അഭിമാന മുഹൂർത്തം
I, E.Ahmed do swear in the name of Allah....
ഐ, ഇ.അഹമ്മദ് ഡൊ സ്വീർ ഇൻ ദ നെയിം ഓഫ് അല്ലാഹ്....
2004 മെയ് 22 മുസ്‌ലിംലീഗ് പ്രവർത്തകർക്കെന്നല്ല, ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണം ആഗ്രഹിക്കുന്നവരും അതിനു വേണ്ടി പ്രവർത്തിക്കുന്നവരുമായ എല്ലാവർക്കും ചരിത്രദിനമാണ്.
മഹാനായ ഖായിദെമില്ലത്ത് മുഹമ്മത് ഇസ്മാഇൽ സാഹിബ്, കെ.എം സീതി സാഹിബ് മുതൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വരെ സ്വതന്ത്ര ഇന്ത്യയിലെ ഇന്നോളമുള്ള എല്ലാ മുസ്‌ലിംലീഗ് നേതാക്കളുമായും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ അവസരം കിട്ടിയ ഇ.അഹമ്മദ് എന്ന വിശ്വപൗരൻ ഒരു സ്വപ്നസാക്ഷാത്കാരം പോലെ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ മുമ്പിൽ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി അധികാരമേൽക്കുമ്പോൾ അത് ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്റെ അഭിമാനം വാനോളമുയർത്തിയ സന്ദർഭമായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മുന്നണി ഗവൺമെന്റായിരുന്നു അത്. പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും നേതൃത്വം നൽകിയ യു.പി.എ മുന്നണി തുടർച്ചയായ 10 വർഷമാണ് കേന്ദ്രം ഭരിച്ചത്.
ഒന്നാം യു.പി.എ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായ അഹമ്മദ് സാഹിബ് രണ്ടാം യു.പി.എ മന്ത്രിസഭയിൽ വിവിധ കാലയളവുകളിലായി റെയിൽവേ, വിദേശകാര്യം, മാനവ വിഭവശേഷി (വിദ്യാഭ്യാസം) വകുപ്പുകളിൽ സഹമന്ത്രിയായി. കൂടാതെ പാർലമെന്ററി അഷുറൻസ് കമ്മിറ്റി, ഫുഡ് മാനേജ്‌മെന്റ് കമ്മിറ്റി ഉൾപ്പെടെ വിവിധ സമിതികളുടെ അധ്യക്ഷനുമായിരുന്നു.
അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ ഒട്ടേറെ റെക്കോർഡുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന ബഹുമതി അദ്ദേഹത്തിന്റെ പേരിലാണ്(3650 ദിവസം) 2014ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്ന് അഹമ്മദ് സാഹിബ് നേടിയ 194739 വോട്ടുകളുടെ ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിലെ അതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു. 1991-2014 കാലയളവിൽ ഐക്യരാഷ്‌ട്ര സഭയിൽ 27 തവണയാണ് ഇ.അഹമ്മദ് സാഹിബ് പ്രസംഗിച്ചത്. അദ്ദേഹം യു.എന്നിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് "ഇന്ത്യാസ് വോയ്‌സ് അറ്റ് യുണൈറ്റഡ് നേഷൻസ്" എന്ന പുസ്‌തകം.
ഇന്ത്യയിൽ ആദ്യമായി ഒരു മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കാൻ കാരണമായത് അന്ന് എം.പിയായിരുന്ന അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമൻ റൈറ്റ്സ് കൺവൻഷനിൽ പങ്കെടുത്ത് തിരിച്ച് വന്ന ശേഷം നൽകിയ റിപ്പോർട്ടാണെന്ന് ജസ്റ്റിസ് ഫാത്തിമ ബീവി തന്റെ നീതിയുടെ ധീരസഞ്ചാരം എന്ന ആത്മകഥയിൽ പറയുന്നുണ്ട്.
മർദ്ദിത ന്യൂനപക്ഷ പ്രതിനിധിയായി ഇ.അഹമ്മദ് സാഹിബ് കേന്ദ്ര മന്ത്രിസഭയിൽ അംഗമായപ്പോൾ സംഘ്പരിവാറിനേക്കാൾ അസ്വസ്ഥരാക്കിയത് കേരളത്തിലെ സി.പി.എം നേതാക്കന്മാരെയായിരുന്നു. ഇ.അഹമ്മദ് സാഹിബിന്റെ മന്ത്രിസ്ഥാനം ഇന്ത്യൻ മതേതരത്വത്തിന്റെ ചങ്കിനേറ്റ കുത്ത് എന്ന് പറയുക മാത്രമല്ല മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു അവർ. ഇന്ന് മറ്റൊരു അഹമ്മദിനെ (ദേവർകോവിൽ) പുരാവസ്തു കൊടുത്ത് നോക്കുകുത്തി ആക്കിയതിലും വി.അബ്ദുറഹ്മാന് നൽകിയ ന്യൂനപക്ഷ വകുപ്പ് ഒരു ക്രിസ്ത്യൻ യുവജന സംഘടന കണ്ണുരുട്ടിയപ്പോഴേക്കും തിരിച്ചെടുക്കുകയും ചെയ്തതിലും ഒട്ടുമേ അത്ഭുതപ്പെടേണ്ടതില്ല.
Faisal Malik AR Nagar
Comments
Post a Comment