മൂന്നാമത്തെ ഭരണത്തുടർച്ച

1957-ലെ ഒന്നാം കേരള നിയമസഭ മുതൽ നിരന്തരമായ അസ്ഥിര ഭരണങ്ങൾക്കും ഇടയ്ക്കിടെയുള്ള രാഷ്ട്രപതി ഭരണങ്ങൾക്കുമൊടുവിൽ 1967-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയാണ് കേരളത്തിൽ അധികാരത്തിലേറിയത്. ഒരു അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനുള്ള അംഗസംഖ്യ പോലുമില്ലാത്ത പ്രതിപക്ഷമായിരുന്നു അന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. സപ്തകക്ഷി മുന്നണിയെയും സർക്കാരിനെയും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചെങ്കിലും 32 മാസം മാത്രമായിരുന്നു ആ സർക്കാരിന്റെ ആയുസ്സ്. പാളയത്തിലെ പട കാരണം കാലാവധി അവസാനിപ്പിക്കാൻ കഴിയാതെ ഇ.എം.എസിന് മന്ത്രിസഭ പിരിച്ചു വിടേണ്ടി വന്നു. അതെ തുടർന്ന് ഒരു ഇടക്കാല സർക്കാറിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. സപ്തകക്ഷി മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സി.പി.ഐയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ കുറിച്ചായിരുന്നു ചർച്ച. മന്ത്രിമാരായ എം.എൻ. ഗോവിന്ദൻ നായരും ടി.വി. തോമസും അഴിമതി ആരോപണക്കേസന്വേഷണം നേരിടുന്നതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടാൻ തടസ്സമായി. സി.പി.ഐയുടെ ഉന്നതനേതാവും രാജ്യസഭാംഗവുമായിരുന്ന സി.അച്യുതമേനോനിലേക്ക് നേതൃത്വം എത്തിച്ചേർന്നത് അങ്ങനെയാണ്. മുസ്‌ലിംലീഗ് നേതാവ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ നിർദേശിച്ചതും അച്യുതമേനോന്റെ പേരായിരുന്നു. സി.പി.ഐയുടെ ദേശീയ നേതൃത്വം അതിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ അച്യുതമേനോൻ മുഖ്യമന്ത്രിയും സി.എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയുമായ സർക്കാർ അധികാരത്തിൽ കയറി. അധികം വൈകാതെ ഭരണമുന്നണിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി. ഭൂരിപക്ഷം നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന് വന്നതോടെ ഒമ്പത് മാസം നീണ്ടുനിന്ന ആദ്യ അച്യുതമേനോൻ ഗവൺമെന്റ് രാജിവെക്കുകയും നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് നിർദ്ദേശിക്കുകയും ചെയ്തു. 1970 ജൂൺ 26-ന് നിയമസഭ പിരിച്ചുവിട്ടു. മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ദുർബലമായ സി.പി.എം മുന്നണിക്കെതിരെ ശക്തമായ ഐക്യമുന്നണി തന്നെ വീണ്ടും വിജയിച്ചു. കേരളത്തിലെ ആദ്യത്തെ ഭരണത്തുടർച്ച. തെരഞ്ഞെടുപ്പിനെ നേരിട്ട് തുടർച്ചയായി അതെ മന്ത്രിസഭ വീണ്ടും അധികാരത്തിലേറിയത് ഈ തെരഞ്ഞെടുപ്പിലൂടെയായിരുന്നു. പിണറായി വിജയൻ ആദ്യമായി എം.എൽ.എ ആയതും ഈ തെരഞ്ഞെടുപ്പിലാണ്.


ഒൻപതിൽ നിന്ന് 32ലേക്ക് കോൺഗ്രസിന്റെ അംഗസംഖ്യ ഉയർന്നെങ്കിലും 16 എം.എൽഎമാരുള്ള സി.പി.ഐക്കായിരുന്നു മുഖ്യമന്ത്രിസ്ഥാനം. അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി. കോൺഗ്രസ് പഴയതുപോലെ പുറത്തുനിന്ന് പിന്തുണച്ചു. ഒരു വർഷത്തിനുശേഷം മന്ത്രിസഭയിലേക്ക് എത്തിയ കോൺഗ്രസിനുവേണ്ടി സി.എച്ച് അഭ്യന്തരവകുപ്പ് ഒഴിയുകയും കെ.കരുണാകരൻ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അതോടെ കെ.കരുണാകരൻ അച്യുതമേനോൻ മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമായി മാറി. മന്ത്രിസഭ അഞ്ചുവർഷം പൂർത്തിയാക്കിയെങ്കിലും 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് ഭരണത്തിൽ തന്നെ തുടരുകയായിരുന്നു.  

കെ.കരുണാകരൻ സംസ്ഥാന രാഷ്ട്രീയത്തിലെ ഉത്തുംഗതയിലേക്ക് ഉയർന്നത് അടിയന്തരാവസ്ഥ കാലത്തായിരുന്നു. ഭരണരംഗത്തും കോൺഗ്രസിന്റെ സംഘടനാ രംഗത്തും കരുണാകരൻ ശക്തനായി. ചികിൽസക്കു വേണ്ടി സി.അച്യുതമേനോൻ വിദേശത്തേക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും കരുണാകരനായി.


അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് 1977-ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. അടിയന്തരാവസ്ഥയുടെ തീക്ഷണമായ അനുഭവ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതു പോലെ കോൺഗ്രസിനെതിരായ ജനവികാരവും ജനതാതരംഗവും ഇന്ത്യയൊട്ടാകെ ആഞ്ഞുവീശി. അടിയന്തരാവസ്ഥക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവരുടെ കുത്തക മണ്ഡലമായ റായ്ബറേലിയിൽ പരാജയപ്പെട്ടു. പാർലമെന്റിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര ഗവൺമെന്റ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ നിലവിൽവന്നു. വിസ്മയകരമെന്ന് പറയട്ടെ കേരളത്തിലെ ഫലം നേരെ മറിച്ചായിരുന്നു. കോൺഗ്രസും മുസ്‌ലിംലീഗും സി.പി.ഐയും അടങ്ങുന്ന ഐക്യമുന്നണി 20ൽ 20 സീറ്റും തൂത്തുവാരി. സി.പി.ഐ.എം സംപൂജ്യരായി. നിയമസഭാ തെരഞ്ഞെടുപ്പിൽ 140 സീറ്റിൽ 111ഉം നേടി ഐക്യമുന്നണി വെന്നിക്കൊടി പാറിച്ചു. ഇന്ത്യയുടെ പൊതുവികാരത്തേക്കാൾ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി ഭരണത്തിനുള്ള സ്വീകാര്യതയായിരുന്നു ഈ വിജയത്തിന് പിന്നിൽ. കൂടാതെ അടിയന്തിരാവസ്ഥയുടെ ജനപ്രിയമായ ചില വശങ്ങളെ കേരളീയർ സ്വാഗതം ചെയ്തതും ഐക്യമുന്നണിയുടെ വിജയത്തിന് ഹേതുവായി. 38 സീറ്റ് നേടിയ കോൺഗ്രസിന്റെ കെ.കരുണാകരൻ മുഖ്യമന്ത്രിയായി. കേരളത്തിലെ രണ്ടാമത്തെ ഭരണത്തുടർച്ചയായിരുന്നു ഇത്. സി.പി.എമ്മിന് 17 അംഗങ്ങളെ മാത്രമേ വിജയിപ്പിക്കാൻ സാധിച്ചുള്ളൂ.


രണ്ടുതവണ ഐക്യമുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചെങ്കിൽ മറ്റു  രണ്ടവസരങ്ങളിൽ സി.പി.എമ്മിന് കപ്പിനും ചുണ്ടിനുമിടയിൽ തുടർഭരണം നഷ്ടമായ ചരിത്രം കൂടി കേരള രാഷ്ട്രീയത്തിന് പറയാനുണ്ട്. 1987-ലെ ഇ.കെ നായനാർ സർക്കാറിന് 1992 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ 1990-ൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മലപ്പുറം ഒഴികെ മറ്റ് 13 ജില്ലകളിലും ഇടതുമുന്നണി വിജയിച്ച അനുകൂല സാഹചര്യം മുതലെടുത്ത് ഒരു വർഷം ബാക്കിനിൽക്കെ നായനാർ സർക്കാർ നിയമസഭ പിരിച്ചുവിടുകയും പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തുകയായിരുന്നു. പക്ഷേ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ മാറിയ സാഹചര്യത്തിൽ കേരളത്തിൽ അപ്രതീക്ഷിതമായി കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി വിജയിക്കുകയായിരുന്നു. തുടർഭരണത്തിന്റെ വകുപ്പ് വിഭജനം വരെ പൂർത്തിയാക്കിയ ഇടതുമുന്നണിയെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലം എന്നാണ് എതിരാളികൾ ഇതിനെ പരിഹസിച്ചത്. 


2006 മുതൽ 2011വരെ കേരളം ഭരിച്ചത് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാറായിരുന്നു. പ്രായം തളർത്താത്ത പോരാളി, ജനകീയനായ മുഖ്യമന്ത്രി തുടങ്ങിയ ആരാധകവൃന്ദത്തിന്റെ വിശേഷണമായിരുന്നു 2011-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽ.ഡി.എഫിന്റെ തുറുപ്പുചീട്ട്. ഭരണകാലാവധിയുടെ അവസാന ലാപ്പിൽ റേഷൻ കടകൾ വഴി കിലോക്ക് രണ്ടുരൂപക്ക് അരി നൽകിയത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അച്യുതാനന്ദന്റെ ക്ലീൻ ഇമേജിൽ ഭരണത്തുടർച്ച സ്വപ്നം കണ്ട ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് ഫലം ഏറ്റവും വേദനാജനകമായ ഓർമ്മകളാണ് സമ്മാനിച്ചത്. ഒരു സീറ്റിന്റെ മാത്രം വ്യത്യാസത്തിൽ തുടർഭരണം നഷ്ടപ്പെടുകയായിരുന്നു. കേരളത്തിലെ എല്ലാ ഭരണത്തുടർച്ചകളിലും സി.പി.ഐ എന്ന പാർട്ടി ശക്തമായ പിൻബലമായി കൂടെയുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

Faisal Malik AR Nagar

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)