നവംബർ, രണ്ട് ജന്മദിനങ്ങളുടെ ഓർമ

ജസ്റ്റിസ് ഫസൽ അലി കമ്മീഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് 1956 നവംബർ ഒന്ന് വ്യാഴാഴ്ച്ച ഐക്യകേരളം രൂപീകൃതമായി. ഒട്ടും താമസിയാതെ നവംബർ പതിനൊന്ന് ഞായറാഴ്ച (ചില രേഖകളിൽ നവംബർ 18) എറണാകുളത്ത് ചേർന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ച് കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് കമ്മിറ്റിയും നിലവിൽ വന്നു. 

ഏവരും പ്രതീക്ഷിച്ചത് പോലെ മലബാർ ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയാണ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. മലബാർ ജില്ലാ ജന.സെക്രട്ടറി കെ.എം സീതി സാഹിബ് ജന.സെക്രട്ടറിയും തിരു-കൊച്ചി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ട് ട്രഷററുമായി.

അന്നുതന്നെ എറണാകുളത്ത് വെച്ച് ഒരു വലിയ പൊതുസമ്മേളനം നടത്തുകയും ചെയ്തു. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു സമ്മേളനത്തിൽ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും അധ്യക്ഷത വഹിച്ചത് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബായിരുന്നു.


കെ. ഉപ്പി സാഹിബ്, ബി. പോക്കർ സാഹിബ്, കെ.എം മൗലവി, സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കൾ, ഇ.എസ്.എം ഹനീഫ ഹാജി, എം.കെ ഹാജി, സി.പി കുഞ്ഞാലിക്കുട്ടി കേയി, നീലാമ്പ്ര മരക്കാർ ഹാജി, അബ്ദുല്ലഹാജി അഹമ്മദ് സേട്ട്, കെ. ഹസ്സൻ ഗനി തുടങ്ങിയവരായിരുന്നു പ്രഥമ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നിർവാഹക സമിതിയംഗങ്ങൾ.


മലബാർ ജില്ലയുടെ നേതാവായിരുന്ന ബാഫഖി തങ്ങൾ അതോടെ കേരള സംസ്ഥാനത്തെ എണ്ണംപറഞ്ഞ രാഷ്ട്രീയ നേതാവായി മാറി. ഐക്യകേരളം കൊണ്ട് രാഷ്ട്രീയമായി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ പാർട്ടിയാണ് മുസ്‌ലിംലീഗ്. കേരളം നിലവിൽ വരുന്നതുവരെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാർ, ഭരണസിരാകേന്ദ്രത്തിൽ നിന്ന് ഏറെ അകലെയായിരുന്നു. ഭാഷാപരമായും സാംസ്കാരികമായും വ്യത്യസ്തത പുലർത്തുന്ന ഇരു ജനവിഭാഗങ്ങളായിരുന്നു മലബാറിലും മദിരാശിയിലും ഉണ്ടായിരുന്നത്. 

ഇനിമുതൽ മലബാറും മുസ്‌ലിംലീഗും കേരളത്തിൽ നിർണായകമാവുകയാണ്. 


ബാഫഖി തങ്ങൾ മുസ്‌ലിംലീഗിന്റെ ശാഖകൾ തെക്കോട്ടേക്ക് പടർത്തുവാനുള്ള ശ്രമത്തിലാണ് മുഴുകിയത്. വഞ്ചിനാട്ടിലും വേണാട്ടിലും അദ്ദേഹത്തിന്റെ ആഹ്വാനം സ്വീകരിക്കുവാൻ ആളുകൾ മുന്നോട്ടുവന്നു. തെക്കൻ ജില്ലകളിൽ മുസ്‌ലിംലീഗ് തഴച്ചുവളരാൻ തുടങ്ങി. രാഷ്ട്രീയമുള്ളതും രാഷ്ട്രീയമില്ലാത്തതുമായ പലതരം മുസ്‌ലിം സംഘടനകളെ പരീക്ഷിച്ച് പരീക്ഷീണിതരായ തിരുവിതാംകൂറിലെ മുസ്‌ലിം സമൂഹം വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു നേതൃത്വത്തെ ഉറ്റു നോക്കുമ്പോഴാണ് ബാഫഖി തങ്ങൾ നീളക്കുപ്പായവും തലപ്പാവും ചുമലിൽ മുസ്‌ലിംലീഗിന്റെ കൊടിയുമായി അവർക്കിടയിൽ കടന്നുചെന്നത് . അദ്ദേഹം ആ ജില്ലകളിൽ നടത്തിയ പര്യടനം ഒരു ജൈത്രയാത്രയുടെ ഫലമുളവാക്കി. ആ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന അരാഷ്ട്രീയ മുസ്‌ലിം സംഘടനകൾ ഒന്നുകിൽ മുസ്‌ലിംലീഗിൽ വിലയിക്കുകയോ അല്ലെങ്കിൽ പ്രവർത്തനം മരവിപ്പിക്കുകയോ ചെയ്തു.

(സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ജീവചരിത്രം-എം.സി വടകര)


സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സർവ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായിരുന്നില്ല. അവിടെ പ്രത്യേക ഘടകമായിട്ടാണ് മുസ്‌ലിംലീഗ് പ്രവർത്തിച്ചിരുന്നത്. 1940-ൽ കൊച്ചിൻ സ്റ്റേറ്റിലെ മട്ടാഞ്ചേരിയിൽ ഒരു മഹാസമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. 1945-ലാണ് തിരുവിതാംകൂറിൽ മുസ്‌ലിംലീഗ് രൂപീകരിക്കപ്പെടുന്നത്. 1948-ൽ നടന്ന തിരുവിതാംകൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് മുസ്‌ലിംലീഗ് നേടിയിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ 1967-ലെ സപ്തകക്ഷി മുന്നണിയിൽ ധനമന്ത്രിയായിരുന്ന പി.എസ്.പിയുടെ പി.കെ കുഞ്ഞുവിന്റെ നേതൃത്വത്തിലായിരുന്നു അന്നവിടെ മുസ്‌ലിംലീഗ് പ്രവർത്തിച്ചിരുന്നത്. 1949-ൽ തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതോടെ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കുകയായിരുന്നു.  പിന്നീട് കെ.എം സീതി സാഹിബിന്റെ നേതൃത്വത്തിൽ 1953-ലാണ് തിരുകൊച്ചിയിൽ മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നത്. ഐക്യകേരള രൂപീകരണത്തോടെ തെക്കൻ കേരളത്തിലും മുസ്‌ലിംലീഗിന്റെ പ്രവർത്തനം ശക്തമായി.


1957 നടന്ന പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും കൂടെ കൂട്ടാൻ കൂട്ടാക്കാതിരുന്നിട്ടും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി) യോടൊപ്പം ചേർന്ന് സ്വപ്രയത്നത്താൽ എട്ട് സീറ്റുകൾ നേടി കേരള രാഷ്ട്രീയത്തിൽ മുസ്‌ലിംലീഗ് അതിന്റെ വരവറിയിച്ചു.

1960-ൽ നിയമസഭാ സ്പീക്കർ സ്ഥാനം പാർട്ടി അലങ്കരിച്ചു.

1967-ൽ വിദ്യാഭ്യാസം,പഞ്ചായത്ത്, സാമൂഹികക്ഷേമം, ഫിഷറീസ് വകുപ്പുകൾ മുസ്‌ലിംലീഗ് കൈകാര്യം ചെയ്തു. 1967 മുതൽ 1980 വരെ നീണ്ട 13 വർഷം തുടർച്ചയായി മന്ത്രിസഭയിൽ ഇരുന്ന ഏക പാർട്ടിയും മുസ്‌ലിംലീഗ് തന്നെ. ഇതിൽ കേരളചരിത്രത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് എക്കാലത്തും വിശേഷിപ്പിക്കപ്പെടുന്ന സി.പി.ഐ നേതാവ് സി.അച്യുതമേനോന്റെ മന്ത്രിസഭയും ഉൾപ്പെടുന്നു എന്നത് എടുത്തു പറയേണ്ടതാണ്. 

1952 മുതലുള്ള എല്ലാ ലോക്സഭയിലേക്കും കേരളത്തിൽ നിന്ന് എം.പിമാരെ വിജയിപ്പിച്ച പാർട്ടിയെന്ന റിക്കാർഡും  മുസ്‌ലിംലീഗിന്റെ മാത്രം പേരിലാണ്.

മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി അഭ്യന്തരമന്ത്രി സ്പീക്കർ ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് തുടങ്ങി മുസ്‌ലിംലീഗ് ഭരിക്കാത്ത വകുപ്പുകളും കേരളത്തിൽ വിരളം. മുസ്‌ലിംലീഗിനേക്കാൾ ശക്തവും ആൾബലവും ഉണ്ടായിരുന്ന പല പാർട്ടികളും ചരിത്രത്തിന്റെ ഭാഗമാവുകയോ അപ്രസക്തമാവുകയോ ചെയ്തപ്പോഴും അറുപത്തിനാല് വർഷങ്ങൾക്കിപ്പുറത്തും മുസ്‌ലിംലീഗ് പാർട്ടി ആരാലും അവഗണിക്കാൻ കഴിയാത്ത സാന്നിധ്യമായി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. 


ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)