മലപ്പുറം ജില്ല: അരനൂറ്റാണ്ടിന്റെ കുതിപ്പും കിതപ്പും

മലപ്പുറം ജില്ലയുടെ പിറവിദിനത്തിൽ മലയാളം ന്യൂസ് പത്രത്തിൽ വന്ന ലേഖനം.

                2020 ജൂൺ 16ന് മലപ്പുറം ജില്ലക്ക് 51 വയസ്സ് പൂർത്തിയാവുകയാണ്. ഇന്ത്യയിൽ 650ലധികം ജില്ലകളുണ്ട്. കേരളത്തിൽ 14ഉം. അതിലൊരു ജില്ലയാണ് മലപ്പുറം. ഒരു ജില്ല 51 വർഷം പൂർത്തിയാക്കുക എന്നത് വാർത്താപ്രാധാന്യമുള്ള കാര്യമേയല്ല. എന്നാൽ മലപ്പുറം അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അതിന്റെ രൂപീകരണപശ്ചാത്തലം തന്നെയാണതിനു കാരണം. മറ്റു ജില്ലകൾ എന്ന് രൂപീകരിച്ചുവെന്ന് ചോദിച്ചാൽ ആ ജില്ലക്കാർക്ക് പോലും പെട്ടെന്ന് ഉത്തരം പറയാൻ സാധിക്കണമെന്നില്ല. എന്നാൽ മലപ്പുറം ജില്ലയുടെ പിറവിദിനം അറിയാത്തവരായിരിക്കും വിരളം. ആ ദിനം കടന്നു വരുമ്പോൾ ഓരോ വർഷവും നാം അത് ഓർക്കുന്നു, ചർച്ച ചെയ്യുന്നു, ആഘോഷിക്കുന്നു. ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും വാദകോലാഹലങ്ങളും പൊരുതി നേടിയ വിജയവും ഇതിന് നിമിത്തമായിട്ടുണ്ടാവാം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിലവിൽ വരുന്നതുവരെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു മലപ്പുറം ഉൾക്കൊള്ളുന്ന ഭൂപ്രദേശം. ഭരണസിരാകേന്ദ്രത്തിൽ നിന്ന് ഏറെ അകലെയുള്ള നാട്. ഭാഷാപരമായും സാംസ്കാരികമായും വ്യത്യസ്തത പുലർത്തുന്ന ജനവിഭാഗങ്ങൾ. മറ്റുപല കാരണങ്ങൾ കൊണ്ടും അവഗണനയിൽ ആണ്ടുകിടന്ന പ്രദേശം. കേരളം നിലവിൽ വന്നെങ്കിലും തൽസ്ഥിതി തുടർന്നു. ജനപ്രതിനിധികൾ ശക്തമായ സമ്മർദ്ദങ്ങളിൽ കൂടി കൊണ്ടു വരുന്ന വികസന പ്രവർത്തനങ്ങൾ മാത്രമായിരുന്നു ഇതിനൊരു അപവാദം. അപ്പോഴും ഭൂമിശാസ്ത്രപരമായി മണ്ഡലങ്ങളുടെ വ്യാപ്തി പദ്ധതി നിർവഹണത്തിൽ തടസ്സമായി. അന്ന് തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും നികുതി വരുമാനങ്ങളും വളരെ പരിമിതവുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പാലക്കാട് ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിർത്തി പ്രദേശങ്ങളും തീരദേശവും ഉൾക്കൊള്ളിച്ച് പുതിയ ഒരു ജില്ലക്കു വേണ്ടിയുള്ള ചിന്തകൾ സജീവമാകുന്നത്. 

ആദ്യമായി ഈ ആശയം മുന്നോട്ടു വെക്കുന്നത് അന്നത്തെ പാലക്കാട് ജില്ലയിൽ പെട്ട മങ്കട നിയോജകമണ്ഡലത്തിലെ കുറുവ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാങ്ങിൽ പി കെ ബാപ്പുട്ടിയാണ്. അതേത്തുടർന്ന് മങ്കട എം.എൽ.എ അഡ്വ: പി അബ്ദുൽ മജീദ് 1960 ൽ നിയമസഭയിൽ ഒരു പ്രമേയത്തിലൂടെ ഈ ആവശ്യം ഉന്നയിച്ചു. അതോടെ എതിർപ്പുകൾ ശക്തമായി. മുത്തശ്ശി പത്രങ്ങളിൽ ജില്ലാ രൂപീകരണത്തിനെതിരെ നിരന്തരം വാർത്തകൾ വന്നു. മുസ്‌ലിംലീഗ് ഈ ആവശ്യത്തിൽ നിന്ന് പിൻമാറിയില്ല. ചർച്ചകൾ സജീവമാക്കി. കോഴിക്കോട് നടന്ന മുസ്‌ലിംലീഗ് സമ്മേളനത്തിൽ എം.പി.എം അഹമ്മദ് കുരിക്കൾ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഈ കാര്യം ആവശ്യപ്പെട്ടു. സംഘ് പരിവാറിന്റെ ഭാഗത്തുനിന്ന് മാത്രമല്ല പ്രതീക്ഷിക്കാത്ത കോണുകളിൽനിന്ന് പോലും ശക്തമായ എതിർപ്പുകളാണുണ്ടായത്. ദേശീയ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. നിരാഹാരസമരം വരെ ഉണ്ടായി. എല്ലാ എതിർപ്പുകളെയും മുസ്‌ലിംലീഗ് രാഷ്ട്രീയമായി നേരിട്ടു. പിന്നെ ഒരു പോരാട്ടമായിരുന്നു. സപ്തകക്ഷി മുന്നണിയിൽ മുസ്‌ലിംലീഗ് കക്ഷി ചേരുന്നതിനു പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒന്ന് മലപ്പുറം ആസ്ഥാനമായി ഒരു പുതിയ ജില്ല എന്നതായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോട് വാക്കാൽ അത് സമ്മതിച്ചതുമാണ്. എന്നിട്ടും സി.പി.എമ്മും ഭരണകൂടവും ഈ ആവശ്യത്തോട് മുഖം തിരിച്ചു. മന്ത്രിസഭാ യോഗങ്ങളിൽ സി.എച്ചും അഹമ്മദ് കുരിക്കളും മലപ്പുറം ജില്ലക്കു വേണ്ടി അതിശക്തമായി നിലകൊണ്ടു. ജില്ലാ രൂപീകരണം ഒഴിച്ചുകൂടാൻ പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോൾ അൽപകാലത്തേക്ക് തീരുമാനം മാറ്റിവെച്ച് കൂടെ എന്ന മന്ത്രിസഭാ യോഗത്തിലെ ചോദ്യത്തിന് 'ഇപ്പൊ ഇല്ലെങ്കിൽ പിന്നെ ഒരിക്കലുമില്ല' എന്നായിരുന്നു സി എച്ച് മുഹമ്മദ് കോയയുടെ മറുപടി. ഒടുവിൽ ഇ.എം.എസ് സർക്കാർ ജില്ല അനുവദിച്ച് വിജ്ഞാപനമിറക്കി. അതോടെ ജില്ലാ നിവാസികളിൽ പുത്തനുണർവ് കൈവന്നു. മറ്റുള്ളവരോടൊപ്പം എല്ലാ മേഖലകളിലും മുന്നേറണമെന്ന അവബോധം ഉണ്ടായി. മലപ്പുറം ജില്ലക്ക് വേണ്ടി ഏറെ പരിശ്രമിച്ച സി.എച്ചിനെ പോലെയുള്ള നേതാക്കൻമാരുടെ നിരന്തരമായ ബോധവൽക്കരണം തന്നെയായിരുന്നു ഏറ്റവും മുഖ്യമായ ഘടകം. സമാനതകളില്ലാത്ത വികസന കുതിപ്പിനാണ് പിന്നീട് ജില്ല സാക്ഷ്യംവഹിച്ചത്.

പ്രധാനമായും എടുത്തു പറയേണ്ടത് വിദ്യാഭ്യാസരംഗത്തെ അസൂയാർഹമായ കുതിപ്പാണ്. ജില്ല രൂപീകരിക്കുമ്പോൾ 14 ഹൈസ്കൂളുകളും ഒരു കോളേജും മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പഞ്ചായത്ത് തോറും ഹൈസ്കൂളുകളും നൂറിലധികം ഹയർ സെക്കണ്ടറികളും ഉണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോളേജുകൾ വന്നു. പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളും വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. സർവ്വകലാശാലകളുടെ സ്വന്തം ജില്ലയാണ് ഇന്ന് മലപ്പുറം. സ്കോളർഷിപ്പ് നൽകിയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച്  മുഹമ്മദ് കോയ പെൺകുട്ടികളെ സ്കൂളിലേക്ക് ആകർഷിച്ചതെങ്കിൽ അവരിന്ന് ആകാശത്തോളം ഉയർന്ന് പുതിയ നക്ഷത്രങ്ങളിൽ ഗവേഷണം നടത്തുകയാണ്. എടക്കര സ്വദേശിനി നസ്‌ലിം നീലംകോടനാണ് സിർക്കോണിയം എന്ന് പേരിട്ട നീലനക്ഷത്രത്തെ കണ്ടെത്തിയത്. സമ്പൂർണ്ണ സാക്ഷരതയുടെ പ്രഖ്യാപനം നടത്തിയ ചേലക്കോടൻ ആയിഷ ഒരു പ്രതീകമായിരുന്നു. അവരുടെ പേരമക്കൾ ഇന്ന് സിവിൽ സർവീസിനെ ആവേശപൂർവ്വം വരിക്കുകയാണ്.

എടുത്തു പറയേണ്ട മറ്റൊരു വികസനക്കുതിപ്പ്  ഗതാഗതരംഗത്താണ്. മൈസൂർ രാജാവ് ടിപ്പുസുൽത്താന്റെ  പടയോട്ടകാലത്ത് നിർമ്മിച്ച ചെമ്മൺ പാതകളുടെ സ്ഥാനത്ത് ഇന്ന് ജില്ലയുടെ തലങ്ങുംവിലങ്ങും ദേശീയപാതകളും സ്റ്റേറ്റ് ഹൈവേകളും കൊണ്ട് സമ്പന്നമാണ്. ഗ്രാമീണ റോഡുകൾ പോലും റബ്ബറൈസ്ഡ് ചെയ്ത് ആധുനികവൽക്കരിച്ചു. ഏറ്റവും കൂടുതൽ പാലങ്ങൾ ഉള്ള ജില്ലയും മലപ്പുറമത്രെ. മറ്റു ജില്ലകളിൽ നിന്ന് ഇവിടെ വരുന്നവർ ഏറ്റവും കൂടുതൽ പ്രശംസിക്കുന്നതും മലപ്പുറം ജില്ലയിലെ ഗതാഗതസൗകര്യങ്ങളെ കുറിച്ച് പറഞ്ഞാണ്.

ഗ്രാമങ്ങൾ അതിവേഗം നഗരവൽക്കരണം സംഭവിക്കുന്ന കാഴ്ചകളാണ് ജില്ലയിലെങ്ങും. കരിപ്പൂർ വിമാനത്താവളം വികസനരംഗത്ത് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്. റീ കാർപെറ്റിങ്ങിന്റെ പേരിൽ ഭാഗികമായി അടച്ച റെൺവെ തുറന്നതോടെ നിർത്തിവെച്ച സർവ്വീസുകൾ മിക്കതും പുനരാരംഭിച്ചു. അതോടൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിലേക്ക് ഈ വർഷത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ജില്ലയുടെ വികസനത്തിന്റെ ചാലകശക്തിയും നെടുംതൂണും ഗൾഫ് പ്രവാസികളാണ് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ജനസംഖ്യയിൽ 80 ശതമാനവും ഗൾഫിനെ ആശ്രയിച്ചാണ് കഴിയുന്നത്. സേവനരംഗത്തും പാലിയേറ്റീവ് മേഖലയിലും മറ്റു ജില്ലകൾക്ക് മാതൃകയാണ് മലപ്പുറം. അധികാര വികേന്ദ്രീകരണം എല്ലാ അർത്ഥത്തിലും നടപ്പിലാക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ജില്ലയുടെ പ്രത്യേകതയാണ്. പൊതുജനങ്ങളുടെ പരിപൂർണ്ണ സഹകരണം ഇക്കാര്യത്തിൽ ഭരണാധികാരികൾ എപ്പോഴും ഉറപ്പുവരുത്തുന്നു. മലപ്പുറം മോഡൽ എന്നത് ഇന്ന് ഏറെപ്രശസ്തമാണ്. സാക്ഷരത പ്രവർത്തനങ്ങളും ജനകീയാസൂത്രണ പദ്ധതിയും സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതയും കുടുംബശ്രീയും അക്ഷയ പദ്ധതിയും ഇങ്ങനെ വിജയകരമായി നടപ്പിലാക്കിയ വേറെ ഒരു ജില്ല ഉണ്ടാവില്ല.  ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നും  വിദഗ്ധർ ഈ മലപ്പുറം മോഡലിനെ കുറിച്ച് പഠിക്കാൻ ജില്ലയിൽ വരാറുണ്ട്.

നിഖില മേഖലകളിലും അനുദിനം വളരുന്ന ജില്ലയുടെ ആവശ്യങ്ങളും ദിനംപ്രതി ഏറിവരികയാണ്. സംസ്ഥാനത്തെ ഏറ്റവും  ജനസംഖ്യയുള്ള ജില്ല എന്ന നിലക്ക് അധികാരികളുടെ ശ്രദ്ധ കൂടുതൽ പതിയേണ്ട ചില മേഖലകളുണ്ട്. അതിൽ എടുത്തു പറയേണ്ടത് ആരോഗ്യരംഗം തന്നെ. സ്വകാര്യമേഖലയിൽ സൂപ്പർ സ്പെഷ്യാലിറ്റികളും ചെറുകിട ക്ലിനിക്കുകളും ദിനംപ്രതി ഉയരുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളുടെ അവസ്ഥ ഇപ്പോഴും രോഗാതുരമാണ്. ജില്ലാ രൂപീകരണ കാലത്തിൽ നിന്ന് ഗവ: ആശുപത്രികൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് സൗകര്യം വളരെ അപര്യാപ്തമാണ്. ജനസംഖ്യാനുപാതികമായി ഡോക്ടർമാരുടെയും മറ്റും എണ്ണത്തിൽ വർദ്ധനവ് വരുത്തേണ്ടതുണ്ട്.
പ്രശസ്തമായ ഹിന്ദു-മുസ്‌ലിം തീർത്ഥാടന കേന്ദ്രങ്ങൾ, ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്ന നിളാതീരം, മലയാളഭാഷാ പിതാവിന്റെ തുഞ്ചൻ പറമ്പ്, ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം തുടങ്ങി ടൂറിസം മേഖലക്ക് അനന്ത സാധ്യതകളുള്ള ജില്ലയാണ് മലപ്പുറം. പക്ഷെ ഈ മേഖലയിലും അധികാരികളുടെ ശ്രദ്ധ വേണ്ടരീതിയിൽ പതിഞ്ഞിട്ടില്ല.
കേരളത്തിലെ ആദ്യ റെയിൽ പാതയായ ബേപ്പൂർ-തിരൂർ മലപ്പുറം  ജില്ലയിലൂടെയാണെങ്കിലും തീവണ്ടി ഗതാഗതം ഇപ്പോഴും കിതപ്പിൽ തന്നെ. വേണ്ടത്ര തീവണ്ടികളും സ്റ്റോപ്പുകളും ഇനിയും അനുവദിക്കേണ്ടതുണ്ട്.
ഗൾഫ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നതും മലപ്പുറം ജില്ലയെ ആയിരിക്കും.  തിരിച്ചുവരുന്ന പ്രവാസികൾ വലിയ ചോദ്യചിഹ്നം തന്നെയാണ്. എന്നാൽ അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട പദ്ധതികൾ ഇനിയും പ്രാവർത്തികമായിട്ടില്ല.

വെല്ലുവിളികൾ മലപ്പുറം ജില്ലക്കാരുടെ കൂടപ്പിറപ്പാണ്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഇന്നു കാണുന്ന അത്യുന്നതിയിലേക്ക് മലപ്പുറത്തുകാർ കുതിച്ചെത്തിയത്. മതസൗഹാർദ്ദത്തിലൂടെ വളർന്ന ഈ മാതൃകാമണ്ണിന്റെ സൗഭാഗ്യമായ സമാധനന്തരീക്ഷം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ എല്ലാ പോരായ്മകളും പരിഹരിച്ച് അതിജീവനത്തിന്റെ പുതിയ വിജയഗാഥകൾ മലപ്പുറം ജില്ല രചിക്കും, തീർച്ച.

ഫൈസൽ മാലിക് വി എൻ
എ.ആർ നഗർ
0533954998

അൽ ഖുർമ
താഇഫ്
കെ.എസ്.എ

<fmvnarnagar@gmail.com>

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)