മലയാളത്തിലെ ആദ്യത്തെ വാങ്മയ ചരിത്രരചന
മലബാർ കലാപം,മലബാർ ലഹള,മലബാർ സമരം,മാപ്പിള ലഹള,കാർഷികസമരം തുടങ്ങി വ്യത്യസ്ത പേരിട്ട് വിളിക്കുന്ന ചരിത്ര സംഭവമാണ് ഖിലാഫത്ത് മൂവ്മെന്റുമായി ബന്ധപ്പെട്ട് മലബാറിൽ നടന്നത്. അതിന്റെ കാരണങ്ങളും വസ്തുതകളും പതിറ്റാണ്ടുകളായി വിലയിരുത്തി വരികയാണ്. ഒരു വസ്തുതയെ ആർക്കുവേണമെങ്കിലും എങ്ങിനെയും വ്യാഖ്യാനിക്കാം. അവരവരുടെ മുൻവിധികൾക്കും താൽപര്യങ്ങൾക്കും അനുയോജ്യമായ വിധം വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴാണ് തെറ്റായ ചരിത്രം ഉണ്ടാകുന്നത്. വസ്തുതകൾ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ചരിത്രകാരൻമാരുടെ ദൗത്യം. അതിനെയാണ് ഗവേഷണം എന്നുപറയുന്നത്. ആ വഴിയിലെ ദൗത്യപൂർത്തീകരണമാണ് ചരിത്രകാരനും പത്ര പ്രവർത്തകനുമായ അലവിക്കുട്ടി പി.കെ എന്ന എ.കെ കോടൂർ എഴുതിയ "ആംഗ്ലോ മാപ്പിള യുദ്ധം 1921" എന്ന ഗവേഷണാത്മക ചരിത്ര ഗ്രന്ഥം. 1921-ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
പ്രക്ഷോഭങ്ങളും അനുബന്ധ സംഭവങ്ങളും ഉണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും കഴിഞ്ഞകാല സംഭവങ്ങളിൽ നേരിട്ടോ പരോക്ഷമായോ അനുഭവസ്ഥരായിട്ടുള്ള അനേകം പേരെ അഭിമുഖം നടത്തിയും ശേഖരിച്ച വിവരണങ്ങളുടെ ക്രോഡീകരണമാണ് ആംഗ്ലോ മാപ്പിള യുദ്ധം 1921. എ.കെ കോടൂർ ശേഖരിച്ച മുഴുവൻ വിവരങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. ബാക്കി ഭാഗങ്ങളും ചിത്രങ്ങളും ഉൾപ്പെടെ രണ്ടാം പതിപ്പ് അടുത്തുതന്നെ ഇറക്കുമെന്നും അദ്ദേഹം ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ അങ്ങിനെയൊരു പുസ്തകം ഇറങ്ങിയതായി അറിവില്ല.
മലബാർ സമരത്തിന്റെ സാമൂഹിക പശ്ചാത്തലം വിശാലമായി വിശദീകരിക്കുകയും അതിനാവശ്യമായ വിഭവങ്ങൾ പ്രാദേശികമായും ജീവിതാനുഭവങ്ങളിൽ നിന്നും സമാഹരിക്കുകയും ചെയ്ത ഒരു കൃതിയായതുകൊണ്ടാണ് ഈ പുസ്തകം പ്രസക്തമായി മാറുന്നത്. 1970 മുതൽ 29 വർഷങ്ങൾ നീണ്ട അന്വേഷണത്തിൽ ബോധ്യപ്പെട്ട യഥാർത്ഥ വസ്തുതകളാണ് ഇതിലൂടെ ഗ്രന്ഥകാരൻ പറയുന്നത്.
പുരാതന കേരളത്തിന്റെ ചരിത്ര വിവരണങ്ങളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പ്രാചീന കേരളത്തിന്റെ ഭരണ വ്യവസ്ഥകളും കുടുംബ പശ്ചാത്തലങ്ങളും ജാതിക്കോയ്മയും ഉദ്ധാന പതനങ്ങളും വിവരിക്കുന്നതിന് ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും ഉദ്ധരണികൾ അവലംബമായി നൽകിയത് കൂടുതൽ ചരിത്രവായനയിലേക്ക് നമ്മെ കൊണ്ടുപോകും.
1921-ലെ അനിഷ്ട സംഭവങ്ങൾക്ക് മുഖ്യകാരണം മതവികാരമായിരുന്നില്ല മറിച്ച് ജാതി വികാരങ്ങളും ആഢ്യത്വവും കടുത്ത വിവേചനവും അതിനെതിരായ ജനവികാരവും ചെറുത്തുനില്പുമായിരുന്നു എന്ന് ഇതിലദ്ദേഹം സമർത്ഥിക്കുന്നുണ്ട്. അതിന് ഉപോൽബലകമായ തെളിവുകൾ ഗ്രന്ഥത്തിൽ ഉടനീളം കാണാം. തീണ്ടൽ ജാതിക്കാരോടൊപ്പം പോരാടിയത് മാപ്പിളമാർ ആയതിനാൽ പിൽക്കാലത്ത് വർഗീയത ആരോപിക്കാൻ ചിലർക്ക് സൗകര്യം കിട്ടി എന്ന് മാത്രം.
ബ്രിട്ടീഷ് ആധിപത്യവും ടിപ്പുവിന്റെ മലബാറിലേക്കുള്ള വരവും മലബാറിനെ എങ്ങനെ ബാധിച്ചുവെന്നും മാപ്പിളമാരെ പ്രത്യക്ഷമായി ഇതെങ്ങനെ സ്വാധീനിച്ചുവെന്നും എ.കെ കോടൂർ വിശദീകരിക്കുന്നുണ്ട്. ടിപ്പുവിന്റെ പതനത്തെത്തുടർന്ന് ബ്രിട്ടീഷുകാർ പൂർണ്ണമായും കീഴടക്കിയ മലബാറിൽ ടിപ്പുവിന് മുമ്പുണ്ടായിരുന്ന ജന്മികളെ ആദ്യത്തേതിലും ക്രൂരമായി നിയമ പിൻബലമുള്ള ഭൂവുടമകളാക്കി മാറ്റുകയായിരുന്നു ബ്രിട്ടീഷുകാർ ആദ്യമായി ചെയ്തത്. അസംഘടിതവും പ്രക്ഷോഭ പരവുമായ പൊട്ടിത്തെറികളും ബ്രിട്ടീഷ്-ജന്മി വിരുദ്ധ ലഹളകളും 1921ലെ യുദ്ധമായി മാറാനുണ്ടായ രാഷ്ട്രീയ സാമൂഹിക കാരണങ്ങളെയാണ് എ.കെ കോടൂർ ഈ പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്.
ആഗസ്റ്റ് 19ന് തിരൂരങ്ങാടിയിൽ വിപ്ലവ നേതാക്കളുടെ രഹസ്യ യോഗത്തിൽ സംബന്ധിച്ചതിന്റെ പേരിൽ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായ വ്യക്തിയാണ് ഈഴവ സമുദായംഗമായ താമി. അദ്ദേഹത്തെ പിടികിട്ടാത്തതിനാൽ പന്തല്ലൂരിലെ വീട് ബ്രിട്ടീഷ് പട്ടാളം തീ വെക്കുകയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചു കൊല്ലുകയും ചെയ്തു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യൻ കൂടിയായ താമി പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കുകയും അവിടെ കുടുംബമായി താമസിക്കുകയുമായിരുന്നു. താമിയുടെ വിലാസം ശേഖരിച്ച് തമിഴ്നാട്ടിൽ പോയി അവരുടെ കുടുംബത്തെ കണ്ട അനുഭവം ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. താമിയുടെ മകൻ അറുമുഖൻ മാത്രമേ അന്ന് ജീവിച്ചിരിപ്പുള്ളൂ. അറുമുഖൻ പറഞ്ഞ തമിഴ് ഒന്നും മനസ്സിലായില്ലെങ്കിലും അച്ഛൻ കുറിച്ചിട്ടതെന്ന് പറഞ്ഞ് ഒരു നോട്ടുബുക്ക് നൽകി. ചിതലരിച്ച് തുരുമ്പി നശിച്ച നോട്ടുബുക്കിൽ നിന്നുകിട്ടിയ അക്ഷരങ്ങളെ പൂരിപ്പിച്ച് പലകാര്യങ്ങളും മനസ്സിലാക്കുകയായിരുന്നു.
മലബാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പ്രദേശങ്ങളെയും ഒരു വരിയിലെങ്കിലും പരാമർശിക്കാതെ ഈ ഗ്രന്ഥം കടന്നുപോകുന്നില്ല. അതുകൊണ്ട് തന്നെ പലർക്കും സ്വന്തം നാടിനെ കുറിച്ച് ഇതുവരെ അറിയാത്ത അമൂല്യമായ ചരിത്രരേഖ കൂടിയാണിത്. 16,17,18 നൂറ്റാണ്ടുകളിൽ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ മലബാറിലെ സമ്പന്നരും വ്യാപാരമേഖലയിലെ ശക്തരും ലോകവ്യാപാരത്തിന്റെ നിയന്ത്രകരുമായിരുന്ന മാപ്പിളമാരെ 90 ശതമാനത്തിനും ഉടുതുണിക്കു മറുതുണിയില്ലാത്ത ഒരുനേരത്തെ അഷ്ടിക്ക് ഗതിയില്ലാത്ത മലയാളത്തിൽ സ്വന്തം പേരെഴുതാൻ കൂടി അറിയാത്ത നിരക്ഷരരും നിരാലംബരുമാക്കി മാറ്റിയിട്ടും ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളുടെ മത പ്രലോഭനങ്ങളെ അതിജയിച്ച് തന്റെ വിശ്വാസ സംഹിതകളിൽ അചഞ്ചലമായി അടിയുറച്ചു നിന്ന പൂർവ്വികരെ കുറിച്ച് വായിക്കുമ്പോൾ ആരാണ് ഹർഷ പുളകിതരാകാതിരിക്കുക.
ഞങ്ങൾ വീട്ടിലേക്ക് മടങ്ങി ചെല്ലാൻ ഇറങ്ങിയവരല്ല. ഭൂമിയിൽ ഇനി ഞങ്ങളുടെ ബാക്കിയുള്ളവർക്കെങ്കിലും നീതി ലഭിക്കാൻ ഏറ്റവും വലിയ കോടതിയിൽ ഹരജി കൊടുക്കാൻ പോവുകയാണ് ഞങ്ങൾ. അവർ ഉച്ചത്തിൽ തക്ബീർ ചൊല്ലി. പിന്നീട് പട്ടാളമെത്തി 11 പേരും ഏറ്റുമുട്ടലിൽ മരിച്ചു. വായനക്കാരന്റെ ഹൃദയം നിശ്ചലമാകുന്ന ഇതുപോലെയുള്ള എത്രയെത്ര ഏറ്റുമുട്ടൽ രംഗങ്ങളാണ് ഇതിൽ വിവരിച്ചിട്ടുള്ളത്.
കഴിഞ്ഞകാല സംഭവങ്ങളിൽ നേരിട്ടോ പരോക്ഷമായോ ഭാഗഭാക്കായിട്ടുള്ള വ്യക്തികളുമായി നേരിട്ടു സംസാരിച്ച് ലഭിക്കുന്ന വിവരങ്ങൾ ക്രമപ്പെടുത്തിവെച്ച് യുക്തിയും ഭാവനയും ഉപയോഗിച്ച് ഇടയടച്ചുണ്ടാക്കുന്ന ചരിത്രത്തെയാണ് വാങ്മയ ചരിത്രം എന്ന് പറയുന്നത്. ഇത്തരം ഒരു സമൂഹചരിത്രഗ്രന്ഥം മലയാളത്തിൽ ഇതാണ് ആദ്യത്തേത്.(ആദ്യ പതിപ്പിന്റെ അവതാരികയിൽ എൻ.എൻ മൂസ്സത്)
1996ൽ 1921ന്റെ 75-)o വാർഷികത്തിൽ മലപ്പുറം കിളിയമണ്ണിൽ ഫസലിന്റെ നേതൃത്വത്തിലുള്ള 1921 വിപ്ലവാനുസ്മരണ സമിതിയാണ് എ.കെ കോടൂരിന്റെ ശേഖരണം പുസ്തകമാക്കാൻ തീരുമാനിച്ചത്. 1999ൽ ആദ്യപതിപ്പ് പുറത്തിറങ്ങി. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രേസ് എജുക്കേഷണൽ അസോസിയേഷൻ അവരുടെ '1921-2021 ഖിലാഫത്ത് സമരത്തിന്റെ നൂറു വർഷങ്ങൾ' എന്ന പ്രൊജക്ടിൽ ഉൾപ്പെടുത്തി 2020 ൽ ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്. മലബാറിലെ മാപ്പിള പോരാളികളെ മതഭ്രാന്തരും അസഹിഷ്ണുക്കളുമായി ചിത്രീകരിച്ച ബ്രിട്ടീഷുകാരുടെ ചുവടുപിടിച്ച് സംഘപരിവാർ നടത്തുന്ന ആരോപണങ്ങളെ പൊളിച്ചടുക്കാൻ വസ്തുതകളുടെ അടിസ്ഥാനത്തിൽ രചിച്ച ഈ കൃതിയിലൂടെ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
ഫൈസൽ മാലിക് എ.ആർ നഗർ
Comments
Post a Comment