ഹാലിളക്കം

രാഷ്ട്രീയ നേതാക്കന്മാരും മറ്റും എതിരാളികളെ ആക്ഷേപിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഹാലിളക്കം. എന്നാൽ എങ്ങിനെയാണ് ഈ പ്രയോഗം ഉണ്ടായത്, ആരാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. ഈ പ്രയോഗത്തിന്റെ ഉത്ഭവത്തിനു പിന്നിൽ അടങ്ങാത്ത സ്വാതന്ത്ര ദാഹത്തിന്റെയും അവകാശ പോരാട്ടത്തിന്റേയും ത്യാഗോജ്വലവും രക്തപങ്കിലവുമായ ഒരു ചരിത്രമുണ്ട്. 

മൂന്ന് തവണയാണ് മൈസൂർ രാജാവ് ഹൈദറലി മലബാറിലേക്ക് സൈനിക നീക്കം നടത്തിയത്. 1752ൽ കോഴിക്കോട് സാമൂതിരി പാലക്കാട് രാജസ്വരൂപത്തെ ആക്രമിക്കുകയും കുലദൈവമായ ഹേമാംബികയുടെ ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തതിനെ തുടർന്ന് രാജാവ് ഡിണ്ടിഗലിലെ സൈന്യത്തിന്റെ തലവനായ ഹൈദരലി ഖാനെ ചെന്ന് കാണുകയും സഹായമഭ്യർഥിക്കുകയും ചെയ്തു. ഹൈദരലിയുടെ സേന പാലക്കാട്ടേക്ക് നീങ്ങിയ വിവരമറിഞ്ഞ് സാമൂതിരി യുദ്ധത്തിന് ശ്രമിക്കാതെ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന മധ്യസ്ഥ ഒത്തുതീർപ്പിൽ ഹൈദരലിയെ മടക്കി അയക്കുകയായിരുന്നു. എന്നാൽ പലതവണ ദൂതന്മാരെ അയച്ചിട്ടും ഈ പണം കൊടുത്തില്ലെന്നുമാത്രമല്ല ഹൈദറലിയെ കളിയാക്കുക കൂടി ചെയ്തതോടെ 1765 ഹൈദറലി വീണ്ടും മലബാറിലെത്തി. ഈ സമയത്ത് അദ്ദേഹം മൈസൂരിലെ രാജാവായിരുന്നു. യുദ്ധത്തിൽ തോറ്റ സാമൂതിരി കോവിലകത്തിനുള്ളിൽ കടന്ന് ആത്മഹത്യ ചെയ്തു. തുടർന്ന് നാടുവാഴികളെ ഭരണം ഏൽപ്പിച്ച് ഹൈദർ തിരിച്ചുപോയി.

നാടുവാഴികളുടെ ദുർഭരണത്തെക്കുറിച്ച് ആക്ഷേപങ്ങൾ രൂക്ഷമായതോടെ ഹൈദർ വീണ്ടും തിരിച്ചെത്തി.  ഹൈദറിന്റെ ഭരണപരിഷ്കാരത്തിൽ റോഡുകളും പാലങ്ങളും ജലസേചനത്തിന് പുതിയ രീതികളും നിലവിൽവന്നു. കൃഷിഭൂമി അതിൽ അധ്വാനിക്കുന്നവർക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജന്മിത്വം അവസാനിപ്പിച്ചു. മലബാറിലെ ഭൂമിയുടെ ഉടമസ്ഥതയിലും ഭൂബന്ധങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകളും അക്കാലത്തെ ഫ്യൂഡല്‍ ഘടനയില്‍ വിള്ളലുണ്ടാക്കി. ഒരുപക്ഷേ ഹിന്ദു മതത്തിലുള്ള ജാതിവ്യവസ്ഥ ഏറ്റവും പ്രബലമായിരുന്നത് മലബാറിലായിരിക്കണം. ഭൂവുടമസ്ഥാവകാശം തങ്ങളുടെ മാത്രം കുത്തകയാക്കിയിരുന്ന ബ്രാഹ്മണ, നായര്‍ ജന്മിവിഭാഗങ്ങളുടെ കുത്തക അവസാനിപ്പിക്കുന്ന ഭരണപരിഷ്‌കാരങ്ങളാണ് ഹൈദരലി നടത്തിയത്. മലബാറില്‍ ആദ്യമായി  ഭൂമിയുടെ സര്‍വ്വെ നടത്തുകയും നികുതി നിശ്ചയിക്കുകയും നേരിട്ടു തന്നെ അത് സര്‍ക്കാറിലേക്ക് അടയ്ക്കണമന്ന ഉത്തരവും ഇറക്കി. ഇത് ഫ്യൂഡലിസ്റ്റുകൾക്ക് മരണതുല്യവും ചൂഷിതരും അടിയാളരുമായ ജനതയെ സംബന്ധിച്ചിടത്തോളം വിമോചനാത്മകമായിരുന്നു. അതോടെയാണ് കുടിയാന്മാർ അവരുടെ അവകാശത്തെക്കുറിച്ച് ബോധവാൻമാരാകുന്നത്. തങ്ങൾക്ക് വേറൊരു ജീവിതമുണ്ട് സ്വാതന്ത്ര്യമുണ്ട് ഞങ്ങളും ഈ രാജ്യത്ത് ജീവിക്കുന്നവരാണ് എന്നൊക്കെ ചിന്തിക്കാൻ തുടങ്ങുന്നത്. അതുവരെ തങ്ങൾ ജന്മിമാരുടെ അടിമകളും അടിയാളന്മാരുമാണ് എന്നായിരുന്നു അവരുടെ ചിന്ത. ഹൈദറിന്റെ മരണത്തെ തുടർന്ന് മകൻ ടിപ്പു സുൽത്താൻ അധികാരമേറ്റതോടെ സാമൂഹ്യ പരിഷ്കരണവും പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം നൽകി. സംബന്ധ വിവാഹം അവസാനിപ്പിച്ചു. ഇതിനെതിരെ ശത്രുക്കൾ രംഗത്തിറങ്ങി. അതോടെ ടിപ്പു ഇസ്‌ലാമിലേക്ക് ബലമായി മതപരിവര്‍ത്തനം നടത്തുന്നവനും ക്ഷേത്രധ്വംസകനുമായി വ്യാപകമായി പ്രചരിക്കപ്പെട്ടു. ബ്രിട്ടീഷ്-വരേണ്യ ചരിത്രകാരന്മാരും ഈ പ്രചരണമാണ് ഏറ്റുപിടിച്ചിട്ടുള്ളത്.

1792 മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ പരാജയപ്പെട്ടതോടെ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം മലബാറിലെ 14 താലൂക്കുകൾ ബ്രിട്ടീഷുകാർക്ക് ലഭിച്ചു. അതോടെ ഹൈദറിന്റെ കാലം മുതൽ നടപ്പാക്കിയ കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം റദ്ദാക്കി പഴയ ജന്മി സമ്പ്രദായം പുനസ്ഥാപിച്ച്  മലബാറിലെ സമ്പദ്ഘടനയെ ചൂഷണ വിധേയമാക്കി മാറ്റി. കർഷകരിൽനിന്ന് ഭൂമി ഒഴിപ്പിക്കാൻ ജന്മിമാരും കോൽക്കാരൻമാരും രംഗത്തിറങ്ങി. എല്ലാ ഫ്യൂഡൽ സമ്പ്രദായങ്ങളും തിരിച്ച് വന്നു. ഇതിനെതിരെ കിടപ്പാടവും കൃഷിയിടവും സ്വാതന്ത്രവും നഷ്ടപ്പെട്ട ഹരിജനങ്ങളും ഈഴവരും മാപ്പിളമാരും അടങ്ങുന്ന കർഷകർ ഒറ്റക്കെട്ടായി അണിനിരന്നു. ഒടുവിൽ വെള്ളപ്പട്ടാളത്തെ ഇറക്കി ജന്മിമാരെ രക്ഷിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം തീരുമാനിച്ചു. ഇത് മലബാറിൽ ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾക്കും കലാപങ്ങൾക്കും കാരണമായി. ഇത്തരം എൺപത്തി എട്ടോളം കലാപങ്ങൾ അരങ്ങേറിയിട്ടുണ്ടെന്ന് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കലാപങ്ങളെയാണ് ബ്രിട്ടീഷുകാർ ഹാലിളക്കം എന്ന് പറഞ്ഞിരുന്നത്.  

ഒരു ഘട്ടത്തിൽ ഇതിനെ ഹാലിളക്കം എന്ന് വിശേഷിപ്പിച്ചെങ്കിലും നിരന്തരമായി തുടർന്നപ്പോൾ ബ്രിട്ടീഷ് പോലീസും കളക്ടർമാരും സംഭവം ഗൗരവമായി എടുക്കുകയും ഇതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഇതും കാർഷിക പ്രശ്നം തന്നെയാണെന്നാണ് അവർ കണ്ടെത്തിയത്.

അക്കാലത്ത് മലബാറിലെ ഭൂമി മൂന്നായി തരംതിരിച്ചിരുന്നു. രാജസ്വം ബ്രഹ്മസ്വം ദേവസ്വം. ഇവർക്കാണ് ഭൂമിയിൽ ജന്മാവകാശം ഉള്ളത്. ഇത് കൃഷി ചെയ്യാൻ പാട്ടം കൊടുക്കുകയാണ് പതിവ്. പാട്ടം എടുക്കുന്നവർ കീഴ്പാട്ടത്തിന് കൊടുക്കും. അവരിൽ നിന്ന് കാണകുടിക്കാന് കൊടുക്കും. അവരത് കർഷകന് കൊടുക്കും. അതിൽ കർഷകത്തൊഴിലാളി പണിയെടുക്കണം. മേൽപ്പറഞ്ഞവർക്കൊക്കെ ഇതിന്റെ വിഹിതങ്ങൾ പോകുമ്പോഴേക്കും കർഷകന് ഒന്നും ബാക്കിയുണ്ടാവില്ല. ഇതുകൂടാതെയാണ് പാട്ടഭൂമിയിൽ നിന്നും ക്രൂരമായി കുടി ഒഴിപ്പിക്കുന്നത്. ഈ അന്യായത്തിനെതിരെ കേസിനു പോയാലോ രാജാവിനെ തന്നെ സമീപിച്ചാലൊ ഒരു നീതിയും ലഭിക്കില്ല.

ഇനി ഒരു രക്ഷയുമില്ല എന്ന് വരുമ്പോഴാണ് അവസാനം പകരം വീട്ടാൻ തീരുമാനിക്കുന്നത്. അതിനുവേണ്ടി ഒരു തീയതി നിശ്ചയിക്കും. ആ നിശ്ചയിച്ച തീയതിയിൽ ജന്മിയോട് ചെന്ന് കാര്യങ്ങൾ അവതരിപ്പിക്കും. അത് നടന്നില്ലെങ്കിൽ ജന്മിയെ കൊല്ലുക എന്നതാണ് തീരുമാനം. ദിവസവും തീയതിയും നാട്ടിൽ എല്ലാവരേയും അറിയിച്ച് യാത്ര ചോദിക്കും. ചെറുപ്പക്കാരാണെങ്കിൽ ഭാര്യയെ മൊഴി ചൊല്ലി അവരുടെ വീട്ടിൽ കൊണ്ടാക്കും. കുടുംബത്തിലൊക്കെ നടന്ന് യാത്ര പറയും. കടങ്ങളും കണക്കുകളും എല്ലാം കൊടുത്തും പറഞ്ഞും തീർക്കും. എന്നിട്ട് ശഹീദിന്റെ വസ്ത്രം ധരിക്കും. മൗലൂദ് കഴിക്കും. ശേഷം പത്ത് പതിനാല് ദിവസങ്ങളെ ബാക്കിയുണ്ടാവൂ ജന്മിയോട് കണക്ക് ചോദിക്കാൻ. ആ ഇടവേളക്കാണ് ഹാലിളക്കം എന്ന് പറയുക. ഈ പറയുന്ന ഹാലിളക്കം പോലുള്ള സംഗതികൾ തീരുമാനിച്ചുകഴിഞ്ഞാൽ അതിനു തീയതിയും സമയവും നിശ്ചയിക്കുന്നതും അതിനുള്ള ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതും പലപ്പോഴും ആയുധമെടുത്ത് കൊടുക്കുന്നതും തങ്ങൾമാരാണ്.

ജന്മിയോട് ചെന്ന് കാര്യം അവതരിപ്പിച്ച് നടന്നില്ലെങ്കിൽ ജന്മിയെ കൊല്ലും എന്ന് നേരത്തെ പറഞ്ഞല്ലോ. അതിനുശേഷം രണ്ടാമതൊരു ഏറ്റുമുട്ടലുണ്ട്. അതിലാണ് ശഹീദ് ആവാനുള്ള ഏറ്റുമുട്ടൽ നടക്കുക. അതിനുവേണ്ടി വല്ല അമ്പലത്തിലൊ ജന്മിയുടെ തന്നെ ഏതെങ്കിലും കെട്ടിടത്തിലോ കാത്തിരിക്കും. ജന്മിയെ വധിച്ചവനെ തിരഞ്ഞ് പോലീസോ പട്ടാളമോ വരുമ്പോൾ അങ്ങോട്ട് ഇറങ്ങിച്ചെന്ന് അവരോട് ഏറ്റുമുട്ടി ശഹീദാകും. പലപ്പോഴും കീഴ്ജാതിക്കാരാെ ഹരിജനങ്ങളൊ ആയ കർഷകർ അവരുടെ പ്രശ്നങ്ങൾ വന്ന് പറയുമ്പോൾ അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തും ഇത്തരം ഹാലിളക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്.

Faisal Malik AR Nagar

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)