സൗദിയാത്രയിലെ നേപ്പാൾ കാഴ്ചകൾ

 


നേപ്പാളിലെ ആദ്യനോമ്പ്

റൂമിൽ നിന്ന് അസർ നമസ്കാരം കഴിഞ്ഞ് ഹോട്ടലിന്റെ ലോബിൽ ഇരിക്കുമ്പോഴാണ് നാളെ നോമ്പാണല്ലോ എന്നോർത്തത്. 20 മിനിറ്റ് നടന്നെത്തുന്ന ദൂരത്തിൽ കാശ്മീരി ജുമാമസ്ജിദും തൊട്ടടുത്ത് നേപ്പാളി ജുമാമസ്ജിദും ഉണ്ടെങ്കിലും ഹോട്ടലിന്റെ അടുത്ത് മസ്ജിദുണ്ടോ എന്നറിയാൻ ഗൂഗിളിൽ കയറി masjid near me എന്ന് serch ചെയ്ത് നോക്കിയതാണ്. അതാ വരുന്നു തമൽ മസ്ജിദ് 13 മിനിറ്റ്. ഒന്നുരണ്ട് പേർക്ക് Voice call ചെയ്തു. ആരും Onlineൽ ഇല്ല. ഉറക്കമായിരിക്കും. പിന്നെ ഒന്നും ആലോചിച്ചില്ല.

google കാണിച്ച വഴിയിലൂടെ നടന്ന് ലൊക്കേഷനിലെത്തി പക്ഷെ പള്ളി മാത്രം കണ്ടില്ല. ഒരു ചെറിയ ഗല്ലി. നമ്മുടെ നാട്ടിലെ തനി നാടൻ ഇറച്ചിക്കടയെ ഓർമിപ്പിക്കുന്ന ഒരു ഇറച്ചിക്കട. കള്ളിത്തുണിയും നീളൻ കുപ്പായവും അതിന് പുറത്തൊരു ജാക്കറ്റും തലയിലൊരു തൊപ്പിയും ധരിച്ച് നീണ്ടു നിരച്ച താടിയും അസ്സൽ ഒരു ഇറച്ചിക്കാരന്റെ എല്ലാ ലുക്കുമുള്ള ഒരു ചാച്ച. സലാം ചൊല്ലി ആഗമന ഉദ്ദേശം അറിയിച്ചു. മുന്നിൽ കാണുന്ന ബിൽഡിങ്ങിലേക്ക് വിരൽ ചൂണ്ടിയപ്പോൾ അത്ഭുതപ്പെട്ടു. പള്ളിയാണെന്ന് തിരിച്ചറിയാനുള്ള ഒരു അടയാളവും അവിടെയില്ല. നേരത്തെ കണ്ട കാശ്മീരി മസ്ജിദും നേപ്പാളി മസ്ജിദും മെയിൻ റോഡരികിൽ എല്ലാ പ്രതാപത്തോടെയും തലയുയർത്തി നിൽക്കുകയാണ്. അതുപോലൊന്ന് പ്രതീക്ഷിച്ചിടത്താണ് ഈ കാഴ്ച.

നാട്ടിലെ സാദാ നിസ്ക്കാരപ്പള്ളി പോലെയാണ് ഇത്,ജുമുഅ ഇല്ല. ഏതായാലും മഗ്‌രിബിന് ഇനിയും സമയമുണ്ട്. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. നേപ്പാളിൽ വന്ന കാരണമൊക്കെ പറഞ്ഞു. ചാച്ചയും നല്ല സംസാരപ്രിയനാണ്. ആള് നേപ്പാളി തന്നെയാണത്രെ. എങ്കിലും ബംഗാളിയാണെന്നേ തോന്നൂ. ഞാൻ തർക്കിക്കാനൊന്നും നിന്നില്ല. ആ ഗല്ലി മുഴുവൻ മുസ്‌ലിംകളാണ്. എല്ലാവരും സംസാരിക്കുന്നത് ഉറുദുവാണ്. രണ്ട് മൂന്ന് ഹോട്ടലുകൾ ഒരു ടൈലർ കട തുടങ്ങിയവ ഒക്കെയായി അത്യാവശ്യം തിരക്കുള്ള ഒരു ഗല്ലി. 



പോത്തിറച്ചി പോലെ കോഴിയും ഇറച്ചി ആക്കി വെച്ചിരിക്കുകയാണ്. ഒരു കിലോ കോഴിക്ക് 430ഉം ബീഫിന് 450ഉം നേപ്പാളി റുപീയാണ് വില. 10 ഇന്ത്യൻ രൂപക്ക് 16 നേപ്പാളി റുപീ കിട്ടും. മതപഠനം എങ്ങിനെ എന്ന ചോദ്യത്തിന് അത് ആവശ്യമുള്ളവർക്ക് വീട്ടിൽ വന്ന് എടുക്കും എന്നായിരുന്നു മറുപടി. ദിവസം രണ്ട് മണിക്കൂർ ആണത്രെ പഠനസമയം. നാളെ റമദാൻ ആയത് കൊണ്ടാണോ എന്നറിയില്ല ടൈലർ ഷോപ്പിൽ വിൽപ്പനക്ക് വെച്ച അറാക്കിനും (മിസ്‌വാക്ക്) അത്തറിനും ആളുകൾ തിരക്കുന്നുണ്ട്. ടൈലർമാരായ മസീഹുല്ലയും അസ്റാറും മുതവ്വമാരാണ്. തറാവീഹിനെ കുറിച്ചും ഇഫ്താറിനെ കുറിച്ചുമൊക്കെ അന്വേഷിച്ചു. തറാവീഹ് 20 റകഅത്താണ്. നോമ്പ് തുറ പള്ളിയിൽ വിപുലമായിട്ട് തന്നെയുണ്ടാകും. എന്നെപ്പോലെ വന്ന കുറച്ച് മലയാളികളേയും അവിടെ കണ്ടു. അവരുടെ താമസസ്‌ഥലം ഈ ഗല്ലിക്കടുത്തുള്ള ഹോട്ടലുകളിലാണ്. മഗ്‌രിബ് ബാങ്കിന് മുമ്പേ വുളു എടുത്ത് പള്ളിയിൽ കയറി മൂന്ന് സ്വഫ് കാർപെറ്റ് വിരിച്ചിരിക്കുന്നു. ഇതുപോലെ മുകളിലും ഒരു നിലയുണ്ട്. രണ്ടിടത്തുമായി ഇരുനൂറോളം പേർക്ക് നിസ്കരിക്കാം. മഗ്‌രിബിന് ആളുകൾ കൂടുതലായത് കൊണ്ട് സ്വഫുകൾക്കിടയിലെ അകലം കുറച്ച് നാല് സ്വഫിലാണ് നിസ്കരിച്ചത്. ബാങ്ക് കൊടുക്കുന്നത് സ്വഫുകൾക്ക് പിന്നിൽ നിന്നാണ്. ടൈലർ മസീഹുല്ലയാണ് മുഅദ്ദിൻ. ബാങ്കിൽ വിളിച്ചതുപോലെ എല്ലാം ഇഖാമത്തിലും ആവർത്തിച്ച് പറയുന്നുണ്ട്. രണ്ടിനും മൈക്ക് ഇല്ല. ഇമാമിന്റെ നല്ല ഈണത്തിലുള്ള ഖുർആൻ പാരായണം. ബിസ്മി ചൊല്ലുന്നുണ്ടൊ എന്നറിയില്ല പുറത്തേക്ക് കേൾക്കുന്നില്ല. സലാം വീട്ടിയ ഉടനെ ഒരാൾ എഴുന്നേറ്റുനിന്ന് തന്റെ പരാധീനതകളും രോഗവും വിളിച്ചു പറഞ്ഞ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇമാം ഉടനെ അത് നിരുത്സാഹപ്പെടുത്തി. മഗ്‌രിബിന് ശേഷം ധാരാളം ആളുകൾ ഖുർആൻ പാരായണവുമായി അവിടെ തന്നെ ഇരിക്കുകയാണ്.



പൊന്നാനി ലിപി പോലെയുള്ള മുസ്ഹഫും മദീന പ്രസിൽ അച്ചടിച്ച മുസ്ഹഫും ധാരാളമായി കാണാം. ഇശാ കഴിഞ്ഞതോടെ ഞാൻ വാച്ചിലേക്ക് നോക്കാൻ തുടങ്ങി. കാരണമുണ്ട്. എവിടെ പോയാലും 10 മണിക്ക് മുമ്പായി റൂമിലെത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഏത് പെട്ടിക്കടയിലും മദ്യം സുലഭമായി ലഭിക്കുന്ന നാട്. രാത്രി ആണും പെണ്ണും ഒരുപോലെ തിമിർത്താടുകയാണ്. എവിടെ നോക്കിയാലും ഡാൻസ് ബാറുകളാണ്. പകല് കാണുന്ന തെരുവുകളല്ല രാത്രി പത്ത് മണി കഴിഞ്ഞാൽ. നമ്മുടെ നാട്ടിലെ പോലെ 9 മണി കഴിഞ്ഞാൽ കടകളൊക്കെ അടക്കാൻ തുടങ്ങും. പത്ത് മണിയോടെ സ്ട്രീറ്റുകൾ വിജനമാവും. പിന്നെ മദ്യപൻമാരും ഡാൻസ് ബാറുകളിൽ നിന്നുള്ള കാതടിപ്പിക്കുന്ന സംഗീതവും നൃത്തവും കൊണ്ട് തെരുവ് ശബ്ദമുഖരിതമാവും. തറാവീഹ് 20 റകഅത്ത് കഴിയുന്നതോടെ പത്ത് മണി കടക്കും. റൂമിലേക്ക് 15 മിനിറ്റോളം നടക്കാനുമുണ്ട്. ഞാൻ എട്ട് റകഅത്തും വിത്റും നിസ്കരിച്ച് പുറത്തിറങ്ങി. അവിടെ ഭക്ഷണശാലകളിൽ നിന്ന് മട്ടൻ കടായിയുടെ മണം മൂക്കിലേക്ക് അടിച്ച് കയറുന്നു. ചൂടോടെ ചുട്ട് കൂട്ടുന്ന തന്തൂരി റൊട്ടി. നേപ്പാളിൽ എത്തിയ ശേഷം ഒരു മാംസവും കഴിച്ചിട്ടില്ല. ഈ ഗല്ലിയിൽ നിന്ന് വിശ്വസിച്ച് കഴിക്കാം അത് നേരത്തെ ചാച്ചയോട് ചോദിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡൽഹി ടേസ്റ്റ് എന്നെഴുതിയ കടയിലേക്ക് കയറി. കടായിക്ക് സമയം പിടിക്കും പെട്ടന്ന് കിട്ടുന്നത് എന്താണ്. ചണമസാലയും (കാബുളി മണിക്കടല) തന്തൂരി റൊട്ടിയും തരാം. അതെങ്കിൽ അത് ഇന്നത്തെ രാത്രി ഭക്ഷണം പുറത്ത് നിന്ന് തന്നെ. 2 റൊട്ടിയും ഹാഫ് ചണയും കഴിച്ച് 110 റുപീയും കൊടുത്ത് വേഗം പുറത്തിറങ്ങി. തെരുവ് ആഘോഷതിമിർപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. ജംങ്ങ്ഷനിലൊക്കെ പോലീസ് കൂട്ടങ്ങൾ ലാത്തിയും പിടിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. ഡാൻസ് ബാറിലേക്ക് പോകുന്ന കുമാരി കുമാരൻമാർ പുറത്തും അതേ വേഷത്തിൽ തന്നെയാണ്. ചീറിപ്പായുന്ന ബൈക്കുകൾക്കും രാവ് പകലാക്കാൻ ഓടുന്ന യുവതക്കും ഇടയിലൂടെ ഞാൻ അതിവേഗം റൂമിലേക്ക് നടന്നു......

(രണ്ടാം ഭാഗം)

നോമ്പെടുക്കുന്നവർക്ക് വേണ്ടി പ്രവാസി മലയാളികൾ താമസിക്കുന്ന ഹോട്ടലുകളിലെ ഭക്ഷണ സമയത്തിൽ ചില ക്രമീകരണങ്ങൾ വരുത്തുമെന്ന് ടൂർ റെപ്രസെന്റേറ്റീവർമാർ അറിയിച്ചിരുന്നു. 20ലധികം ഹോട്ടലുകളിൽ സൗദിയിലേക്കുള്ള ഊഴം കാത്ത് കഴിയുന്നവർ ഉണ്ടെന്നാണ് അറിവ്. ഞങ്ങളുടെ ഹോട്ടലിൽ മാത്രം 40 പേരുണ്ട്. ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടതു പ്രകാരം അത്താഴവും ഇഫ്താറും വേണ്ടവരുടെ ലിസ്റ്റ് നേരത്തെ നൽകിയിരുന്നു. പുലർച്ചെ മൂന്നര മണിക്കാണ് അത്താഴസമയം. നാലേകാലിനാണ് സുബ്ഹി ബാങ്ക്.

യുറോപ്പ് അടക്കം വിദേശ രാജ്യങ്ങളിൽ നിന്നും നേപ്പാളിൽ നിന്ന് തന്നെയും ഇഷ്ടം പോലെ ടൂറിസ്റ്റുകൾ താമസിക്കുന്ന ഹോട്ടലാണ്. വലിയ ഒച്ചയും ബഹളവുമുണ്ടാക്കാതെ അത്താഴം കഴിച്ച് പോകണം. പാവം ഹോട്ടൽ ജീവനക്കാർ, രണ്ടുമൂന്ന് പേർ ആ സമയത്ത് ഉറക്കമൊഴിച്ച് ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. മറ്റ് താമസക്കാർക്ക് വേണ്ടി രാവിലെയും ഉച്ചക്കും സേവനം ചെയ്യുന്നതും ഇവർ തന്നെ. ഇത്രയും ദിവസം കൊണ്ട് അവരുമായി ഞങ്ങൾ വലിയ ഫ്രണ്ട്ലി ആയിട്ടുണ്ട്. അതാണല്ലോ മലയാളികളെ മറ്റ് സമൂഹങ്ങളിൽ നിന്ന് വേർതിരിക്കുന്നതും. അത്താഴം കഴിച്ച ശേഷം അവരോടായി ഞാൻ ചോദിച്ചു. ഞങ്ങളുടെ നോമ്പിനെ കുറിച്ച് നിങ്ങൾക്ക് ഇതിന് മുമ്പ് അറിയുമൊ? അതെ, അറിയാം. ഒരാൾ മുമ്പ് മലേഷ്യയിൽ ജോലി ചെയ്തിട്ടുണ്ടത്രെ. മലേഷ്യയിൽ ജോലി ചെയ്ത ആളോട് നോമ്പിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. മറ്റെയാൾ ലാംജുൻഗ് ജില്ലയിൽ നിന്നുള്ള ചെറുപ്പക്കാരനാണ്. അവരുടെ നാട്ടിൽ ധാരാളം ഇസ്‌ലാംമത വിശ്വാസികളുണ്ട്. നമസ്കാരവും നോമ്പും പെരുന്നാളും ഒക്കെ സുപരിചിതം. കുശുനിയിൽ നിൽക്കുന്നയാൾക്ക് ഇതാെക്കെ ആദ്യത്തെ അനുഭമാണ്. ഈ സമയം മുതൽ വൈകുന്നേരം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കഴിയണമെന്ന് പറഞ്ഞപ്പോൾ ആ മുഖത്തെ കൗതുകം ഒന്ന് കാണേണ്ടത് തന്നെ. 



സുബ്ഹി എന്നല്ല ഒരു ബാങ്കും ഇവിടെ കേൾക്കില്ല. എന്നാലും ഗൂഗിളിൽ എല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു മാസത്തെ മഗ്‌രിബിന്റേയും സുബ്ഹിയുടേയും സമയപട്ടിക പള്ളിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത നാട്ടിൽ ഒരു നോമ്പിന് തുടക്കമാവുകയാണ്. കബ്സ പോലെയുള്ള ഒരു ചോറും സാദാ പച്ചരിച്ചോറും കറിയും കൂട്ടാനും അച്ചാറും സാലഡുമൊക്കെയായി സമൃദ്ധമായിരുന്നു അത്താഴം. സുബ്ഹിക്ക് ശേഷം കിടന്നുറങ്ങി. ളുഹറും അസറും റൂമിൽ വെച്ച് തന്നെ. പുറത്തിറങ്ങി നടക്കുന്നത് അത്ര നല്ലതല്ല. നോമ്പ് കല്ലത്താക്കുന്ന കാഴ്ചകളാണ് മുമ്പിലൂടെ കടന്ന് പോകുന്നതിലധികവും. ഇന്നലത്തെ പോലെ അഞ്ചരയോടെ തമൽ മസ്ജിദിലേക്ക് പോയി. ഇന്ന് പക്ഷെ ഒറ്റക്കല്ല കൂടെ ഖുർമയിലേക്ക് പോരാനുള്ള അസീസും ഫാരിസും ആബിദും ഉണ്ട്. നമുക്ക് റമദാൻ ഒന്ന് ആണെങ്കിൽ നേപ്പാളിൽ ഇന്ന് അവരുടെ 2078th പുതുവത്സര ദിനമാണ്. രസകരമായ പുതുവർഷ ചടങ്ങുകൾ ഉള്ള നാടാണ് നേപ്പാൾ. ലൂണാർ കലണ്ടർ അനുസരിച്ചാണ് പരമ്പരാഗത നേപ്പാളികൾ പുതുവർഷം ആഘോഷിക്കുന്നത്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഇത്  ഏപ്രിൽ മാസത്തിലാണ് വരിക. പല ബാർ ഹോട്ടലുകൾക്ക് മുമ്പിലും ന്യൂഇയർ സ്പെഷ്യൽ ബോർഡുകൾ കാണുന്നുണ്ട്. ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽ ആഘോഷങ്ങളുടെ പൊടിപൂരമാവും ഇന്ന്. അതിന് മുമ്പേ റൂമിലെത്തണം.

തമൽ മസ്ജിദ് ഗല്ലിയിൽ എത്തിയപ്പോൾ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. അവിടെ നോമ്പ് തുറപ്പിക്കാനുള്ള സൽക്കാരമാണ്. ഇഫ്താർ കിറ്റുകൾ നിരനിരയായി വെച്ചിരിക്കുന്നു. വിളിച്ച് വരുത്തി നൽകുകയാണ്. ധാരാളം വിഭവങ്ങളൊന്നുമില്ല. ഒരു ഈത്തപ്പഴം, ഒരു ലിറ്ററിന്റെ കുപ്പിവെള്ളം, രണ്ട് കഷ്ണം ബത്തക്ക, ഒരു കഷ്ണം സബർജൽ, ഒരു വലിയ ചപ്പാത്തി അത് കഴിക്കാനാവശ്യമായ മട്ടൻ കറിയും ചെറിയ രണ്ട് മട്ടൻപീസും. ആത്മാർഥതയോടെയുള്ള ക്ഷണം നിരസിക്കുന്നത് അവരിൽ അനിഷ്ടം സൃഷ്ടിക്കും. ഓരോ പൊതി ഞങ്ങളും വാങ്ങി. പക്ഷെ ഒരു നിബന്ധന മാത്രം. കിറ്റും പിടിച്ച് അവിടെ നിൽക്കാൻ പാടില്ല. കൂട്ടംകൂടി നിൽക്കുന്നത് നിയമപരമായി വല്ല പ്രയാസവും സൃഷ്ടിക്കും എന്നതുകൊണ്ടോ വീണ്ടും പൊതി വാങ്ങും എന്നതുകൊണ്ടോ എന്താണെന്നറിയില്ല കിറ്റ് വാങ്ങിയാൽ അവിടെ നിന്ന് പോകണം. ഞങ്ങൾ നിസ്കരിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ എങ്കിൽ പള്ളിയിൽ കയറി ഇരിക്കാമല്ലോ എന്നായിരുന്നു മറുപടി. 

ബാങ്ക് വിളിക്കാൻ ഇനിയും മുക്കാൽ മണിക്കൂർ സമയമുണ്ട്. വുളു എടുത്ത് തമൽ മസ്ജിന്റെ മുകളിലെ നിലയിലേക്ക് കയറി. അസറ് നമസ്കരിക്കുന്നവരും ഖുർആൻ പാരായണം ചെയ്യുന്നവരായി കുറച്ചധികം പേർ അവിടെയുണ്ട്. ഒന്നാം നിലയേക്കാൾ സൗകര്യമുണ്ട് രണ്ടാം നിലയിൽ എന്ന് തോന്നി. ചിലർ കിറ്റ് അവിടെ വെച്ച് പുറത്തിറങ്ങി. അൽപ സമയം ഖുർആൻ ഓതിയപ്പോഴേക്കും മഗ്‌രിബിനുള്ള സമയമായി. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേപ്പാളിലെ ആദ്യ നോമ്പ് തുറക്ക് വേണ്ടി. 

അല്ലാഹു അക്ബർ,അല്ലാഹു അക്ബർ.

ഒരു പുതിയ അനുഭവത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. എല്ലാവരും നോമ്പ് തുറന്ന് ചപ്പാത്തിയും കഴിച്ച് നിസ്കരിക്കാനായി താഴത്തെ നിലയിലേക്കിറങ്ങി. മഗ്‌രിബ് നമസ്കാര ശേഷം ഗല്ലിയിലേക്കിറങ്ങി. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഏറ്റവും അടുത്ത് കണ്ട ഹോട്ടലിൽ തന്നെ കയറി. നാലാൾക്ക് രണ്ട് പ്ലേറ്റ് മട്ടൻ കടായിക്ക് ഓർഡർ കൊടുത്ത് കാത്തിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരുടെ നല്ല തിരക്കാണവിടെ. കൂടുതൽ ആളുകളും ബിരിയാണിയാണ് കഴിക്കുന്നത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 260 റുപീയാണത്രെ. അതിനിടയിൽ ചില മലയാളികൾ പാർസൽ വാങ്ങി പോകുന്നതും കണ്ടു. ഫുട്ബാൾ കളിക്കാരുടെ വേഷത്തിൽ ഒരു ഇംഗ്ലീഷുകാരി അവിടെ ഇരുന്ന് ബിരിയാണി തട്ടുന്നുണ്ട്. കാത്തിരിപ്പിനൊടുവിൽ ആവി പാറുന്ന മട്ടൻ കടായിയും തന്തൂരി റൊട്ടിയും മുൻപിലെത്തി. ഒരു പ്ലേറ്റിൽ നാല് വലിയ കഷ്ണം മട്ടനുണ്ട്. നല്ല രുചികരമായ വിഭവം. 1200 നേപ്പാളി റുപീ (750inr) കൊടുത്താലെന്താ വയറ് നിറഞ്ഞല്ലോ. ആബിദും അസീസും അടുത്തുള്ള ചായക്കടയിൽ നിന്ന് ഓരോ ചായയും വാങ്ങി റൂമിലുള്ള ജിബിന് വാങ്ങിയ ചിക്കൻ കടായിയുമായി ഹോട്ടലിലേക്ക് മടങ്ങി. 



ഹോട്ടലിൽ തറാവീഹ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് നേരത്തെ ചില ആലോചനകൾ നടന്നിരുന്നു. റൂമിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയപ്പോഴാണറിയുന്നത് മുകൾ നിലയിൽ നമസ്ക്കാരം നടക്കുന്നുണ്ടെന്ന്. റൂമിൽ പോയി വുളു എടുത്ത് അങ്ങോട്ട് പോയി ഇശാ നിസ്കരിച്ച് തറാവീഹിലും പങ്കെടുത്തു. നാട്ടിലെ തറാവീഹിൽ പങ്കെടുത്ത അതേ പ്രതീതി. നിസ്കാരത്തിന് നേതൃത്വം നൽകിയ ഉസ്താദ് നാളെ രാവിലെ സൗദിയിലേക്ക് പോകുകയാണ്. നാളെ മറ്റൊരാളായിരിക്കും ഇമാം. 15 ദിവസം തികച്ചവർ സൗദിയിലേക്ക് പോകുമ്പോൾ മലയാളികളടക്കം ഇന്ത്യയിൽ നിന്ന് പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നു. നൂൽപാലത്തിൻ മേൽ നിൽക്കുന്നത് പോലെയാണ് ഈ 15 ദിവസത്തെ താമസം. എപ്പോഴാണിത് സ്‌റ്റോപ്പാവുന്നത് എന്നറിയില്ല. നേപ്പാളും സൗദിയും വിലക്കാത്തിടത്തോളം ഈ പ്രയാണം തുടരും. എവിടെയെങ്കിലും ഒരിടത്ത് ലോക്ക് വീണാൽ ഈ വഴിയും അടയും.

Faisal Malik AR Nagar



Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)