നേപ്പാൾ കാഴ്ചകൾ
ചന്ദ്രിക വാരാന്തപ്പതിപ്പിൽ എഴുതിയ ലേഖനം
കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചതിനാൽ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. കോവിഡിന്റെ രൂക്ഷതക്ക് അല്പം ശമനമായതോടെ യു.എ.ഇ അടക്കമുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കുകയും ഒട്ടനവധി മലയാളികൾ ദുബായ് വഴി പതിനഞ്ച് ദിവസത്തെ കോറന്റെെന് ശേഷം സൗദിയിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് കോവിഡിന്റെ രണ്ടാം വരവ് ആശങ്ക പരത്തുകയും യു.എ.ഇ വഴിയുള്ള എല്ലാ ഗതാഗതങ്ങളും സൗദി വീണ്ടും നിരോധിച്ചതും. തിരിച്ചുപോക്കിന്റെ വഴിയടഞ്ഞ മലയാളികളടക്കമുള്ള ഇന്ത്യക്കാർ സൗദി ഗതാഗതം നിരോധിച്ചിട്ടില്ലാത്ത മറ്റ് രാജ്യങ്ങൾ വഴി ജോലി സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്രസ്തുത രാജ്യത്ത് പതിനഞ്ച് ദിവസം കോറന്റെെനിൽ കഴിഞ്ഞ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. സാധാരണ സമയത്ത് വരുന്നതിനേക്കാളും നാലും അഞ്ചും ഇരട്ടി സംഖ്യ ചിലവഴിച്ചാണ് ഈ യാത്ര. പ്രധാനമായും ഒമാൻ, മാലിദ്വീപ്,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ കൂടിയാണ് ഇന്ത്യക്കാർ സൗദിയിൽ എത്തുന്നത്. ഇതിൽ ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗമായിട്ടാണ് പലരും നേപ്പാൾ തെരഞ്ഞെടുക്കുന്നത്.
മറ്റു രാജ്യങ്ങളെ പോലെ റൂമിൽ കോറന്റൈനിൽ കഴിയേണ്ട എന്ന പ്രത്യേകതയും നേപ്പാളിലുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്നവരെല്ലാം പരമാവധി ടൂറിസ്റ്റ് സ്ഥലങ്ങളും ചരിത്ര നിർമ്മിതികളും സന്ദർഷിക്കാനും നേപ്പാളിനെ അടുത്തറിയാനും സമയം കണ്ടെത്തുകയാണ്.
നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ കാഠ്മണ്ഡു ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുന്നത് മുതൽ കാഴ്ചകളുടെ ഉത്സവം ആരംഭിക്കുകയാണ്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി അല്പ സമയത്തിനകം നമ്മെ കൂട്ടിക്കൊണ്ട് പോകാൻ നേരത്തെ നിശ്ചയിച്ച ആളുകൾ എത്തും. നിർബന്ധിത ഇടത്താവളമായാണ് നേപ്പാളിലേക്ക് വരുന്നതെങ്കിലും ഒരു ടൂറിസ്റ്റിന്റെ എല്ലാ സൗകര്യവും ഇവിടെ ലഭിക്കുന്നുണ്ട്. താമസം,ഭക്ഷണം,നാട്ടിൽ നിന്ന് ഡൽഹി-കാഠ്മണ്ഡു വഴി സൗദി അറേബ്യ വരെയുള്ള വിമാനടിക്കറ്റ്, എൻ.ഒ.സി,കോവിഡ് ടെസ്റ്റ് എല്ലാം ഉൾപ്പെട്ട പാക്കേജാണ് മിക്കവാറും ട്രാവൽസുകാർ നൽകുന്നത്. ഷാർജ വഴി കാഠ്മണ്ഡുവിൽ എത്തുന്നവരുമുണ്ട്.
ഔദ്യോഗിക ഭാഷ നേപ്പാളിയാണെങ്കിലും എല്ലാവർക്കും ഹിന്ദി അറിയാവുന്നത് കൊണ്ടും എല്ലാ സ്ഥലത്തേക്കും ബസ് സർവീസ് ഉള്ളത് കൊണ്ടും ഒരു ഗൈഡിന്റെ സഹായമില്ലാതെ തന്നെ മിക്ക സ്ഥലത്തേക്കും പ്രയാസമില്ലാതെ എത്തിപ്പെടാം. മിനിമം ചാർജ്ജ് 15 നേപ്പാൾ റുപീയാണ്. കൂടാതെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും ഹോട്ടലുകളും കൃത്യമായി ഗൂഗിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാസ്പോർട്ടിന്റെ ഒരു കോപ്പിയും ഫോട്ടോയും കൊടുത്താൽ മൊബൈൽ സിം ലഭിക്കും. പൊതുവെ വലിയ ക്ഷമാശീലരും സഹകരണ മനോഭാവക്കാരും വിശ്വസ്തരുമാണ് നേപ്പാളികൾ എന്നാണ് യാത്രകളിൽ നിന്ന് മനസ്സിലാവുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 8268 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി ഹിൽസിൽ നിന്നുള്ള കാഠ്മണ്ഡു താഴ്‌വരയുടെയും അന്നപൂർണ്ണ മുതൽ എവറസ്റ്റ് വരെയുള്ള ഹിമാലയൻ പർവതനിരകളുടെയും അതിമനോഹരമായ കാഴ്ച നയനാനന്ദകരം തന്നെ. ചന്ദ്രഗിരിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് റോപ് വേ. ഘോരവനത്തിന് മുകളിലൂടെ ആറ് പേർക്ക് ഇരിക്കാവുന്ന കേബിൾ കാർ യാത്ര തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ്. ഭഗത്പൂർ ജില്ലയിലെ നാഗർകോട്ടും ഒഴിവാക്കാൻ പറ്റാത്ത സന്ദർശന സ്ഥലമാണ്. മലമുകളിൽ നിന്ന് എവറസ്റ്റ് കൊടുമുടി ഉൾപ്പെടെയുള്ള ഹിമാലയത്തിന്റെ കാഴ്ചകൾ കാണാം എന്നറിഞ്ഞാണ് നാഗർകോട്ടിലേക്ക് പോയതെങ്കിലും മഞ്ഞ് മൂടിയതിനാൽ ഹിമാലയത്തെ കാണാൻ കഴിഞ്ഞില്ല. എങ്കിലും ഈ യാത്ര ഒരിക്കലും നഷ്ടമാവില്ല. നേപ്പാളിന്റെ ഗ്രാമീണ ജീവിതത്തെ അടുത്തറിയാൻ ഈ യാത്ര ഉപകരിക്കും. ചെങ്കുത്തായ പൊട്ടിപ്പൊളിഞ്ഞ ചുരം റോഡിലൂടെയുള്ള ബസ് യാത്ര ഒരല്പം സാഹസം തന്നെയാണ്. നമ്മുടെ നാട്ടിലാണെങ്കിൽ ഈ ബസ്സിന് ഫിറ്റ്നസ് പോലും കിട്ടില്ല എന്നുറപ്പാണ്.
ബൗദ്ധനാഥ് സ്തൂപം, പശുപതിനാഥ ക്ഷേത്രം, പൊഖാറ തടാകം, ദർബാർ സ്‌ക്വയർ, സ്വയംഭൂനാഥ്,രത്നാ പാർക്ക്, തമൽ സ്ട്രീറ്റ് തുടങ്ങി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും മ്യൂസിയങ്ങളും ബുദ്ധാശ്രമങ്ങളും കൊണ്ട് സമ്പന്നമാണ് നേപ്പാൾ. രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന നാരായൺഹിതി കൊട്ടാര സന്ദർശനം ചരിത്ര കുതുകികൾക്ക് ആവേശം പകരം. നേപ്പാൾ രാജാവായിരുന്ന ബീരേന്ദ്ര ഷായും രാജ്ഞിയടക്കമുള്ള ഒമ്പതംഗ കുടുംബവും 2001-ൽ കൂട്ടക്കൊല ചെയ്യപ്പെട്ടത് ഈ കൊട്ടാരത്തിൽ വെച്ചായിരുന്നു. രാജഭരണം അവസാനിച്ചതോടെ 2008-ൽ സർക്കാർ ഇത് മ്യൂസിയമാക്കുകയായിരുന്നു. 1938ൽ മഹേന്ദ്രഷാ രാജാവിന് ജർമൻ ചാൻസ്‌ലറായ അഡോൾഫ് ഹിറ്റ്ലർ സമ്മാനിച്ച ബെൻസ് കാർ ഒരു കാലഘട്ടത്തിലെ ഓർമയിലേക്ക് നമ്മെ കാെണ്ടുപോകുന്നു.
നേപ്പാളിൽ 90 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. മറ്റ് മത വിശ്വാസികളുടേയും ആരാധനാലയങ്ങൾ കാണാൻ കഴിഞ്ഞു. മസ്ജിദ് അബൂബക്കർ സിദ്ദീഖ്, കാശ്മീർ ജുമാമസ്ജിദ്, നേപ്പാളി ജുമാമസ്ജിദ് തുടങ്ങി പത്തിലധികം പള്ളികൾ കാഠ്മണ്ഡു സിറ്റിയിൽ മാത്രമുണ്ട്. നമ്മുടെ നാട്ടിലെ സ്രാമ്പികളെ ഓർമിപ്പിക്കുന്ന ചെറിയ പള്ളികളും ഉണ്ട്. മുസ്വല്ല എന്നാണിതിന് പറയുന്നത്. വെള്ളിയാഴ്ച ജുമുഅ ജമാഅത്തിന് വലിയ തിരക്കായിരുന്നു പള്ളികളിൽ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക യൂണിഫോമിലുള്ള വളണ്ടിയർമാരെയും കാണാമായിരുന്നു.
പർവതങ്ങളുടെ ഗൃഹമായ നേപ്പാളിൽ നല്ല തണുപ്പുള്ള അന്തരീക്ഷമാണ്. മദ്യം സുലഭമായി ലഭിക്കുന്ന ഒരു രാജ്യം കൂടിയാണ് നേപ്പാൾ. ഏതു പെട്ടിക്കടയിലും സ്റ്റേഷണറി കടയിലും മദ്യക്കുപ്പികൾ നിരനിരയായി വിൽപ്പനയ്ക്ക് വെച്ചത് കാണാം. എങ്കിലും മദ്യപാനികളുടെ ശല്യം ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. തിരക്ക് പിടിച്ച ഇടുങ്ങിയ ഗല്ലികളിൽ കൂടി ചീറിപ്പായുന്ന ബൈക്ക് യാത്രക്കാരനിൽ ഹെൽമറ്റില്ലാത്ത ഒരാളെ പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല. വാഹനാപകടം തീരെ ഇല്ലെന്നുതന്നെ പറയാം. സാധനങ്ങൾക്കൊക്കെ വലിയ വിലയാണ്. വാഹനങ്ങൾ കാര്യമായി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണത്രേ. ഇവിടെ സുലഭമായി ടാക്സിയായി ഓടുന്ന മാരുതി ആൾട്ടോ കാറിന് 16 ലക്ഷം നേപ്പാളി റുപീ മുതലാണ് വില. ഒരു ബൈക്കിന് കൊടുക്കണം മൂന്ന് ലക്ഷം റുപ്പീ. 100 ഇന്ത്യൻ രൂപക്ക് 160 നേപ്പാളി റുപീ കിട്ടും. നിരവധി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും താമസിക്കുന്ന ഹോട്ടലുകളിൽ ഇന്ത്യൻ രൂപയും ഡോളറും മാറ്റിക്കിട്ടും. എല്ലാ കടകളിലും ഇന്ത്യൻ രൂപ എടുക്കും. ബാക്കി നൽകുന്നത് നേപ്പാളി റുപീയായിരിക്കുമെന്ന് മാത്രം.
നമ്മുടെ നാട്ടിലെതുപോലെ അനാവശ്യമായ ഹോൺ അടിക്കലും ഓവർടേക്ക് ചെയ്ത് ബ്ലോക്കുണ്ടാക്കലുമൊന്നും ഇല്ല എന്നത് തന്നെ നേപ്പാളികളുടെ ശാന്ത സ്വഭാവത്തിന്റെ തെളിവാണ്. പൊതുവേ പറ്റിക്കലും പിടിച്ചുപറി തുടങ്ങിയവയൊന്നും ഇല്ലാത്തവരുമാണ്. തെരുവുകച്ചവടക്കാർ പോലും മാന്യമായ വിലയേ വിദേശികളോടും വാങ്ങിക്കുന്നുള്ളൂ. വേഷവിധാനങ്ങൾ കണ്ടാൽ ഏതോ സമ്പന്ന രാജ്യത്തെ തെരുവിലൂടെയാണ് നമ്മൾ നടക്കുന്നത് എന്ന് തോന്നിപ്പോകും. ഇഷ്ടമുള്ള വേഷം ധരിച്ച് പൂർണ സ്വാതന്ത്ര്യത്തോടെയാണ് അവർ സഞ്ചരിക്കുന്നത്. സൗന്ദര്യത്തിൽ ഒട്ടും പിറകിലല്ല നേപ്പാളി കുമാരിമാർ. സ്കൂൾ യൂണിഫോം പോലും ഉന്നത നിലവാരം പുലർത്തുന്നു. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ അവസരം കിട്ടിയപ്പോൾ കാണാൻ കഴിഞ്ഞ വിദ്യാഭ്യാസ സമുച്ചയങ്ങൾ നേപ്പാൾ എന്ന ദരിദ്ര രാജ്യത്ത് തന്നെയോ എന്ന് നമ്മെ അത്ഭുതപ്പെടുത്തും. ചെറുതും വലുതുമായ പ്രതിഷ്ഠകളും ആരാധനാ സ്ഥലങ്ങളും ധാരാളമായി കാണാം. ഇത് മതവിശ്വാസത്തിന് അവർ നൽകുന്ന പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നു. എല്ലാ കച്ചവട സ്ഥാപനങ്ങളെയും പോലെ ഇറച്ചി കടകളും മുളത്തിന് മുളം ഉണ്ട്. ആടും പന്നിയും കോഴിയും ഇറച്ചിയാക്കി പ്രദർശിപ്പിച്ചിരിക്കുകയാണ്. മാംസകടകളിലും ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നു. കണ്ണഞ്ചിപ്പിക്കുന്ന നഗര കാഴ്ചയിലെ നൊമ്പരമായി സൈക്കിൾ റിക്ഷളും ഉണ്ട് എന്ന് പറയാതെ വയ്യ. വർദ്ധിച്ചു കൊണ്ടിരിക്കുന്ന കോവിഡ് കേസുകൾക്കും ലോക്ഡൗൺ ആശങ്കകൾക്കുമിടയിൽ ചെറിയ ആശ്വാസം പകരുകയാണ് യാത്രാവഴിയിലെ ഈ നേപ്പാൾ കാഴ്ചകൾ.
Faisal Malik AR Nagar
Comments
Post a Comment