പുലിക്കോട്ടിൽ ഹൈദർ

ഇന്നലെ പെയ്ത മഴക്കാണ്
ഇന്നു മുളച്ചൊരു പുല്ലാണ്
എന്നു നിനക്കണ്ടാ മുസല്‍മാന്‍
വേരൂന്നിയ ഊക്കന്‍ കാടാണ്...''

'മാപ്പിളപ്പാട്ടിലെ കുഞ്ചൻ നമ്പ്യാർ' എന്ന് സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിശേഷിപ്പിച്ച പ്രശസ്ത മാപ്പിളകവി പുലിക്കോട്ടിൽ ഹൈദർ സാഹിബിന്റെ 45-ആം ചരമവാർഷിക ദിനമാണ് 2020 ജൂൺ 23. (1879_1975 )

പ്രാദേശിക വിഷയങ്ങളും സമകാലിക സംഭവങ്ങളും ഇതിവൃത്തമാക്കി ഹൈദർ സാഹിബ് നടത്തിയ രചനകൾ സാധാരണക്കാരന്റെ ശൈലിയിലും ഭാഷയിലും അവതരിപ്പിച്ചപ്പോൾ അനുവാചക വൃന്ദത്തിന്റെ ചുണ്ടുകളിലൂടെ അത് വളർന്ന് പന്തലിക്കുകയായിരുന്നു. നിത്യജീവിതത്തിലെ നോവുകൾ നിറഞ്ഞുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും.
പുലിക്കോട്ടിൽ സാഹിത്യങ്ങൾ ജനകീയമായതിന്റെ കാരണവും മറ്റൊന്നല്ല. പുലിക്കോട്ടിൽ ഹൈദറിന്റെ എല്ലാ രചനകളും അറബി-മലയാളം ലിപിയിൽ ആയിരുന്നു. അതുകൊണ്ടായിരിക്കണം മലബാറിന് പുറത്ത് അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഹൈദർ കൃതികളിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്നത്. സാമൂഹ്യപരിഷ്കരണം,  നവോത്ഥാനം, ദുരാചാരം, തെരഞ്ഞെടുപ്പ്, പ്രളയം, ഖിലാഫത്ത് സമരം തുടങ്ങി തന്റെ പദ്യരചനക്ക് വിഷയീഭവിച്ചിട്ടില്ലാത്ത സംഭവങ്ങൾ അന്നുണ്ടായിരുന്നില്ല. നല്ലൊരു കോൺഗ്രസ് പ്രവർത്തകൻ കൂടിയായിരുന്നു പുലിക്കോട്ടിൽ ഹൈദർ. 1935ൽ നടന്ന സെൻട്രൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനു വേണ്ടി സജീവമായി പ്രവർത്തിച്ചു. പിന്നീട് 1937ൽ മലബാറിൽ മുസ്‌ലിംലീഗ് രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു.
മുസ്‌ലിംലീഗിന്റെ ഭാരവാഹിയായിരുന്നു. ഏറനാട്ടിൽ സംഘടിപ്പിക്കുന്ന എല്ലാ മുസ്‌ലിംലീഗ് പൊതുയോഗങ്ങൾക്കും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ ഗാനങ്ങൾ ഉണ്ടാകും. ലീഗിനെ ജനകീയമാക്കാൻ പുലിക്കോട്ടിൽ ഹൈദറിന്റെ രാഷ്ട്രീയഗാനങ്ങൾ ഏറെ സഹായകരമായിട്ടുണ്ട്.  
വാളിനേക്കാൾ മൂർച്ചയുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയഗാനങ്ങൾ. എന്റെ രണ്ടുമണിക്കൂര്‍ പ്രസംഗത്തെക്കാള്‍ ഹൈദര്‍ക്കാന്റെ രണ്ടുവരി കവിതക്കാണ് ജനഹൃദയങ്ങളില്‍ സംഘടനാബോധം പകരാന്‍ കഴിയുകയെന്ന മുസ്‌ലിംലീഗിന്റെ എക്കാലത്തെയും വലിയ നേതാവ് കെ.എം സീതിസാഹിബിന്റെ സാക്ഷ്യപ്പെടുത്തൽ മാത്രം മതി പുലിക്കോട്ടിൽ ഹൈദറിന്റെ പ്രതിഭ മനസ്സിലാക്കാൻ. 

സമുദായത്തിലെ അവാന്തരവിഭാഗങ്ങൾക്കിടയിലെ പോർവിളികളെ കണക്കിന് പരിഹസിച്ചു അദ്ദേഹം. 

കൂക്കും ചിലര്‍ മുജാഹിദെന്നും
കൂറും അത് പോല്‍ സുന്നിയെന്നും
ബാക്കികുറെ മൗദൂദിയെന്നും
വാദിച്ചധികം ഭിന്നിച്ചുനിന്നും
കെട്ടിമറിഞ്ഞു വേറിട്ടുപലെപലെ സെറ്റില്‍ തലകുടുങ്ങീട്ട്
മുസ്‌ലിംലീഗിനു ഹാനിവരുത്താന്‍
വഅളുന്നിടുന്നു പെരുത്താള്‍''

ഇന്ത്യ വിഭജനത്തെ തുടർന്ന് മുസ്‌ലിംകൾ പാക്കിസ്താനിലേക്ക് പോകണമെന്ന മുറവിളിയുമായി വർഗ്ഗീയവാദികൾ നിറഞ്ഞാടിയപ്പോൾ ഏറനാട്ടിലെ സാധാരക്കാരന്റെ മനസ്സിൽ ആത്മവിശ്വാസവും ആത്മാഭിമാനവും പകർന്ന് പുലിക്കോട്ടിൽ എഴുതി.
''പാക്കിസ്ഥാനില്‍ പോകൂലാ
പാക്കിസ്ഥാനികളാകൂലാ
പാക്കിസ്ഥാനിലയക്കണ നിങ്ങളെ
അപ്പരിപ്പും ഇനി വേകൂലാ''
പുതിയ കാലത്ത് ഈ വരികൾ കൂടുതൽ പ്രസക്തമായി കാലത്തെ അതിജയിച്ച് നിലനിൽക്കുകയാണ്.

ബ്രിട്ടീഷ് പട്ടാളം പിടിച്ചു 
കൊണ്ടുപോയി ബെല്ലാരി ജയിലിലടച്ച ഭർത്താവിന്റെ അഭാവത്തിൽ സമൂഹത്തിൽ സംശയാലുവായി കഴിയുന്ന ഭാര്യയുടെ വിരഹവേദനയുടെ ഹൃദയസ്പൃക്കായ വിവരണമാണ്  "മറിയക്കുട്ടി കത്ത് അഥവാ ബല്ലാരി ജയിലിലേക്കൊരു കത്ത്".

എന്നെ നിങ്ങളൊയ്യെ തൊട്ടിട്ടില്ല മറ്റൊരാണ്.
എമ്പിടുന്നു കൊണ്ടുവെട്ടി തങ്ങളെ കാലാണ്...........

ബല്ലാരിക്കുടനെ ഞാന്‍ വരാം ഒട്ടു വഴിയുണ്ടോ?
വല്ലികള്‍ക്കവിടേക്ക് വരാന്‍ പാടുണ്ടോ?''
ഉണ്ടതെങ്കീല് വന്നു കാണ്‍മാന്‍ ഉണ്ട് മോഹം പൊന്നേ...
ഒറ്റ നോക്ക് കണ്ടു മരിച്ചോട്ടെ അന്നു തന്നെ.
ചക്കു പലമേല്‍ ഇരുന്ന് ചക്കര തിന്നാലും
സംശയം കൂടാതെ പുണ്ണാക്കാണതെന്നുബോലും.

അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനും മാപ്പിള കലകളുടെ പഠന ഗവേഷണങ്ങൾക്കും വേണ്ടി 
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ വണ്ടൂരിൽ
പുലിക്കോട്ടിൽ ഹൈദർ സ്മാരക മാപ്പിള കലാപഠന കേന്ദ്രം എന്ന പേരിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സാഹിബ് ചെയർമാനും പി.പി റഹ്മത്തുല്ല സെക്രട്ടറിയുമായ സ്മാരക കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത്.

ഫൈസൽ മാലിക്ക് വി.എൻ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)