സൗദി യാത്രയിലെ നേപ്പാൾ അനുഭവങ്ങൾ
നേപ്പാളി അടുക്കളയിലെ മലയാളി പരാക്രമം
സൗദിയിലേക്കുള്ള മലയാളികൾ താമസിക്കുന്ന മുന്തിയ ഹോട്ടലുകളിൽ ഒന്നാണ് Dom Himalaya. ദിനേനയെന്നോണം വന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരെ കൊണ്ട് കോവിഡ് മൂലം പ്രതിസന്ധിയിലായ ഹോട്ടൽ,ടൂറിസം മേഖലയ്ക്ക് പുത്തനുണർവുണ്ടായി എന്നത് ഒരു പരമാർത്ഥമാണ്. കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിലെ തമൽ, ചെത്രപതി, ജമൽ, ഖുശിബുൻ, പങ്കജോൽ മാർഗ് തുടങ്ങിയ ഇടങ്ങളിലൊക്കെ ഇന്ത്യക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മസാജ് ബായ്,മസ്തി ബായ്, ഡാൻസ്ബാർ ബായ്. റൂമിലിരുന്ന് ബോറടിക്കുമ്പോൾ ഒന്ന് നടക്കാനിറങ്ങിയവരെ ക്ഷണിച്ചുകൊണ്ട് പെട്ടിക്കടയേക്കാൾ കൂടുതലുള്ള ഡാൻസ് ബാറുകളുടെ മുമ്പിൽ ഏജന്റുമാർ നിൽക്കുന്നുണ്ടാകും. അവർക്കറിയില്ലല്ലോ കാശിന്റെ കെട്ടുമായി അടിച്ച് പൊളിക്കാൻ വന്ന ടൂറിസ്റ്റുകളല്ല നെഞ്ചിനുള്ളിൽ കനല് കോരിയിട്ട് നടക്കുന്ന പാവം പ്രവാസികളാണ് ഇതെന്ന്. അല്ല, അറിയാതിരിക്കാനും വഴിയില്ല. ഇന്നലെ ഞങ്ങൾ ഇഫ്താറിന് പള്ളിയിൽ പോയപ്പോൾ കൂടെ നോമ്പ് തുറക്കാൻ പ്ലസ് ടുവിന് പഠിക്കുന്ന രണ്ട് നേപ്പാളി കുട്ടികളുമുണ്ടായിരുന്നു. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ ചോദിക്കാണ് നേപ്പാൾ വഴി സൗദിയിലേക്ക് പോകാൻ വന്നതാണോ എന്ന്.
എയർ പോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ വന്നവർ നൽകിയ ഒന്നാമത്തെ പാഠം തന്നെ ഇതായിരുന്നു. വെറുതെ അവിടെയും ഇവിടെയും ചെന്ന് പെട്ട് ഉള്ള മാനം കളയരുത്. കൊണ്ടുവന്ന കാശ് മുഴുവൻ കൊടുത്തിട്ടും തടി സലാമത്താക്കാൻ കഴിയാതെ നാട്ടിൽ നിന്ന് വീണ്ടും കാശ് വരുത്തിയവരൊക്കെ ഉണ്ടത്രെ.
ചിരപരിചിതമല്ലാത്ത നേപ്പാളിലേക്ക് വരുമ്പോൾ ഒരുപിടി ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ മുഖ്യമായിരുന്നു ഭക്ഷണം എന്ന് ഇവിടെ വരുന്ന ഓരോരുത്തരുടേയും മൊബൈലിലെ കലാപരിപാടികൾ കണ്ടാൽ ഉറപ്പിക്കാം. ഇവിടെയെത്തിയ ആദ്യത്തെ രണ്ട് ദിവസം ഭക്ഷണം കഴിക്കാനും അത് വീഡിയോ കാേളിലൂടെ നാട്ടിലെ വേണ്ടപ്പെട്ടവരെ അറിയിക്കാനും എന്തൊരു ആവേശമാണെന്നോ. പച്ചരിച്ചോറും ചപ്പാത്തിയും തിന്ന് മടുത്ത് ഇരിക്കുന്ന മുന്നേ വന്നവർ ഇത് കണ്ട് ചിരിക്കുന്നുണ്ടാകും. ഇവിടെയെത്തിയവരാരും ചില്ലറക്കാരല്ല. ഹോട്ടൽ നടത്തിപ്പുകാരും ഫേമസ് പണ്ടാരികളും പൊറാട്ട മേക്കറും ബ്രോസ്റ്റ് മുഅല്ലിമുമൊക്കെയാണവർ. ദിവസവും നൂറ് കണക്കിന് പേർക്ക് ഭക്ഷണമുണ്ടാക്കുന്ന ഞങ്ങൾക്കെന്താ ഒരു നേരത്തെ മെസ്സ് വെക്കാൻ പ്രയാസം. എന്നാലൊന്ന് ശ്രമിച്ചാലെന്താ...
മെയിൻ ഷെഫിനോട് കാര്യം അവതരിപ്പിച്ചു. സംഗതിയൊക്കെ കൊള്ളാം. ഉണ്ടാക്കുകയാണെങ്കിൽ ഹോട്ടലിലുള്ള മുഴുവൻ താമസക്കാർക്കും ഉണ്ടാക്കണം. ഇവിടെ അടുക്കളയിൽ ഉള്ളതെല്ലാം നിങ്ങൾക്ക് ഉപയോഗിക്കാം. സ്റ്റാഫടക്കം പത്തമ്പത് പേരുണ്ടാകും. ഒ.ക്കെ സമ്മതിച്ചു.
വീരശൂര പരാക്രമികളായ നാലഞ്ച് പേര് അടുക്കളയിൽ കയറി യുദ്ധം തുടങ്ങി. ഞങ്ങളൊക്കെ ഇടക്കൊന്ന് പാളി നോക്കും. അകത്തേക്ക് പ്രവേശനമില്ല. അവസാനം മഗ്‌രിബ് ബാങ്കിന്റെ സമയമായപ്പോഴേക്കും ശമീം വേങ്ങൂർ,ഷാനവാസ് ആലിൻചുവട്, നൗഷാദ് അങ്ങാടിപ്പുറം, ജൈസൽ വേങ്ങൂർ തുടങ്ങിയവരുടെ കൈ പുണ്യത്തിൽ രുചികരമായ കോഴി ബിരിയാണി റെഡി. അരിയുടെ സ്വഭാവം അറിയാത്തത് കൊണ്ട് അൽപം വേവ് കൂടി. എന്നാലും പൊളിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഒന്ന് കൂടി ദം ഇട്ടു കഴിഞ്ഞ തവണത്തെ എല്ലാ കുറവും നികത്തിക്കൊണ്ട്. ഇത്തവണ ജാഫർ പൂവത്താണിയായിരുന്നു നേതൃത്വം നൽകിയത്. പല ഹോട്ടലുകളിലും ഇതുപോലെ ബിരിയാണിയും നെയ്ച്ചോറും പൊറാട്ടയുമായി ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും കിട്ടുന്ന അവസരം സംതൃപ്തമാക്കാൻ ജീവിതാനുഭവം കൊണ്ട് ശീലിച്ച പ്രവാസികൾ പരീക്ഷണം തുടർന്നു കൊണ്ടിരിക്കുകയാണ്. എൻ.ഒ.സി വേണ്ടന്ന് വെച്ച ആശ്വാസത്തിനിടയിലും കർശനമായ RTPCR ടെസ്റ്റാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
Faisal Malik AR Nagar
Comments
Post a Comment