പ്രാവാസിയുടെ പുനരധിവാസം

 പ്രവാസധാര മാസികയിൽ പങ്കുവെച്ച എന്റെ ചില പ്രവാസ ചിന്തകൾ.

പ്രാവാസിയുടെ പുനരധിവാസം;

മത-രാഷ്ട്രീയ സംഘടനകൾക്കും ബാധ്യതയുണ്ട്.

കേരളത്തിൽ ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടത്തിന്റെ മുഖ്യസംഘാടകർ പ്രവാസി സമൂഹമാണെന്ന വസ്തുത ആരെങ്കിലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ഗൾഫ് പണത്തെ ആശ്രയിച്ചാണ് മലബാർ ജീവിക്കുന്നത് എന്നുപറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. കോവിഡ് 19ന്റെ തുടക്കത്തിൽ നാട്ടിലും ഗൾഫിലും ഒരേസമയം ജീവിതയാത്രക്ക് പ്രതിബന്ധമായി ലോക്ക് വീണപ്പോൾ അതിന്റെ തീക്ഷ്ണത നാം ശരിക്കും അനുഭവിച്ചതാണല്ലൊ. ലോക്ക് ഡൗണും കർഫ്യൂവും കൊണ്ട് ഇരുൾ മൂടിയ കാർമേഘം പതുക്കെ നീങ്ങി ആശ്വാസകിരണം പരക്കാൻ തുടങ്ങിയതോടെയാണ് മനസ് തെല്ലൊന്ന് ശാന്തമായത്. എന്നാലും പ്രതിസന്ധി മാറി എന്ന് പറയാറായിട്ടില്ല. മാത്രമല്ല പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഗൾഫ് മേഖലയിലെ പ്രവാസി സമൂഹം. പലരുടെയും തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വൻകിട ബിസിനസ്സുകൾ നടത്തി കുടുംബസമേതം സുഭിക്ഷമായി കഴിഞ്ഞ പലരും ദാരിദ്രത്തിന്റെ പിടിയിലാണ്. രണ്ടുദിവസം മുമ്പ് പരിചയത്തിലൊരാൾ സലാം ചൊല്ലി കടയിലേക്ക് കയറി വന്നപ്പോൾ പതിവ് സന്ദർശനമാണെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹത്തിന്റെ സന്ദർശനത്തിന് മറ്റൊരുദ്ദേശമായിരുന്നു. കോവിഡും മറ്റ് നിയമപ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായ ബിസിനസ് മുന്നോട്ടു കൊണ്ടുപോവാൻ ആവാതെ നാട്ടിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതനായ നാട്ടുകാരന്റെ പാതിവഴിയിൽ കിടക്കുന്ന വീട് താമസ യോഗ്യമാക്കുന്നതിന് സഹായം അഭ്യർത്ഥിച്ചാണ് വന്നത്. നല്ല കാലത്ത് പരമാവധി സഹായങ്ങൾ ചെയ്ത വ്യക്തിയാണത്രെ. പ്രതാപത്തിനനുസരിച്ച് വലിയ വീടാണ് നിർമ്മിക്കുന്നത്. എങ്കിലും അടുക്കളയും ബെഡ്റൂമും മാത്രം നന്നാക്കി കയറിക്കിടക്കാനുള്ള ആഗ്രഹസാഫല്യത്തിന് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുകയാണ് ഇന്നയാൾ. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വരാനിരിക്കുന്ന വലിയ പ്രതിസന്ധിയുടെ ചെറിയൊരു ഭാഗം മാത്രം.

എല്ലാം ഉപേക്ഷിച്ച് ഒന്നിച്ചൊരുനാൾ ഇവിടം വിടേണ്ടിവരും എന്ന് ഒരിക്കൽ പോലും ഓർക്കാത്തവരേറെയുണ്ട്. അതുകൊണ്ടുതന്നെ നാട്ടിലേക്കായി ഒന്നും അവർ മാറ്റി വെച്ചിട്ടില്ല. സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തവരും ഏറെയാണ്. ബിസിനസ് വിപുലീകരണ പാച്ചിലിനിടയിൽ   സമ്പാദിക്കാൻ മറന്നവർ എന്ന വിശേഷണം തമാശയായി തോന്നാമെങ്കിലും യാഥാർഥ്യം അതിനുമപ്പുറമാണ്. ഗൾഫ് യുദ്ധകാലത്തും നിതാഖാത്ത് സമയത്തുമുണ്ടായ പ്രതിസന്ധികളിൽ നിന്നും തികച്ചും വ്യത്യസ്തവും പ്രവചനാതീതവുമാണ് കോവിഡാനന്തര ഗൾഫ് പ്രവാസം അനുഭവിക്കാനിരിക്കുന്നത്.

ഉന്നതശ്രേണിയിലുള്ളവരെയും ഇടത്തുകാരെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ പ്രതിസന്ധി. പുതുതായി ഒൻപത് മേഖലകളിൽ കൂടി 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കുകയാണ് സൗദി അറേബ്യ. മലയാളികൾക്ക് മറ്റാെരു ഇടിത്തീയാണ് ഈ പ്രഖ്യാപനം. കോവിഡ് കാലത്ത് അല്പമെങ്കിലും ആശ്വാസം പകർന്ന ഗ്രോസറി ഇലക്ട്രോണിക്സ് അടക്കമുള്ള മേഖലയെയാണ് ഇത് സാരമായി ബാധിക്കുക. ലക്ഷക്കണക്കിന് മലയാളികളാണ് ഈ രംഗത്ത് ജോലി നോക്കുന്നത്. വിദേശികളെ പരമാവധി കുറക്കുകയും തൊഴിൽ നിയമങ്ങൾ കർശനമാക്കുകയും പുതിയ വിസ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്നതോടെ അവസാന പിടിവള്ളിയും ഇല്ലാതാവുകയാണ്.

ഇപ്പോഴത്തെ സ്ഥിതി മാറി ഗൾഫ് സജീവമായാലും തൊഴിൽ രംഗത്തെ  മലയാളിയുടെ പ്രതാപം തിരിച്ചു പിടിക്കാൻ കഴിയില്ല. ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ച നിറവും മണവുമില്ലാത്ത താെഴിലിടങ്ങളാവും പുതുതായി വരുന്നവരെ കാത്തിരിക്കുന്നത്. കോവിഡിന് ശേഷം അടിസ്ഥാന തൊഴിൽ മേഖലക്ക് മാറ്റം വരാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ മുൻഗണനക്ക് മാറ്റം സംഭവിക്കുമ്പോൾ അഭ്യസ്ഥവിദ്യരായ മലയാളികളുടെ സ്ഥാനം എന്തായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

നല്ലൊരു ശതമാനം പ്രവാസികളും തിരിച്ചു പോക്കിന് മാനസികമായി തയ്യാറായി കഴിഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക അസ്ഥിരതയും രൂഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയുമാണ് അവരെ പിന്തിരിപ്പിക്കുന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി പുറത്ത് വിട്ട സർവ്വേ പ്രകാരം കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട് കോടിയിലെ പേർക്കാണ് തൊഴിൽ നഷ്ടമായത്.


കേരളത്തെ അടിപടലം പരിവർത്തിക്കാൻ ഒരു മടിയും കാണിക്കാത്തവനാണ് പ്രവാസി. രാഷ്ട്രീയ പാർട്ടികളെയും മതസ്ഥാപനങ്ങളെയും നേതാക്കളെയും സകല കൂട്ടായ്മകളെയും അവർ കയ്യയച്ച് സഹായിച്ചു. സ്വന്തം മോഹങ്ങൾ മാറ്റിവെച്ച് കുടുംബത്തെയും നാടിനെയും പരിപോശിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പോലും പ്രവാസിയെ ആശ്രയിക്കുന്നതിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. 

എന്നാലും കാലിയായ മടിശ്ശീലയുമായി തിരിച്ചു ചെന്നാൽ കുറ്റപ്പെടുതലുകളും അവഗണനയുമായിരിക്കും നേരിടേണ്ടി വരിക. കുടുംബത്തിന്റെയും നാടിന്റെയും പ്രാരാബ്ദങ്ങളും പരാധീനതകളും തീർക്കാൻ അതിശൈത്യത്തിലും കൊടും ചൂടിലും മല്ലിടാൻ ഓരോ പ്രവാസിക്കും ഊർജ്ജം പകരുന്നത് നാളെയെ കുറിച്ചുള്ള നല്ലപ്രതീക്ഷകളാണ്. ഇന്നില്ലാത്തവന് എന്ത് നാളെ എന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകിയിട്ടുണ്ടാകും. അവനിന്ന് സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കിന്റെ വക്കിലാണ്. 


ചെയ്ത സേവനത്തിന് കണക്ക് പറഞ്ഞ് തിരിച്ചു ചോദിക്കുകയല്ല. അനർഹമായ ആനുകൂല്യം പറ്റി ശിഷ്ടകാലം സുഭിക്ഷമാക്കണമെന്ന ആഗ്രഹവുമില്ല. എങ്കിലും ഒരപേക്ഷ മാത്രം. സ്വപ്നങ്ങളെ കബടറക്കി മടങ്ങിവരുന്നവരുടെ പുനരധിവാസം ഗൗരവത്തിലെടുക്കണം. അതിജീവനത്തിനും ഉപജീവനത്തിനും സർക്കാറും രാഷ്ട്രീയ മത കൂട്ടായ്മകളും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണം. അതിൽ പരിചയസമ്പന്നരെയും സന്നദ്ധ സംഘടനകളെയും സഹകരണ പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തണം. ഇന്ത്യക്കും ലോകത്തിനും മാതൃകയായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് പുകൾപെറ്റ 'കേരള മോഡൽ' സിദ്ധാന്തം തിരിച്ചെത്തുന്ന പ്രവാസിയുടെ പുനരധിവാസ വിഷയത്തിലും നടപ്പിലാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ.

ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)