അൽ ഉല പൗരാണിക ശേഷിപ്പുകളുടെ അക്ഷയഖനിയും മലയാളിയുടെ റെയിൽവെയും.


 


വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട മദാഇൻസ്വാലിഹ് സൗദിയിലാണെന്ന് അറിഞ്ഞത് മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു അവിടെയൊന്ന് സന്ദർശിക്കണം എന്നത്. ഇതേ ഭൂമികയിൽ ചെന്നാൽ ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പ് മഹാനായ ഒരു മലയാളിയുടെ നേതൃത്വത്തിൽ നിർമിച്ച സിറിയയിലെ ദമസ്കസ് മുതലുള്ള ഹജ്ജ്-ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്നതും ഒന്നാം ലോകമഹായുദ്ധത്തോടെ തകർക്കപ്പെടുകയും ചെയ്ത ഹിജാസ് റെയിൽവെയുടെ ഒരു സ്റ്റേഷനും എഞ്ചിനും പാളങ്ങളും മ്യൂസിയവും മറ്റ് ശേഷിപ്പുകളും കാണാം എന്നും അറിഞ്ഞതോടെ ജിജ്ഞാസ ഇരട്ടിയായി. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നതല്ല അൽ-ഉല എന്ന പൗരാണിക നഗരിയുടെ ചരിത്രകാഴ്ചകൾ എന്ന് നേരിട്ട് അവിടം സന്ദർശിച്ചപ്പോഴാണ് ബോധ്യപ്പെട്ടത്. പൈതൃകങ്ങളുടെ കലവറയായ അൽ-ഉല സൗദിയിലെ ഒരു തുറന്ന മ്യൂസിയം തന്നെ!!


സ്വർണ്ണനഗരിയെന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട അൽ ഖുർമയിൽ നിന്ന് മഹദ് ദഹബിലെ സ്വർണ്ണമലയോട് ചാരി കടന്നുപോകുന്ന വീതി കുറഞ്ഞ റോഡിലൂടെ മദീനയിലെത്താൻ ഞങ്ങൾക്ക് വേണ്ടത് 460 കിലോമീറ്റർ. അവിടെനിന്ന് 330 കിലോമീറ്റർ സഞ്ചരിച്ചാൽ അൽ ഉല എന്ന ചെറുപട്ടണത്തിലെത്താം. പിന്നെയും 20 കിലോമീറ്റർ അകലെയാണ് സ്വാലിഹ് നബിയുടെ സമൂഹമായ സമൂദ് ഗോത്രം താമസിച്ചിരുന്ന മദാഇൻ സ്വാലിഹ് സ്ഥിതിചെയ്യുന്നത്. നേരത്തെ സന്ദർശകർക്ക് യഥേഷ്ടം വിഹരിക്കാമായിരുന്നെങ്കിലും ഇപ്പോൾ മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമെ മദാഇൻ സ്വാലിഹ് സന്ദർശിക്കാനാവൂ. ഒരു ടിക്കറ്റിന് 95 റിയാലാണ് ചാർജ്. ഇതുമായി ബസ് പോയിന്റിൽ എത്തിയാൽ അധികൃതർ ഒരുക്കിയ ബസ്സിൽ മദാഇനുസ്വാലിഹിയിലേക്ക് നമ്മെ കൊണ്ടുപോകും. രാവിലെ 9.50 ആയിരുന്നു ഞങ്ങളുടെ പ്രവേശനസമയം. യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച പർവത സമാനമായ പാറകളിലെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അൽഭുത കാഴ്ചകൾ വിവരിക്കുക അത്യന്തം സാഹസമത്രെ. നേരിൽ കാണുക മാത്രമാണ് വഴി. ചെന്നിറങ്ങുമ്പോൾ തന്നെ ഖഹ്‌വയും കാരക്കയും ഡ്രൈ ഫ്രൂട്സും നൽകി നമ്മെ സ്വീകരിക്കാൻ ടൂറിസം വകുപ്പിന്റെ പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഗൈഡുകളും കാത്തുനിൽക്കുകയാണ്. പിന്നെ അവരോടൊപ്പമാണ് നമ്മുടെ യാത്ര. പ്രധാനപ്പെട്ട പോയിന്റുകളിലൊക്കെ ബസ്സ് നിർത്തി സന്ദർശകരെ ഇറക്കി ഇംഗ്ലീഷിലും അറബിയിലും ഒഴുക്കോടെ ചരിത്രം വിവരിച്ചു തരാനും ചരിത്രകുതുകികളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകാനും അവർ കാണിക്കുന്ന ഉത്സാഹം കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.



ശക്തരിൽ ശക്തരായ സമൂദ് ഗോത്രം ഭീമാകാരമായ പാറകൾ തുരന്ന് നിർമ്മിച്ച നൂറിലധികം ഭവനങ്ങൾ 14 കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതിചെയ്യുന്നത്. ഈ വീടുകൾ നമ്മുടെ ഭാവനകൾക്കപ്പുറത്താണ്. ഇതൊരിക്കലും ഗുഹകളല്ല. സാധാരണ വീട് പോലെ കൃത്യമായി വെട്ടിയെടുത്ത് മിനുസമാക്കിയ  ചുവരുകളും മേൽക്കൂരയുമുള്ള വിശാലമായ റൂമുകളും അടുത്ത മുറിയിലേക്ക് കടക്കാനുള്ള വാതിലുമാെക്കെ സജ്ജീകരിച്ച വീടുകളും കൊട്ടാരങ്ങളുമാണിത്. ഇതിന്റെ മറ്റൊരു ഭാഗത്താണ് ഹിജാസ് റെയിൽവേയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിച്ചുപോരുന്നത്. തുർക്കി സിറിയ ഇറാഖ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്-ഉംറ തീർഥാടകരുടെ ക്ലേശകരമായ യാത്രയെ മറികടക്കാനാണ് ഇത് നടപ്പിലാക്കുന്നത്. സിറിയയിലെ ദമസ്കസ് മുതൽ ഹിജാസിലെ മദീന വരെയായിരുന്നു ഹിജാസ് റെയിൽവെ സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ തലച്ചോർ ഒരു മലയാളിയുടേതാണെന്ന്  അറിയുമ്പോൾ ആരാണ് അത്ഭുതപ്പെടാതിരിക്കുക.



അതിന്റെ ചരിത്രം ഇങ്ങനെയാണ്. 1852ൽ ബ്രിട്ടീഷുകാർ ഹജ്ജിന്റെ പേര് പറഞ്ഞ് അറേബ്യയിലേക്ക് നാടുകടത്തപ്പെട്ട മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രൻ സയ്യിദ് ഫസൽ പൂക്കോയതങ്ങൾ ഒമാനിലെ ദോഫാർ പ്രവിശ്യയുടെ ഭരണാധികാരിയായി മാറുകയാണുണ്ടായത്. ബ്രിട്ടീഷുകാരുടെ നിരന്തരമായ എതിർപ്പിനെ തുടർന്ന് സയ്യിദ് ഫസൽ തങ്ങൾ തുർക്കിയിലെത്തുകയും തുർക്കി സുൽത്താൻ അബ്ദുൽഹാമിദ് രണ്ടാമന്റെ ഉപദേശകനായും മന്ത്രിയായും നിയമിക്കപ്പെടുകയും ചെയ്തു. അക്കാലത്താണ് ഹിജാസ് റെയിൽവേ പദ്ധതി ആവിഷ്കരിക്കുന്നതും അതിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നതും. 10 വർഷത്തോളം വിജയകരമായി സർവീസ് നടത്തിക്കൊണ്ടിരിക്കെ ഒന്നാം ലോകമഹായുദ്ധത്തിൽ  ഉസ്മാനിയ ഖിലാഫത്ത് പരാജയപ്പെട്ടതോടെ ഇത് തകർക്കപ്പെട്ടു. ഹിജാസ് റെയിൽവെ മ്യൂസിയത്തിൽ ഫസൽ തങ്ങൾ ഈ പദ്ധതി തയ്യാറാക്കുന്നതിനായി ചെയ്ത കാര്യങ്ങൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും നവീകരണ പ്രവർത്തനങ്ങൾക്കായി മ്യൂസിയം അടച്ചിട്ടതിനാൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല.



രണ്ടര മണിക്കൂർ അവിടെ ചുറ്റി സഞ്ചരിച്ച് ബസ് കയറിയ സ്ഥലത്ത് തന്നെ നമ്മെ കൊണ്ടുവന്നിറക്കുന്നു. തിരിച്ചുപോരുമ്പോഴും നേരത്തെ നൽകിയതുപോലെ രുചികരമായ ഖഹ്‌വയും ഡ്രൈ ഫ്രൂട്ട്സും ഈത്തപ്പഴവും നൽകിയാണ് അവർ യാത്രയയച്ചതെങ്കിലും വിശപ്പ് മാറ്റാൻ അത് മതിയായിരുന്നില്ല. കത്തലടക്കിയതിനുശേഷമാണ് അൽ ഉലയിലെ കാഴ്ചകളിലേക്ക് പ്രവേശിച്ചത്. പഴമയുടെ എല്ലാ മനോഹാരിതയും അതേപടി നിലനിർത്തി സംരക്ഷിക്കുന്ന തെരുവ്. വാഹനങ്ങളുടെ ആധിക്യം അധികമില്ലാത്ത നിശബ്ദത തളംകെട്ടി നിൽക്കുന്ന നല്ല വൃത്തിയും പച്ചപ്പുമുള്ള പൂത്തുലഞ്ഞ് നിൽക്കുന്ന വീഥികൾ. കളിമണ്ണും ഉരുളൻ കല്ലുകളും കൊണ്ടുള്ള ചുമരിന് മുകളിൽ ഈത്തപ്പനത്തടിയും ഓലയും പാകി പരമ്പരാഗത ശൈലിയിൽ നിർമിച്ച കച്ചവടകേന്ദ്രങ്ങൾ. ചുവന്ന മലകൾക്ക് കാവലായി പച്ച പുതച്ച് നിൽക്കുന്ന താഴ്‌വാരങ്ങൾ. ഈത്തപ്പനത്തോട്ടവും വാഴത്തോപ്പും ഓറഞ്ച് ഫാമും കൊണ്ട് സമ്പന്നമായ വിശാലമായ മസ്റകൾ. അവക്കിടയിലൂടെ ചേറ് കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ ഇടവഴികളും കൈവഴികളും നടന്നുതീർക്കാൻ ശ്രമിച്ചെങ്കിലും പരാജപ്പെട്ട് പിൻവാങ്ങുകയായിരുന്നു. ഇടവിളയായി തളിർത്ത് നിൽക്കുന്ന  പൊതീനയും മല്ലിച്ചെപ്പും ഉള്ളിത്തണ്ടും ജർജീറും പരിചരിക്കുന്ന കർഷകർ. പുതിയ വിളവിറക്കാനായി നിലമൊരുക്കുന്നവർ മറ്റൊരു ഭാഗത്ത്. 



ഈത്തപ്പനത്തോട്ടത്തിൽ ഒരുക്കിയ തുറസായ മജ്‌ലിസിൽ താഴ്‌വാരത്തെ തഴുകി വരുന്ന കുളിർ കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാം. ഉയരംകൂടിയ ഈത്തപ്പനകളുടെ ഉച്ചിയിൽ നിന്ന് താഴേക്ക് വലിച്ച് കെട്ടിയ വടത്തിലിരുന്ന് ഓസിന് ഊഞ്ഞാലാടി ആസ്വദിക്കാം. നാമാവശേഷമായെങ്കിലും ഇടതൂർന്ന് നിൽക്കുന്ന നൂറ്റാണ്ടുകളുടെ കഥ പറയുന്ന പുരാതന നഗര സമുച്ചയങ്ങൾ അതേ രീതിയിൽ തന്നെ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കാത്തിരിക്കുന്ന റിസോർട്ടുകളും ഹോട്ടലുകളും നിരവധി. പുതിയ കാലത്തിന്റെ അടയാളമെന്നോണം ദൃശ്യവിരുന്നാെരുക്കുന്ന ആധുനിക രീതിയിലുള്ള മനോഹരമായ കെട്ടിടങ്ങളും കുറവല്ല. ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി ബിൽഡിങ്ങായ മറായ ഹോട്ടൽ സ്ഥിതിചെയ്യുന്നതും അൽ ഉലയിലാണ്. അവിടെയായിരുന്നു 2001 ജനുവരിയിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുത്ത ജി.സി.സി ഉച്ചകോടി നടന്നത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പൈതൃകങ്ങളുടെ നിലവറയായ ഓൾഡ്‌ സിറ്റി വിശദമായി കാണണമെങ്കിൽ ഒരു പകൽ മുഴുവൻ നിങ്ങൾ ചിലവഴിക്കേണ്ടി വരും. പ്രകൃതി സൗഹൃദ ടൂറിസത്തിന്റെ പച്ചപ്പാണെങ്ങും. എഴുതിത്തീരാത്ത കഥ പോലെ കണ്ടിട്ടുംകണ്ടിട്ടും തീരാത്ത ബാക്കി കാഴ്ചകൾ മറ്റൊരു സമയത്തേക്ക് മാറ്റിവെച്ച് അസ്തമയത്തോടെ ഞങ്ങൾ ജോലിസ്ഥമായ അൽ-ഖുർമയിലേക്ക് തിരിച്ചു.


ഫൈസൽ മാലിക് എ.ആർ നഗർ


Sameer Shahul 

Faisal Malik AR Nagar

Shihab Nalupurakkal 

Sharafu CP Kuttoor

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)