ചിതലരിക്കാത്ത ഏടുകൾ
"ഞാൻ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ് ഞാൻ ജനിച്ചത്. ഇവിടെ തന്നെ മരിക്കുകയും ഈ മണ്ണിൽ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ്. നിങ്ങളുടെ അടിമത്വത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ചുവീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ തികച്ചും സ്വതന്ത്രമാണീ മണ്ണ്". (ആംഗ്ലോ-മാപ്പിള യുദ്ധം1921)
"എന്നെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് ഒരു തുർക്കി കാര്യമാണ്. ഞാൻ പോരാടിയതും നേടിയതും സ്വയംഭരണമാണ്. ജില്ലാ ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെടുകയും കലക്ടറും പട്ടാളവും തോറ്റോടുകയും ജനങ്ങൾ സ്വയംഭരണ സമരത്തിൽ ആവേശഭരിതരാവുകയും ചെയ്തപ്പോൾ ഞാൻ നേതൃത്വം ഏറ്റെടുത്തുവെന്നത് ശരിയാണ്". (കുപ്രസിദ്ധ പോലീസ് ഓഫീസറായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് തന്റെ A History of Malabar Rebellion-1921എന്ന പുസ്തകത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് pg.102)
മലപ്പുറം സ്പെഷ്യൽ ഫോഴ്സ് ഓഫീസിൽ കുഞ്ഞഹമ്മദാജിയേയും കാത്തിരുന്ന കലക്ടർ ആർ.ഗേലി അടക്കമുള്ള ബ്രിട്ടീഷ് ഓഫീസർമാരുടെ മുമ്പിലേക്ക് കുഞ്ഞഹമ്മദാജിയെ സുബേദാർ കൃഷ്ണപണിക്കർ തള്ളിയിടുകയായിരുന്നുവെന്നാണ് മായങ്ങോട്ട് കണ്ണൻമേനോൻ (1976 അഭിമുഖം)പറഞ്ഞത്. ചെരിഞ്ഞു കൈകുത്തി വീണ ഹാജി പെട്ടെന്നെണീറ്റ് സദസ്സിനെ വീക്ഷിച്ചു. ഹിച്ച്കോക്ക് അർത്ഥഗർഭമായ കള്ളച്ചിരിയോടെ ചോദിച്ചു... എങ്ങനെയുണ്ട് ഹാജ്യാരെ? ചോദ്യം മലയാളത്തിൽ തന്നെയായിരുന്നു. ഹാജി ചെറുതായൊന്ന് പൊട്ടിച്ചിരിച്ചു, എന്നിട്ടൊരു മറുചോദ്യം. അത് പറയേണ്ടത് നിങ്ങളല്ലെ? ആറുമാസത്തെ എന്റെ ഭരണം നിങ്ങൾ ശല്യപ്പെടുത്തിയിരുന്നില്ലെങ്കിൽ കൂടുതൽ നന്നാകുമായിരുന്നില്ലെ. പൊതുവെ ശാന്തപ്രകൃതക്കാരനായ ഹിച്ച്കോക്കിന്റെ മുഖം ചുകന്ന് തുടുത്തു. ഹൗ, എന്തൊരു ധിക്കാരം! ഹിച്ച്കോക്ക് പിറുപിറുത്തു. ഹാജി തുടർന്നു. വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇൻസ്പെക്ടർ രാമനാഥയ്യർ വശം കൊടുത്തയച്ച മാപ്പ് തന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര് താങ്കൾ ഉച്ചരിച്ചതിലെ സ്വാർത്ഥത. അതിനുവേണ്ടി ദൈവവചനങ്ങൾ അട്ടിമറിക്കപ്പെട്ടതിനെ വിശ്വാസ പ്രമാണമായി അംഗീകരിച്ച നിങ്ങൾക്ക് അതുകൊണ്ട് തന്നെ യുദ്ധത്തിങ്കലും പ്രണയത്തിലും ഏത് അധർമ്മവും ന്യായമാണെന്ന് സിദ്ധാന്തിക്കേണ്ടി വന്നതാണല്ലോ? പക്ഷെ നാലുതവണ മക്കയിൽ പോവുകയും ചില വർഷങ്ങൾ അവിടെ താമസിക്കുകയും ഒരുപാട് തവണ ഹജ്ജ് കർമ്മം നിർവ്വഹിക്കുകയും ചെയ്ത എന്നെ, അതൊക്കെ നേരിട്ടറിയാവുന്ന എന്നെയും എന്റെ കുടുംബത്തെയും ചരിത്രപരമായി തന്നെ പഠിച്ചറിഞ്ഞ ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കൾ എന്നെ പ്രലോഭിപ്പിക്കാൻ വേണ്ടി മക്കയുടെ പേര് ഉപയോഗിച്ചത് വളരെ തരം താണതായിപ്പോയി.(എ.കെ കോഡൂർ ആംഗ്ലോ-മാപ്പിള യുദ്ധം)
പട്ടാള കമാൻഡർ കേണൽ ഹംഫ്രിയാണ് കേസ് കേട്ടത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു. അവസാനമായി വല്ലതും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. "ഞങ്ങൾ മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങൾ കണ്ണുകെട്ടി പിറകിൽനിന്ന് വെടിവെച്ചു കൊല്ലുകയാണ് പതിവെന്ന് കേട്ടു. കണ്ണ് കെട്ടാതെ മുമ്പിൽ നിന്ന് നെഞ്ചിലേക്ക് വെടി വെക്കാനുള്ള സന്മനസ്സ് കാണിക്കണമെന്ന് മാത്രമാണ് എനിക്കവസാനമായി അപേക്ഷിക്കാനുള്ളത്." അത് കമാണ്ടന്റ് സ്വീകരിക്കുകയും ജനുവരി 20ന് രാവിലെ 10 മണിക്ക് കോട്ടക്കുന്നിന്റെ വടക്കെ ചരുവിൽ മലപ്പുറം-മഞ്ചേരി റോഡിൽ നിന്ന് ഒരു വിളിപ്പാടകലെ വെച്ച് വെടിവച്ച് കൊല്ലുകയും ചെയ്തു. മൃതദേഹത്തോടൊപ്പം വിപ്ലവ ഗവൺമെന്റിന്റെ റിക്കാർഡുകൾ നിറച്ച പെട്ടിയും മറ്റേതാനും രേഖകളും മലപ്പുറം അംശം അധികാരി കളപ്പാടൻ ആലിയുടെ മേൽനോട്ടത്തിൽ പെട്രോളൊഴിച്ച് തീ വെച്ചു നശിപ്പിക്കുകയായിരുന്നു.
വംശീയ-വർഗ്ഗീയ അസുരവിത്തുകൾ പാകി വിദ്വേഷം കൊയ്ത് മുതലെടുപ്പിന് ശ്രമിക്കുന്ന ഫാഷിസ്റ്റുകൾ സത്യത്തെ പൂഴ്ത്തിവെച്ച് അസത്യം സ്ഥാപിക്കാൻ എത്ര പരിശ്രമിച്ചാലും ലോകം നിലനിൽക്കുന്ന കാലത്തോളം സത്യവും ധർമ്മവും ഉദിച്ചു നിൽക്കുക തന്നെ ചെയ്യും.
Faisal Malik AR Nagar
Comments
Post a Comment