സ്വാതന്ത്രസമരത്തിലെ സിംഹഗർജനം
ഏഴു നാഴിക പോലും നടക്കാൻ കഴിയാത്ത ഞാൻ ഏഴായിരം നാഴിക താണ്ടി ഇവിടെ എത്തിയത് എന്തിനാണെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെയും ഡോ.മുൻഷിയുടെയും സിരകളിൽ ആര്യ രക്തമാണ് ഒഴുകുന്നതെങ്കിൽ എന്നെ തുറുങ്കിലടച്ച റീഡിംഗ് പ്രഭുവിന്റെ സിരകളിലൊഴുകുന്ന അതേ സെമിറ്റിക് രക്തമാണ് എന്റെ സിരകളിലും ഒഴുകിക്കൊണ്ടിരിക്കുന്നത്. റീഡിംഗ് പ്രഭുവിനെ ജൂതമതത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെങ്കിൽ എന്നെ ഇസ്‌ലാമിൽ നിന്ന് അണുഅളവ് വ്യതിചലിപ്പിക്കാൻ സാധ്യമല്ല. മുസ്‌ലിം എന്ന നിലക്ക് ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്‌ലിമാണ്. ഇന്ത്യക്കാരനെന്ന അടിസ്ഥാനത്തിൽ ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാൻ ഒരു ഇന്ത്യക്കാരനാണ്.
ഞാൻ ഇവിടെ ഒരു ലക്ഷ്യസാക്ഷാത്കാരമാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ ഞങ്ങൾ 32 കോടി ജനങ്ങളുണ്ട്. ബ്രിട്ടന്റെ വെടിയുണ്ടക്കു മുന്നിൽ ധീരമായി മാറു കാട്ടിത്തരാൻ ഞങ്ങൾക്ക് മനോധൈര്യമുണ്ട്. സ്വയം മരണം വരിക്കാൻ ഇന്ത്യക്കാരായ ഞങ്ങൾക്ക് ധൈര്യമുണ്ടെങ്കിലും 32 കോടി ജനങ്ങളെ വെടിയുണ്ടക്കിരയാക്കാനുള്ള ധൈര്യവും മനക്കരുത്തും നിങ്ങൾക്കുണ്ടാവില്ല. ഉണ്ടെങ്കിൽ ആ വെടിയുണ്ട ആദ്യം മുഹമ്മദലിയുടെ വിരിമാറിലേക്ക് തറക്കട്ടെ, സ്വാതന്ത്ര്യം കിട്ടിയല്ലാതെ ഇവിടെ നിന്നും ഞാൻ അടിമ രാജ്യമായ ഭാരതത്തിലേക്ക് തിരിച്ചു പോകില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക അല്ലെങ്കിൽ ഈ സ്വതന്ത്ര്യ നാട്ടിൽ എനിക്ക് ആറടിമണ്ണ് നൽകുക.1930ൽ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ അധിപൻമാരുടെ മുഖത്തുനോക്കി ഇന്ത്യയുടെ ധീരദേശാഭിമാനി മൗലാനാ മുഹമ്മദലി ജൗഹർ നടത്തിയ സിംഹഗർജ്ജനമായിരുന്നു ഇത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യൻ ജനത നയിച്ച സ്വാതന്ത്ര്യസമരത്തിന് നാക്കും തൂലികയും പടവാളാക്കി ആവേശം നൽകിയ മൗലാന മുഹമ്മദലി ജൗഹറിന്റെ ഒരു ഓർമദിനം കൂടി കടന്നു വരികയാണിന്ന്.
(10.12.1878 - 4.1.1931)
പണത്തിനും പദവിക്കും വേണ്ടി ബ്രിട്ടീഷുകാരുടെ പാദസേവ നടത്തിയവരെ ചരിത്ര പുരുഷൻമാരും സ്വാതന്ത്രസമര സേനാനികളുമായി എഴുന്നള്ളിക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ഉന്നത ബ്രിട്ടീഷ് ഉദ്യോഗം ആർജ്ജവത്തോടെ വലിച്ചെറിഞ്ഞ് ഇന്ത്യൻ സ്വാതന്ത്ര്യ സമര രണാങ്കണത്തിലേക്ക് എടുത്തുചാടി പടനയിച്ച പോരാളിയായിരുന്നു മൗലാനാ മുഹമ്മദലി ജൗഹർ.
'നാടിന്റെ മോചനത്തിനായി നമുക്ക് കൂട്ടായി പരിശ്രമിക്കാം. ആവശ്യമെങ്കിൽ ആത്മത്യാഗത്തിന് തയ്യാറാക്കുക' എന്ന് പ്രഖ്യാപിച്ച മുഹമ്മദലി ജൗഹർ വളരെ പെട്ടെന്ന് ഇന്ത്യൻ സ്വാതന്ത്രസമര രംഗത്തെ ആശയും ആവേശവുമായി മാറുകയായിരുന്നു.
ആധുനികവിദ്യാഭ്യാസം, രാഷ്ട്രീയശക്തി ആർജ്ജനം എന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ ദർശനത്തിൽ പിറയെടുത്ത മുസ്‌ലിം ലീഗിന്റെ സംസ്ഥാപനത്തിനും പ്രചരണത്തിലും മുഖ്യപങ്കുവഹിച്ചു മൗലാന. സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ ഭരണഘടനയായ ഹരിത പുസ്തകം (ഗ്രീൻബുക്ക് ) എഴുതി തയ്യാറാക്കിയതും മുഹമ്മദലി ജൗഹർ ആയിരുന്നു. അദ്ദേഹത്തിന്റെയും ജേഷ്ട സഹോദരൻ മൗലാന ഷൗക്കത്തലിയുടെയും ധീരമായ പ്രവർത്തനങ്ങളും ത്യാഗങ്ങളും സ്മരിക്കുമ്പോൾ അവരെ അതിലേക്ക് പ്രാപ്തമാക്കിയ പ്രിയമാതാവ് ആബാദു ബാനു ബീഗം എന്ന ബീഉമ്മയുടെ നിസ്തുലമായ പങ്ക് വിസ്മരിക്കാൻ സാധിക്കില്ല.
അടിമ രാജ്യത്ത് തന്‍റെ മയ്യിത്ത് പോലും മറവ് ചെയ്യരുത് എന്നാഗ്രഹിച്ച ആ പോരാളിയുടെ വാക്കുകളെ അന്വർഥമാക്കി 1931 ജനുവരി 4ന് ലണ്ടനില്‍ വെച്ച് ഇന്ത്യയുടെ വീരപുരുഷൻ ഈ ലോകത്തോട് വിട പറഞ്ഞു. ഫലസ്തീനിലെ ചീഫ് മുഫ്തി അമീനുല്‍ ഹുസൈനിയുടെ ആഗ്രഹപ്രകാരം മൗലാനാ മുഹമ്മദലി ജൗഹറിന്റെ മൃതദേഹം ബൈത്തുല്‍ മുഖദ്ദസിലേക്ക് കൊണ്ടുപോവുകയും മസ്ജിദുല്‍ അഖ്സക്കടുത്ത് ഖബറടക്കുകയുമായിരുന്നു.
ഫൈസൽ മാലിക് വി.എൻ
Comments
Post a Comment