താഇഫ് റേസാപ്പൂവിന്റെ സ്വന്തം നാട്
താഇഫ് പുഷ്പമേള വെള്ളിയാഴ്ച അവസാനിക്കും എന്ന വാർത്ത കണ്ടാണ് ഞങ്ങൾ അങ്ങോട്ട് പുറപ്പെട്ടത്. തായിഫ് ബുർജ് മസ്ജിദിൽ നിന്നും ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങി. റോസാപ്പൂമേള നടക്കുന്ന റുദ്ദഫ് പാർക്കിലേക്ക് വൈകുന്നേരം പോകാം എന്ന് കരുതി നേരെ പോയത് കമാലിയ റോസ് ഫാക്ടറിയിലേക്കായിരുന്നു. ഫാക്ടറിയുടെ പരിസരം മുഴുവൻ പനിനീർപ്പൂവിന്റെ സുഗന്ധം അലയടിക്കുയാണ്. റോസാ പുഷ്പത്തിൽ നിന്നുള്ള എല്ലാവിധ സുഗന്ധദ്രവ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം ഈ വർഷം മാർച്ച്-ഏപ്രിൽ മാസം 30 കോടി റോസാപ്പൂക്കളാണ് താഇഫിൽ ഉത്പാദിപ്പിച്ചത്. പ്രതിവർഷം 55 കോടിയിലധികം പുഷ്പങ്ങൾ ഇവിടെ വിളവെടുക്കുന്നുണ്ടത്രേ. തായിഫിൽ ഉത്പാദിപ്പിക്കുന്ന റോസാ പുഷ്പങ്ങൾ ഫാക്ടറിക്കുള്ളിൽ നിരനിരയായി നിൽക്കുന്ന ഡിസ്റ്റിലറിയിൽ നിക്ഷേപിച്ച് പ്രത്യേക അനുപാതത്തിൽ തീ കത്തിക്കുകയാണ്. അതിൽ നിന്ന് ഉണ്ടാകുന്ന നീരാവി തണുപ്പിച്ച് പൈപ്പിലൂടെ കൂടിന് അപ്പുറത്തുള്ള ബോട്ടിലുകളിൽ തുള്ളി തുള്ളികളായി ഉറ്റി വീഴുന്നു. ഇതാണ് പിന്നീട് സ്പ്രേയും ലോഷനും റോസ് വാട്ടറും പെർഫ്യൂമും സോപ്പും മറ്റ് ഉൽപ്പന്നങ്ങളുമായി ലോക മാർക്കറ്റിൽ എത്തുന്നത്. ഉൽപ്പന്നങ്ങൾ ന്യായമായ വിലക്ക് വിപണനം ചെയ്യാനുള്ള ഒരു സ്റ്റാളും ഇവിടെയുണ്ട്. സെയിൽസ്മാൻ യമനി സമീർ നല്ലൊരു കച്ചവട വിദഗ്ധനാണ്. സ്പ്രേ അടിച്ചും ലോഷനും അത്തറും ലേപനം ചെയ്തും ഞങ്ങളെ സുഗന്ധത്തിൽ കുളിപ്പിക്കുകയാണ്. അതിന് ഫലവുമുണ്ടായി. ആയിരത്തിലധികം റിയാലാണ് ഈ ഷോ(സോ)പ്പിങ്ങിലൂടെ അയാൾ ഞങ്ങളിൽ നിന്ന് തന്റെ മേശ വലിപ്പിലേക്കെത്തിച്ചത്.
1877ൽ നിർമ്മിച്ച ഒരു വാറ്റുകേന്ദ്രം അവിടെ നിലനിർത്തിയിട്ടുണ്ട്. കവാടത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. the oldest distillery 1877. ഇന്ത്യക്കാർ നിർമ്മിച്ചതാണിതെന്ന് പറയപ്പെടുന്നു. ക്യാമറക്ക് വിലക്കില്ലെങ്കിലും ഫോട്ടോ എടുക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു ഇടം കൂടി അവിടെയുണ്ട്. അവിടെ ഇരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ മുകളിൽ നിന്ന് റോസാപ്പൂ വർഷിച്ച് കൊണ്ടിരിക്കും 20 റിയാലാണതിന്റെ ചാർജ്. ഞങ്ങൾ നോക്കുമ്പോൾ അവിടെ ആരുമില്ല. നിലത്ത് നല്ല കനത്തിൽ റോസാപ്പൂക്കൾ കിടക്കുന്നു. മലയാളിയുടെ കുബുദ്ധി എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇരിപ്പിടത്തിൽ പോയിരുന്ന് കെെകുടന്ന നിറയെ റോസാപ്പൂ വാരിയെടുത്ത് മുകളിലേക്ക് എറിഞ്ഞ് പുഷ്പവൃഷ്ടി നടത്തി സുന്ദരമായി ഫോട്ടോ എടുത്തു. അതിനടുത്തു തന്നെ വലിയൊരു കൂജയിൽ
ماء يشرب مويه الورد
(റോസ് വാട്ടർ കുടിവെള്ളം) എന്നെഴുതി വെച്ചിരിക്കുന്നു നല്ലതണുത്ത റോസ് വാട്ടർ.എന്തൊരു രുചി! ആ ദാഹശമനിയും കുടിച്ച് പുറത്തിറങ്ങി.
വൈകുന്നേരമാകാൻ ഇനിയും സമയമുണ്ട്. തായിഫിന്റെ ഏറ്റവും ഉയർന്ന ഭാഗമായ ദക്ക മലയിലേക്ക് വണ്ടി തിരിച്ചു. വെറുതെ കയറുമെന്ന് കരുതേണ്ട. ഫസ്റ്റ് ഗിയറിൽ തന്നെ കയറണം. ഒരു ഭാഗത്ത് വലിയ കുന്നും മറുഭാഗത്ത് മനോഹരമായ താഴ്‌വരയും. മുകളിലേക്ക് കയറുംതോറും തണുപ്പ് കൂടിക്കൂടി വരികയാണ്. അതിനിടയിലാണ് ആ കാഴ്ച കണ്ടത്. റോഡ് സൈഡിൽ പാറക്കല്ലുകൾക്കിടയിൽ തട്ടുതട്ടായി ബർശൂമി പഴങ്ങൾ കാഴ്ച് നിൽക്കുന്നു. ഒരുതരം കള്ളിമുൾ ചെടി. ആരും കൃഷി ചെയ്തതല്ല. താനേ ഉണ്ടായതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം. പ്രത്യേക തയ്യാറെടുപ്പോടെയല്ലാതെ പഴം പിഴുതെടുക്കാൻ സാധ്യമല്ല. ഇത് ശേഖരിച്ച് മാർക്കറ്റിൽ കൊണ്ടുവരുന്നവരുടെ അധ്വാനം എത്രയായിരിക്കും എന്ന് ഓർത്തുപോയി. തണുപ്പ് കൊള്ളാനും സായാഹ്നം ചിലവഴിക്കാനുമായി മലമുകളിൽ എത്തിയ നിരവധി സഞ്ചാരികളുണ്ടവിടെ. അവരൊന്നും ഞങ്ങളെ പോലെ വെറും കൈയ്യുമായി വന്നവരല്ല. ചെറിയ തുരുത്തുകളിൽ വട്ടമിട്ടിരുന്ന് തീ കായുകയാണ്. അതിൽ ആട്ടിറച്ചിയോ കോഴിയോ ചുടുന്നു. നന്നേ ചുരുങ്ങിയത് ഒരു കമ്പം എങ്കിലും ആ കനലിലുണ്ട്. ഈ തണുപ്പിലും ഐസ്ക്രീം വണ്ടിയുടെ ചുറ്റും കുട്ടികളുടെ നല്ല തിരക്കാണ്. പോയിട്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. അത്രയും വിസ്മയിപ്പിച്ചു ദക്ക മലയിൽ നിന്നുള്ള കാഴ്ചകൾ. താഴെ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിച്ച് തുടങ്ങി. പ്രത്യേകം രൂപകൽപ്പന ചെയ്ത സ്പോർട്സ് വാഹനങ്ങളിൽ മല കയറി വന്നവരെയും അവിടെ കണ്ടു. അവരെ പിന്തുടർന്ന് ഞങ്ങളും കുന്നിറങ്ങി.
കാത്തിരുന്ന റുദ്ദഫ് പാർക്കിലേക്കാണ് ഇനി പോകുന്നത്. പുഷ്പമേളയും വിപണനവും രാത്രിയിലെ ജലധാരയും കാണാൻ തിടുക്കമായി. അങ്ങോട്ടുള്ള വഴിയിൽ റോഡിന് ഇരുവശത്തും നിരവധി വാഹനങ്ങൾ. ഇവിടെയാണത്രെ പ്രശസ്തമായ സ്ട്രോബറി ഫാമും പക്ഷി പാർക്കും. വിവിധ ഇനം പക്ഷികളെ ഒപ്പംനിന്ന് പരിചരിക്കാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ട്. വാഹനം സൈഡാക്കിയെങ്കിലും സ്ട്രോബറി സീസണല്ലാത്തതിനാൽ അവിടെ ഇറങ്ങിയില്ല. മലഞ്ചെരുവിലെ തോട്ടങ്ങളിൽ നിന്ന് പറിച്ചു കൊണ്ടുവന്ന കാരറ്റും ബീറ്റ്റൂട്ടും ഇലയോട് കൂടി ചെറിയ കെട്ടുകളാക്കി വിൽക്കുന്ന പാക്കിസ്ഥാനികളും മാങ്ങയും പൈനാപ്പിളും ശമാമും ബത്തക്കയും കഷണങ്ങളാക്കി ചെറിയ ടിഫിൻ ബോക്സുകളിലാക്കി വിൽക്കുന്ന ബംഗാളികളും ഈ വഴിയിൽ ധാരാളമുണ്ട്. എങ്ങോട്ട് നോക്കിയാലും ചെറിയ അമ്യൂസ്മെന്റ് പാർക്കുകളും യന്ത്ര ഊഞ്ഞാലുകളും സഞ്ചാരികൾക്കായി ഒരുക്കി വെച്ചിരിക്കുന്നത് കാണാം. ഒരു കുടുംബത്തിന് മാത്രം ഉല്ലസിക്കാവുന്ന വിധമുള്ള മിനി പാർക്കുകൾ എണ്ണിയാൽ തീരില്ല. അവിടെയുമുണ്ടാകും ചെറിയ ഊഞ്ഞാലുകളും മറ്റ് വിനോദ ഉപകരണങ്ങളും.
ബംഗാളികളിൽ നിന്ന് വാങ്ങിയ ഫ്രൂട്സ് കഴിച്ചും കാഴ്ചകൾ ആസ്വദിച്ചും റുദ്ദഫ് പാർക്കിന്റെ കവാടത്തിലെത്തി. എങ്ങും റോസാപ്പൂവിന്റെ സൗരഭ്യം. അവസാന ദിവസമായത് കൊണ്ടാകാം അഭൂതപൂർവ്വമായ ജനബാഹുല്യം. പ്രവിശാലമായ റുദഫ് പാർക്കിന്റെ ഒരു ഭാഗം വർഷത്തിലൊരിക്കൽ റോസ് ഗ്രാമമായി മാറുമത്രെ. ഈ ഭാഗത്ത് മാത്രമാണ് ഞങ്ങൾ കറങ്ങിയത്. പാർക്ക് മുഴുവൻ ചുറ്റിക്കാണാൻ കുറച്ചൊന്നും സമയം മതിയാവില്ല. റോസ് കർഷകരുടെയും നിർമ്മാതാക്കളുടെയും നിരവധി സ്റ്റാളുകളിൽ പൂക്കളുടേയും റോസുൽപന്നങ്ങളുടേയും പ്രദർശനവും വിപണനവും പൊടിപൊടിക്കുന്നു. കച്ചവടക്കാർ അധികവും സ്വദേശി വനിതകളാണ്. പുഷ്പവൃഷ്ടി നടത്തുന്ന റോസാപ്പൂക്കളെ കൊണ്ട് പാതകൾ പരവതാനി വിരിച്ചിരിക്കുന്നു. തിരക്കിലമർന്ന് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ പാർക്കിന്റെ ഒരറ്റത്ത് കണ്ണഞ്ചിപ്പിക്കുന്ന ജലധാര ആരംഭിച്ചു. അവിടെയും സ്ത്രീകളുടെയും കുട്ടികളുടെയും വൻ തിരക്കാണ്. ദേശഭക്തിഗാനത്തിന്റെ ഈരടികൾക്കൊത്ത് വിവിധ വർണ്ണങ്ങളിലും ഭാവങ്ങളിലും നൃത്തം ചെയ്യുന്ന ജലനൂലുകളിൽ ലയിച്ച് എത്രനേരം നിന്നാലും മതിവരില്ല. ബുർജ് മസ്ജിദിലെ താൽക്കാലിക ഖത്തീബ് സമീർ ആലപ്പുഴയാണ് ഡ്രൈവറും യാത്ര ലീഡറും. സമീർ മൗലവി ഖുതുബ നിർവഹിക്കാനായി എല്ലാ വെള്ളിയാഴ്ചയും ഖുർമയിൽ നിന്ന് തായിഫിലേക്ക് വരാറാണ് പതിവ്. ബഷീർക്കയും ഹംസയും ഞാനും അടങ്ങുന്ന നാൽവർ സംഘത്തോടൊപ്പം തായിഫിൽ നിന്ന് സാദിഖ് ഹറമൈനും ഒപ്പം കൂടിയിരുന്നു. കാണാൻ ബാക്കിയുള്ള ചരിത്ര സ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും മറ്റൊരു സമയത്തേക്ക് മാറ്റിവെച്ച് പാർക്കിന് പുറത്തെ തട്ടുകടയിൽ നിന്ന് പരമ്പരാഗത രീതിയിൽ കരിക്കട്ടയിൽ കാച്ചിയെടുത്ത യമനി ചായയും കുടിച്ച് അൽ ഖുർമയിലേക്ക് മടങ്ങി.
ഫൈസൽ മാലിക് എ.ആർ നഗർ
Comments
Post a Comment