പൂക്കോയ തങ്ങൾ സ്നേഹം പൂക്കുന്ന തണൽ മരമായിരുന്നു.
ഫൈസൽ മാലിക് എ.ആർ നഗർ
ഒരു ചെറുപുഞ്ചിരി കണ്ടാൽ മതിയായിരുന്നു....
ഒരു മൃദുമൊഴി കേട്ടാൽ മതിയായിരുന്നു.....
ദൈന്യതയോടെ പൂമുഖത്തേക്ക് കയറിവന്ന ഓരോ മുഖങ്ങൾക്കും തിരിച്ചു പോകുമ്പോൾ ശാന്തിയുടെ കുളിർകയങ്ങളിൽ മുങ്ങി നിവർന്നു കയറിയ പ്രതീതി ലഭിക്കാൻ.
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കൊരു സ്നേഹപ്പാലം പണിയാൻ മലയാളമണ്ണിൽ ഇതുപോലെ കൂടുതൽ ആളുകൾ ഉണ്ടായിട്ടില്ല.
കാത്തിരിപ്പിന്റെ വിരസതയില്ലാതെ
കണ്ടു കഴിഞ്ഞിട്ടും തിരിച്ചു പോകാൻ തിടുക്കം കൂട്ടാതെ
അവിടെയും ഇവിടെയുമായി പറ്റിച്ചേർന്നു നിന്നു അവർ.
ആവലാതിയുടെ പെരുമഴ വർഷിക്കുമ്പോൾ ആശ്വാസത്തിന്റെ സ്നേഹക്കുട തേടി വേറെ ഏതു ഉമ്മറപ്പടിയിലേക്കാണവർ പോവേണ്ടത്. ഒരിറ്റ് തണൽ തേടിയെത്തുന്നവർക്ക് പ്രാർത്ഥനയുടെ കുളിര് കോരിയിട്ട ധന്യതയുടെ പേരായിരുന്നു പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയതങ്ങൾ എന്ന പി.എം.എസ്.എ പൂക്കോയതങ്ങൾ.
ജന്മം കൊണ്ട് നേതാവായവരും
കർമ്മം കൊണ്ട് നേതാവായവരുമുണ്ട്.
ജന്മംകൊണ്ടും കർമ്മംകൊണ്ടും നേതൃനിരയിലെത്തിയ
മഹാമനീഷിയായിരുന്നു പൂക്കോയതങ്ങൾ.
നിലയില്ലാ സങ്കടക്കടലിൽ അലയടിക്കുന്ന തിരമാലകൾക്ക് വന്നണയാൻ കടലുണ്ടിപ്പുഴയോരത്ത് ശാന്തിയുടെ തീരം പണിതു തങ്ങളുപ്പാപ്പ.
ഹൈദരാബാദ് ആക്ഷന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്തപ്പോഴും മുസ്‌ലിംലീഗെന്ന ആദർശ പ്രസ്ഥാനത്തിൽ നിന്ന് ഒരടി പിന്മാറിയില്ല ഈ രാഷ്ട്രീയ നേതാവ്.
പള്ളി ഉദ്ഘാടനത്തിന് പോകുമ്പോഴും പുതിയ മദ്രസക്ക് തുടക്കം കുറിക്കുമ്പോഴും സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉമ്മത്തിനെ ബോധവൽക്കരിക്കാൻ ലക്ഷണമൊത്ത വിദ്യാഭ്യാസ പ്രചാരകരെ കൂടെ കൊണ്ടുപോയി പ്രസംഗിപ്പിക്കുന്ന സമുദായ പരിഷ്കർത്താവായിരുന്നു പൂക്കോയതങ്ങൾ. കനലെരിയുന്നിടങ്ങളിൽ സമാധാനത്തിന്റെ ദൂതനായി ആത്മീയ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരുപോലെ ശോഭിച്ച സൗമ്യസാന്നിധ്യം
1975 ജൂലൈ 6 ന് ഈ ലോകത്തോട് വിട പറഞ്ഞു. സ്ഫടിക സമാനമായ പുണ്യ പൂമാന്റെ ആത്മീയ അനുഭൂതിയും അനുഗ്രഹവും തേടി ഇന്നും ഒട്ടേറെപ്പേർ ആ വിശുദ്ധ കബറിടം സന്ദർശിച്ചു കൊണ്ടിരിക്കുന്നു.
Comments
Post a Comment