്ടി.
ഊരകത്തെ
എം എ.റഹൂഫാണ് പാടി തുടങ്ങിയത്.
റഹൂഫുമായുളള പരിചയത്തിന് ആറ് വർഷത്തെ പഴക്കമുണ്ട്. പാർട്ടിയിൽ സജീവമാണെന്നും പഞ്ചായത്തിൽ മൽസരിച്ചിരുന്നു എന്നുമൊക്കെ അതിന് ശേഷമാണ് അറിയുന്നത്.
നാഷണൽ പൊളിറ്റിക്സിന്റെ ഇശൽ വേളയിൽ വെച്ചാണ് പാടുന്ന റഹൂഫിനെ ആദ്യമായി കേൾക്കുന്നത്.
മലയാളത്തിലും ഹിന്ദിയിലുമായി ഒരു പാട് നല്ല ഗാനങ്ങൾ പെയ്തിറങ്ങി.
സഹയാത്രികരെല്ലാം താളമിട്ട് തുടങ്ങി.
ഒപ്പം വായനാടിലെ മേപ്പാടിയിൽ നിന്നും വന്ന നാസറും ശംസുവും ചേർന്നു.
ശംസുവിനെ പരിചയപ്പെട്ടത് മിനി ഊട്ടിയിലെ 'സ്ക്രീൻ ഷോട്ട്' ക്യാമ്പിൽ വെച്ചാണ്. ഏ ആർ നഗറിലെ കുന്നുംപുറത്തുകാരനാണ് ശംസു എന്ന് അപ്പോഴാണ് അറിയുന്നത്.
ബിസിനസ് ആവശ്യാർത്ഥമാണ് ശംസു മേപ്പാടിയിൽ സ്ഥിരമാവുന്നത്.
അന്ന് തുടങ്ങിയ സൗഹൃദം ഹൃദ്യമായി തുടരുന്നു.
ഒരു നാട്ടുകാരനോടെന്ന പോലെ വർത്തമാനങ്ങൾ പറഞ്ഞിരിക്കാനും മനസ്സ് തുറന്ന് സംസാരിക്കാനും ഈ യാത്ര കൊണ്ട് സാധിച്ചു.
ശംസുവിൽ ഒരു ഗായകനുമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ശംസുവിന്റെ കൂടെ തന്നെയുള്ള മേപ്പാടിക്കാരൻ നാസർ സാഹിബിനെ നേരിട്ട് കാണുന്നത് ട്രെയിനിൽ വെച്ചാണ്.ഗ്രൂപ്പിലെ ക്വിസ് മൽസരത്തിൽ പോയിന്റിനെ ചൊല്ലി ചിലപ്പേഴെല്ലാം കലഹിക്കാറുള്ള നാസറാണ് ഇതെന്ന് അപ്പോഴാണ് ഓർത്തത്.
നാസർ സാഹിബും നന്നായി പാടും.
പുറമെ കൊച്ചു കൊച്ചു തമാശകൾ പറഞ്ഞ് കൂടെയുള്ളവരെ നിരന്തരം ചിരിപ്പിച്ചു.
ഗാംഭീര്യമുളള ശബ്ദം കൊണ്ടും മൂർച്ചയുള്ള വാക്കുകൾ കൊണ്ടും യാത്രയുടെ ശ്രദ്ധ വാങ്ങിയ വരിലൊരാളാണ് നാസർ മേപ്പാടി.
അര മണിക്കൂറോളം നീണ്ട ഇശൽ വിരുന്ന് നല്ലൊരു അനുഭവം തന്നെയായിരുന്നു.
ഞങ്ങൾ കൈകൊട്ടികൊണ്ടേയിരുന്നു.
അപ്പോൾ ട്രെയിൻ തമിഴ്നാടിന്റെ അതിരുകൾ കടന്ന് തുടങ്ങുകയായിരുന്നു.
( തീർന്നില്ല)

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)