റേഡിയോ എന്ന കൗതുകം


ഒരു കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായിരുന്നു റേഡിയോ. റോഡ് സൈഡിൽ ചാല് കീറുന്ന അണ്ണൻ മുതൽ അങ്ങോട്ട് ഏതറ്റംവരെയും റേഡിയോയുടെ ശ്രോതാക്കളായിരുന്നു. ഔദ്യോഗികമായ ഏത് വാർത്തക്കും റേഡിയൊ ആയിരുന്നു ജനം ആശ്രയിച്ചിരുന്നത്. ടി വി വന്നതോടെയാണ് ജനങ്ങൾ റേഡിയോയെ അവഗണിക്കാൻ തുടങ്ങിയത്. സ്വകാര്യ ചാനലുകളും കേബിൾ ടി.വികളും വന്നതോടെ റേഡിയോ ഒരു കൗതുകവസ്തു ആവാൻ പിന്നെ താമസമുണ്ടായില്ല. ഓർക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ ആണ് റേഡിയോ നമുക്ക് തരുന്നത്. അന്ന് റേഡിയോ എന്നുപോലും പറയാൻ അറിയില്ലായിരുന്നു റേഡ്യേന് എന്നല്ലേ നമ്മളൊക്കെ പറഞ്ഞിരുന്നത്. രാവിലെ കട തുറക്കുമ്പോൾ കൂടെ റേഡിയോ ഓണാക്കിയാൽ രാത്രി അടയ്ക്കുമ്പോൾ മാത്രം ഓഫാക്കുന്ന ഒരുപാട് കടക്കാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ഒരിക്കലും റേഡിയോ ഓഫ് ആക്കിയിട്ടില്ല എന്ന് തോന്നുന്ന ഒരു വീട് ഞങ്ങളുടെ അയൽപക്കത്തുണ്ടായിരുന്നു. എല്ലാ സമയത്തും റേഡ്യേനിൽ നിന്നുള്ള എന്തെങ്കിലും പ്രോഗ്രാമുകൾ അവിടെനിന്ന് കേൾക്കാം. വെള്ളിയാഴ്ച രാവിലെയുള്ള ഖുർആൻ പാരായണം തൊട്ട് 9 മണിക്കുള്ള കർണാടിക് സംഗീതവും രാമായണ മാസാചരണവും അവിടെ ഒരു പോലെ തന്നെ.
ഇന്ന് ഈ ഏലക്കം മാത്രേള്ളൂ......
വാർത്ത ഒന്നൂല്യെണ്ണീ......  വാർത്തയ്ക്ക് വേണ്ടി കാതോർത്തിരിക്കുന്ന പ്രായമായവരുടെ സ്ഥിരം ചോദ്യമാണിത്.
റേഡിയോ പരസ്യങ്ങൾ എത്ര വർണ്ണിച്ചാലും മതിവരില്ല. അതിൽ പലതും ഇന്നും വള്ളിപുള്ളി തെറ്റാതെ  മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അനിക്സ്പ്രേ വിജിൽ ലൈഫ്ബോയ്... അങ്ങിനെ എത്രയെത്ര...... ഞായറാഴ്ച രാത്രി 9 16 ന്റെ തുടർനാടകം കേൾക്കാനുള്ള ജിജ്ഞാസ ഒരു ടിവി സീരിയലിനും നൽകാൻ കഴിഞ്ഞിട്ടുണ്ടാവില്ല. സംവിധാനം ഇബ്രാഹിം വെങ്ങര ശബ്ദം നൽകിയ ഖാൻ കാവിൽ തുടങ്ങി എത്രയെത്ര നാമങ്ങൾ. ഭക്ഷണം കഴിച്ചശേഷം എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഈ റേഡിയോ നാടകം കേൾക്കാറ്. പഴയ റേഡിയോ ആണെങ്കിൽ തണുപ്പുകാലത്ത് ഓണായി കിട്ടാൻ വലിയ പാടാണ്. അടുപ്പിന്റെ അടുത്ത് കൊണ്ടുപോയി ചൂടാക്കലാണ് ഇതിനുള്ള ചികിത്സ. ചൂട് ഓവറായി ഒരു ഭാഗം ഉരുകിയ റേഡിയോകളും ധാരാളം. വാർത്ത വായിക്കുന്ന ഗോപനും സുഷമയും വയലും വീടും യുവവാണി കൗതുക വാർത്തകൾ.....
വ്യത്യസ്തമായ വിജ്ഞാനപ്രദമായ എത്രയെത്ര പ്രോഗ്രാമുകൾ. എന്ത് തന്നെയായാലും തീരുന്നത് വരെ  മുഴുവനായി കേൾക്കാറാണ് അന്നത്തെ പതിവ്. രണ്ട് മിനിറ്റ് വാട്സ്ആപ്പ് വോയിസ് ക്ലിപ്പ് പോലും കേൾക്കാൻ ക്ഷമയില്ലാത്ത ഇക്കാലത്ത് അതൊക്കെ അത്ഭുതമായി തോന്നാം. എത്രയെത്ര ഇലക്ട്രോണിക്സ് വസ്തുക്കളാണ് നമ്മുടെ ആയുസ്സിനിടയിൽ വന്നതിനേക്കാൾ വേഗതയിൽ വിസ്മൃതിയിലായത്. എന്നാൽ വിരളമാണെങ്കിലും റേഡിയോ ഇന്നും പ്രചാരത്തിലുണ്ട്. അറേബ്യൻ മരുഭൂമിയിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ബദവികൾക്കും ആട്ടിടയന്മാർക്കും റേഡിയോ ഇന്നും ഒരു അഭിവാജ്യ ഘടകം തന്നെ.

ഫൈസൽ മാലിക് വി.എൻ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)