പൂക്കോയതങ്ങൾക്കൊത്ത പിൻഗാമി
ഹൈദരാബാദ് ആക്ഷന്റെ പേരിൽ പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയതങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ കൈകുഞ്ഞായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ജയിൽമോചിതനായി പൂക്കോയതങ്ങൾ തിരിച്ചുവന്ന് അധികംവൈകാതെ പ്രിയതമ ഈ ലോകത്തോട് വിടപറഞ്ഞു. അന്ന് ഹൈദരലി തങ്ങൾക്ക് രണ്ടു വയസ്സുമാത്രം പ്രായം. അതുകൊണ്ട് തന്നെ വല്ലാത്തൊരു സ്നേഹവാത്സല്യമായിരുന്നു പൂക്കോയതങ്ങൾക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട്. സദാസമയവും പിതാവിന്റെ കൂടെത്തന്നെയായിരുന്നു.
മൂത്ത മക്കളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മുതിർന്ന കുട്ടികളും പഠനാർത്ഥം പാണക്കാടിന് പുറത്തുമായതിനാൽ ഹൈദരലി തങ്ങളായിരുന്നു പിതാവിന്റെ കൂടെ ഉണ്ടായിരുന്നത്. പൂക്കോയതങ്ങൾ സ്നേഹത്തോടെ ആറ്റപ്പൂ... എന്നാണ് വിളിച്ചിരുന്നത്. കുഞ്ഞിളം പ്രായത്തിൽ മാതൃപരിലാളന ലഭിക്കാൻ ഭാഗ്യമില്ലാതെ പോയ ആറ്റപ്പൂ എപ്പോഴും തന്റെ കൂടെ ഉണ്ടാവണമെന്ന് പൂക്കോയതങ്ങൾക്ക് വലിയ നിർബന്ധമായിരുന്നു. ആറ്റപ്പൂന് തിരിച്ചും അങ്ങനെ തന്നെ. ഉമ്മയും ഉപ്പയുമെല്ലാം പൂക്കോയതങ്ങളായിരുന്നു. ഒരേസമയം മുസ്‌ലിംലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡണ്ട് പദവി ഒന്നിച്ച് വഹിച്ചു പൂക്കോയതങ്ങൾ. പൂക്കോയതങ്ങൾ മരിച്ചതോടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി. സമസ്തയുടെയും എസ്.വൈസ്.എസിന്റെയും നേതൃരംഗത്തേക്ക് ഉമറലി ശിഹാബ് തങ്ങളും കടന്നുവന്നു.
2008ൽ ഉമറലി ശിഹാബ് തങ്ങളുടെയും 2009ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെയും വിയോഗത്തോടെ ജേഷ്ഠ സഹോദരങ്ങളുടെ മത-രാഷ്ട്രീയ രംഗത്തെ ചുമതലകൾ പിതാവ് പൂക്കോയതങ്ങളുടെ അതേ പാതയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കരങ്ങളിൽ സമുദായം ഐകകണ്ഠേന ഏൽപിക്കുകയായിരുന്നു. ഉമ്മത്ത് വിശ്വസിച്ചേൽപിച്ച അമാനത്ത് ഒരുപോറലുമേൽക്കാതെ നിർവഹിച്ച് പോരുന്നതിൽ 100% അദ്ദേഹം വിജയിക്കുകയും ചെയ്തു. പൂക്കോയതങ്ങളെ പോലെ ഒരേസമയം മുസ്‌ലിംലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡണ്ട് പദവി ഒരു നിയോഗം പോലെ അദ്ദേഹത്തിൽ വന്നുചേരുകയായിരുന്നു.
പ്രതിസന്ധികളിൽ പതറാതെ പിടിച്ചു നിൽക്കാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും കരുത്തുപകർന്നതും പിതാവിൽ നിന്ന് ജന്മസിദ്ധമായി പകർന്ന് കിട്ടിയ ആത്മീയ ചൈതന്യം തന്നെയായിരിക്കാം.
(പാണക്കാട് ദാറുന്നഈമിന്റെ വീട്ടുമുറ്റത്തിരുന്ന് ഈ കുറിപ്പ് തയ്യാറാക്കുന്ന ഈ സമയത്തും ഇവിടേക്കുള്ള ജനപ്രവാഹത്തിന് ഒരു കുറവും വന്നിട്ടില്ല)
ഫൈസൽ മാലിക് എ.ആർ നഗർ
Comments
Post a Comment