അഷ്റഫ് കോയിസ്സൻ
വിദ്യാർഥി കാലംമുതൽ കുറ്റൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുന്ന ജനകീയനായ പൊതുപ്രവർത്തകനാണ് വേങ്ങര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അഷ്റഫ് കോയിസ്സൻ. രാഷ്ട്രീയ രംഗത്ത് മാത്രമല്ല മത-സാമൂഹ്യ ജീവകാരുണ്യ മേഖലകളിലും സജീവസാന്നിധ്യമായ അഷ്റഫ് വിവിധ ദീനി സ്ഥാപനങ്ങളുടെ നേതൃനിരയിലും പ്രവർത്തിക്കുന്നു.
സ്വന്തം പ്രയാസങ്ങളേക്കാളുപരി മറ്റുള്ളവരുടെ പ്രയാസം നിവർത്തിക്കുന്നതിനു വേണ്ടി രാവും പകലും നോക്കാതെ അവിശ്രമം പരിശ്രമിക്കുന്ന, ഒരു ജനപ്രതിനിധി അല്ലാതിരുന്നിട്ടും നാട്ടുകാരുടെ ദൈനംദിന ആവശ്യങ്ങളിൽ ഇടപെട്ട് വ്യക്തിപരമായും സംഘടനാപരമായും ആശ്വാസങ്ങൾ നൽകുന്ന അഷ്റഫ് രണ്ടാം വാർഡിന്റെ പ്രതിനിധിയായി വരുമ്പോൾ അത് അദ്ദേഹത്തിന് നാം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും. മുസ്‌ലിം യൂത്ത് ലീഗിന്റെ ശാഖാതലം മുതൽ വേങ്ങര പഞ്ചായത്ത് ജന.സെക്രട്ടറി, പ്രസിഡണ്ട് വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മുസ്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറിയും സഹകരണബാങ്ക് പ്രസിഡണ്ടുമാണ്.
അഗതികൾക്ക് തണലേകാനും നിരാലംബരായ രോഗികളുടെ ചികിത്സാ ചിലവുകൾ കണ്ടെത്താനും വരൾച്ച കാലത്ത് കുടിവെള്ളമെത്തിക്കാനും മറ്റ് വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മയ്യിത്ത് പരിപാലനമടക്കമുള്ള അധികമാളുകളും മടിച്ച് നിൽക്കുന്ന സാമൂഹ്യ ബാധ്യതകൾ നിറവേറ്റുന്നതിനും എപ്പോഴും മുന്നിൽനിൽക്കുന്ന നിഷ്കാമകർമ്മിയായ കോയിസ്സൻ അഷ്റഫിനെ അറിയാത്തവരായി ഈ പ്രദേശത്ത് ആരുമുണ്ടാവില്ല.
പൊതുരംഗത്തെ അധാർമികതയും അനാശ്യാസതയും നിത്യ വാർത്തകളാകുന്ന വർത്തമാനകാലത്ത് ധാർമികതക്കും ജീവിതവിശുദ്ധിക്കും ഒരുതരി പോറലുപോലും ഏൽക്കാതെ മാതൃകാജീവിതം നയിക്കുന്ന അഷ്റഫ് സാഹിബ് അല്ലാതെ മറ്റാരാണ് നമ്മുടെ ജനപ്രതിനിധി ആവേണ്ടത്. പദവി ലഭിച്ചതിനു ശേഷം ജീവകാരുണ്യ-പൊതുപ്രവർത്തനം നടത്താനിരിക്കുന്നവർക്കിടയിൽ നിന്ന് വ്യത്യസ്തമായി സാമൂഹ്യസേവനം നിത്യജീവിതത്തിന്റെ ഭാഗമായി കാണുന്ന ഈ യുവസാരഥിയെ തന്നെയാണ് ഹസീനഫസലിന്റെ പിൻഗാമിയായി നാം തെരഞ്ഞെടുക്കേണ്ടത്. മുൻ മെമ്പർ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും പുതിയ പദ്ധതികൾ കൊണ്ടുവരാനും അഷ്റഫ് കോയിസ്സന് കഴിയുമെന്ന കാര്യം തീർച്ചയാണ്.
വിജയാശംസകളോടെ...
ഫൈസൽമാലിക് വി.എൻ
Comments
Post a Comment