ചരിത്രഭൂമിയിലൂടെ തബൂക്കിലേക്ക്
തബൂക്കിലേക്കായിരുന്നു ഇത്തവണത്തെ പെരുന്നാൾ യാത്ര. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തബൂക്കിന്റെ പ്രാന്ത പ്രദേശങ്ങൾ അതിപൗരാണിക മനുഷ്യവാസത്തിന്റെ ചരിത്രം കൊണ്ട് സമ്പന്നമാണ്. താഇഫ്-അൽ ഖുർമയിൽ നിന്ന് 1200 കിലോമീറ്റർ ദൂരെയാണ് തബൂക്ക്. അവിടെ നിന്നും 200-250 കിലോമീറ്റർ അകലത്തിലാണ് കാണാനുദ്ദേശിക്കുന്ന ഓരോ ചരിത്ര സ്ഥലങ്ങളും നിലകൊള്ളുന്നത്. പെരുന്നാൾ പിറ്റേന്ന് രാവിലെ സഹയാത്രികരായ സെമീർ ആലപ്പുഴ, ബഷീർ ചങ്ങരംകുളം, ഹംസ ചാത്രത്തൊടി എന്നിവരോടൊപ്പം സെമീറിന്റെ കാറിലാണ് യാത്ര. ആദ്യ ലക്ഷ്യസ്ഥാനം മദീനയാണ്. അവിടെ ളുഹർ നമസ്കാരത്തിന് എത്തണം. ഞങ്ങളുടെ വാഹനം ഉമ്മുദൂം-മഹദ് പാതയിലേക്ക് പ്രവേശിച്ചതോടെ മരുഭൂയാത്രയിലെ വ്യത്യസ്ത കാഴ്ചകളിലേക്ക് മിഴി തുറക്കുകയായി. ഒരാഴ്ചയായി നിർത്താതെ പെയ്ത മഴയിൽ റോഡിന്റെ ഇരുവശത്തും കണ്ണത്താദൂരം കായൽ പോലെ വിശാലമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നു. ഈ റൂട്ടിൽ റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലാണ് ഭീമാകാരമായ അൽ വഅബ ഗർത്തം സ്ഥിതിചെയ്യുന്നത്. വാഹനം അങ്ങോട്ട് തിരിച്ചു. 2 കിലോമീറ്റർ ചുറ്റളവും 800ലധികം അടി ആഴവുമുണ്ടെന്ന് അനുമാനിക്കുന്ന ഈ ഗർത്തത്തെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്. അമ്പരപ്പിക്കുന്ന ദൃശ്യവിരുന്നാണ് വഅബ ക്രൈറ്റർ. വായു സഞ്ചാരം തീരെ കുറവായ ഗർത്തത്തിന്റെ അടിയിലേക്ക് ഇറങ്ങുന്നതിന് കർശന വിലക്കുണ്ട്. കണ്ടാൽ തൊട്ടടുത്താണ് എന്ന് തോന്നുമെങ്കിലും എത്ര ശക്തമായി കല്ലെറിഞ്ഞാലും വിചാരിക്കുന്ന സ്ഥലത്തേക്ക് കല്ലെത്തിക്കാൻ കഴിയില്ല. അത്രയും വ്യാപ്തിയിലാണ് അത് പരന്ന് കിടക്കുന്നത്. സംസാരശേഷിയില്ലാത്ത നാലാളുകൾ കഹ്‌വയും കാരക്കയുമായി അവരുടെ ലോകത്ത് സംസാരിച്ച് ഇരിക്കുന്നുണ്ട്. അവർക്ക് ഈദാശംസകൾ നേർന്ന് ഞങ്ങൾ മടങ്ങി. മഹദ് റൂട്ടിലൂടെ യാത്ര തുടർന്നു. വീതികുറഞ്ഞ വിജനമായ റോഡിലൂടെ വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ. അലഞ്ഞുതിരിഞ്ഞ് യഥേഷ്ടം വിഹരിക്കുന്ന ഒട്ടകക്കൂട്ടങ്ങൾ. മലവെള്ള പാച്ചിലിൽ റോഡിനിരുവശത്തെയും മണ്ണ് പല സ്ഥലത്തും ആഴത്തിൽ ഒലിച്ചു പോയിട്ടുണ്ട്. ജനവാസം നന്നേ കുറഞ്ഞ കുഗ്രാമങ്ങളും ഇടക്കിടെ കാണാം. ഇതിലൂടെ വാഹനം ഓടിക്കാൻ നല്ല ശ്രദ്ധ തന്നെ വേണം. കൃത്യസമയത്ത് മദീനയിലെത്തി. ജമാഅത്ത് നമസ്കാരം കഴിഞ്ഞ് പുണ്യ ഹബീബിനോട് സലാം പറഞ്ഞ് ഉച്ച ഭക്ഷണവും കഴിച്ച് മദീനയോട് വിട പറഞ്ഞു. ഗൂഗിളിൽ തബൂക്ക് എന്ന് ലൊക്കേഷൻ സെറ്റ് ചെയ്തു. ഈ വഴിയിൽ 170 കിലോമീറ്റർ ദൂരെയാണ് ഖൈബർ. ചരിത്ര പ്രസിദ്ധമായ ഖൈബർ യുദ്ധം നടന്ന സ്ഥലം. ആറുമണിക്ക് മുന്നേ അവിടെ എത്തണം. എങ്കിലേ ഖൈബർ കോട്ട കാണാനൊക്കൂ. മുകളിലിരിക്കുന്ന കാമറ കണ്ണുകളെ വെട്ടിച്ച് പോകാൻ കഴിയാത്തതിനാൽ ഖൈബറിലെത്തിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു. നല്ല മരുപ്പച്ചയും ഈന്തപ്പന തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ താഴ്‌വാരം. മണ്ണുകൊണ്ട് നിർമ്മിച്ച് നാമാവശേഷമായി കിടക്കുന്ന നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചോതുന്നുണ്ട്. കുറച്ചകലെ ദൃശ്യമായ കോട്ടയെ പശ്ചാത്തലമാക്കി അല്പം ഫോട്ടോസെടുത്ത് തബൂക്ക് ലക്ഷ്യമാക്കി കാറ് ചീറിപ്പാഞ്ഞു. ഇരുൾ മൂടിത്തുടങ്ങി. തബൂക്കിലെത്താൻ ഇനിയുമൊരുപാട് സഞ്ചരിക്കാനുണ്ട്. ഈ വഴിയിലെ ഒരു പ്രധാന പോയിന്റാണ് തയ്മ. ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ടിവിടെ. സാധാരണത്തെതിലും കവിഞ്ഞ പച്ചപ്പ് നിറഞ്ഞ സ്ഥലം. മുഴുനീളം നട്ടുപിടിപ്പിച്ച ഈന്തപ്പനകൾ ആറുവരി പാതയെ വേർതിരിച്ചിരിക്കുന്നു. വർണ്ണവിളക്ക് കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ച നയന മനോഹര വീഥികൾ. വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ കവാടത്തിലൂടെയാണ് ഓരോ നാട്ടിലേക്കും പ്രവേശിക്കുന്നത്. പുലർച്ചെ രണ്ട് മണി. തബൂക്കിലേക്ക് ഇനിയും 50 കിലോമീറ്ററിലധികമുണ്ട്. പോരാത്തതിന് നല്ല തണുപ്പും യാത്രാക്ഷീണവും. രാവിലെ വരെ ഒന്ന് മയങ്ങാൻ ഹോട്ടലിൽ മുറിയെടുത്തു. രാവിലെ 9 മണിക്ക് റൂം ഒഴിവാക്കി പുറത്തിറങ്ങി. ലക്ഷ്യം അൽ ബദയാണ്. കടും ചുവപ്പ് നിറത്തിലുള്ള മൺ കുന്നുകളും പാളികൾ അടുക്കി വെച്ചത് പോലെയുള്ള ഭീമാകാരമായ മലകളും പിന്നിട്ട് ചെന്നെത്തുന്ന മനോഹരമായ ഷർമ കടൽ തീരത്ത് കൂടിയുള്ള അൽ ബദയിലേക്കുള്ള യാത്ര വിവരണാതീതം തന്നെ.
*മദ്‌യൻ അൽ ശുഐബ്*
തബൂക്ക് പ്രവിശ്യയിലെ അൽ ബദയിലാണ് ‘ശുഐബ് നബിയുടെ നഗരം’ എന്ന മദ്‌യൻ അൽ ശുഐബ്. പർവതങ്ങൾ തുരന്നുള്ള വീടുകളുടെ അത്ഭുത നിർമിതി നേരിൽ കാണാൻ ധാരാളം സന്ദർശകരും ചരിത്ര കുതുകികളും ഇവിടെ എത്തുന്നുണ്ട്. മദാഇൻ സ്വാലിഹിനോട് ഏറെ സാമ്യമുള്ള നിർമാണമാണ് ഇവിടെയും. ചരിത്രം വിവരിക്കുന്ന ചെറിയൊരു മ്യൂസിയവും ഇവിടെയുണ്ട്.
*മൂസാ നബിയുടെ കിണർ*
മദ്‌യൻ അൽ ശുഐബിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് മൂസാ നബിയുടെ കിണർ എന്ന ബീർ അൽ സെയ്‌ദ്‌നി.
സന്ദർശകരുടെ ചിന്തകളെ സഹസ്രാബ്ദങ്ങൾ പിന്നിലേക്ക് കൊണ്ടുപോകുന്ന ആത്മീയാനുഭവമാണ് ഇത്. മൂസാ നബി ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ട് മദ്‌യനിൽ എത്തിയതിന് ശേഷം ഈ കിണറിൽ നിന്ന് വെള്ളം കുടിക്കാൻ വന്നതും തിരക്കു കാരണം മാറി നിൽക്കുന്ന ഷുഐബ് നബിയുടെ പെൺമക്കൾക്ക് വെള്ളം കോരി കൊടുത്തതും ഇതറിഞ്ഞ ഷുഐബ് നബി മൂസാ നബിയെ വീട്ടിലേക്ക് ക്ഷണിച്ചതും തുടർന്ന് ഉണ്ടായ സംഭവങ്ങളും ഒക്കെ ചരിത്രത്തിൽ സുവിദിതമാണല്ലോ.
*മൂസാ നബിയുടെ നീരുറവകൾ*
അതിമനോഹരമായ മഖ്‌ന താഴ്‌വരയിൽ കാണപ്പെടുന്ന 12 ചെറിയ നീരുറവകൾക്കാണ് മൂസാ നബിയുടെ നീരുറവകൾ (മോസസ് സ്പ്രിംഗ്‌സ്) എന്ന് പറയുന്നത്. ഈ നീരുറവകൾ മഖ്‌നയിലെ പ്രശസ്തമായ താഴ്‌വരയിലെ ചെറിയ മണൽ ദ്വാരങ്ങളിലൂടെ സദാസമയവും വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. മണലിന് നടുവിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. പ്രകൃതി നിയമത്തിന് വിരുദ്ധമായി വെള്ളം മുകളിലേക്ക് വരുന്നിടത്ത് മണലിലേക്ക് കൈപൂഴ്ത്തിയാൽ അതിന്റെ ശക്തി അറിയാൻ കഴിയും. അഖ്ബ ഉൾക്കടലിന്റെ നീല ജലവും മറുഭാഗത്ത് സീനാ പർവത നിരകളും ദൃശ്യമാകുന്ന പ്രധാന വ്യൂ പോയിന്റ് കൂടിയാണ് ഇത്. വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്.
*ഹഖൽ*
ഇവിടം വരുന്നവർ നിർബന്ധമായും സന്ദർശിക്കേണ്ട മനോഹരമായ ചെങ്കടൽ തീര പട്ടണമാണ് ഹഖൽ. തബൂക്ക് പ്രവിശ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും അതിർത്തി പട്ടണവുമായ ഹഖലില്‍ എത്തിയപ്പോഴേക്കും അസ്തമയ സമയം കഴിഞ്ഞിരുന്നു. കടലിനക്കരെ ഈജിപ്ത്, ഇസ്രയേൽ, ജോർദാൻ എന്നീ രാജ്യങ്ങളെ അടുത്ത് നിന്ന് കാണാൻ കഴിയുന്ന അപൂർവ്വ ദൃശ്യ വിരുന്ന് ലഭ്യമാകുന്ന ഇടം കൂടിയാണ് ഈ ചെങ്കടൽ തീരം. അഖബ കടലിടുക്കും സീനാ പർവ്വത നിരയും ഒരിക്കലും മറക്കാൻ കഴിയില്ല. മൂന്ന് പതിറ്റാണ്ടോളം ഹഖലിൽ ജോലി ചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ കെ.എം.സി.സി നേതാവ് സലാഹുദ്ദീൻ പട്ടിക്കാടിന്റെ നിർദ്ദേശങ്ങൾ ഓരോ സ്ഥലവും സമയബന്ധിതമായി കണ്ടു തീർക്കാൻ ഏറെ സഹായകരമായി. ഇന്നത്തെ സന്ദർശനം അവസാനിപ്പിക്കാൻ സമയമായി. ഹഖലിൽ മീൻ വിഭവങ്ങൾക്കാണ് പ്രാധാന്യം. തൂത സ്വദേശി സി.കെ ശബീറിന്റെ ഹോട്ടലിൽ നിന്ന് മീനും കബ്സയും കഴിച്ച് യാത്രയും വിശ്രമവുമായി രാത്രി കഴിച്ചുകൂട്ടി. രാവിലെ തബൂക്ക് ടൗണിൽ എത്തണം. തബൂക്കിലെ പൗരാണിക കോട്ടയും പ്രവാചകന്റെ പള്ളിയും സന്ദർശിക്കണം. ഭീമാകാരമായ മലനിരകൾക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളും സമതലങ്ങളും താണ്ടി തബൂക്കിലെത്തി. കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്. എങ്ങും വിജനമായ വീഥികൾ. കെ.എം.സി.സി നേതാവ് അബ്ദുൽ ഖാദർ ഇരിട്ടിയെ ബന്ധപ്പെട്ടപ്പോൾ രണ്ട് സ്ഥലങ്ങളുടെയും കൃത്യമായ ലൊക്കേഷൻ അയച്ചുതന്നു. തബൂക്കിൽ നിരവധി സന്ദർശന സ്ഥലങ്ങൾ ഉണ്ടെങ്കിലും സമയത്തിന്റെ പരിമിതി ഞങ്ങൾക്ക് തടസ്സമായി. ചരിത്രശേഷിപ്പുകളും പുരാവസ്തുക്കളും വളരെ പ്രാധാന്യത്തോടെയാണ് പുതിയ സൗദി സർക്കാർ സംരക്ഷിച്ചു പോരുന്നത്. പ്രധാന ഹൈവേയിൽ നിന്ന് മാറി മലകൾക്കിടയിലൂടെ വെട്ടി ഉണ്ടാക്കിയ സിംഗിൾ റോഡിലൂടെയുള്ള യാത്ര അല്പം ദുർഘടം പിടിച്ചതാണെങ്കിലും അതും പുതിയ അറിവും അനുഭവവും ആയിരുന്നു. പൗരാണിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അടുത്തറിഞ്ഞ മൂന്ന് രാപ്പകലുകൾ നീണ്ടുനിന്ന യാത്രക്ക് അതോടെ വിരാമമായി.
ഫൈസൽ മാലിക് എ.ആർ നഗർ
Comments
Post a Comment