വഴിതെറ്റിയ യാത്രയിലെ വിസ്മയ കാഴ്ചകൾ


ഹജ്ജ് സീസൺ ആകുന്നതോടെ തസ്രീഹ് (അനുമതി പത്രം) ഉള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം. ഖുർമയിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന രണ്ട് പ്രധാന റോഡുകളും മക്ക വഴിയാണ്. പിന്നെയുള്ളത് ട്രൈലറുകൾ വിഹരിക്കുന്ന ജുമൂം റോഡാണ്. ഹജ്ജ് കഴിയുന്നത് വരെ ഈ റോഡാണ് ആശ്രയം. റൂംമേറ്റ് ശമീർ വയനാടിന്റെ ഭാര്യാസഹോദരനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനാണ് ഞങ്ങൾ ജിദ്ദയിലേക്ക് പോകുന്നത്. ഖുർമ-തുർബ എക്സിറ്റിലെ ഫ്ലൈ ഓവറിൽ നിന്ന് എക്സ്പ്രസ് ഹൈവേയിലേക്ക് തിരിയാനിരിക്കുമ്പോഴാണ് ഈ റോഡ് നേരേ പോയാൽ എവിടെയെത്തും എന്ന സംശയമുദിച്ചത്. എന്നാൽ അത് നോക്കിയിട്ട് തന്നെ ബാക്കികാര്യം എന്ന് പറഞ്ഞ് ശമീർ ഹൈവേയിലേക്ക് കയറാതെ കാർ നേരെ വിട്ടു. രാത്രി 10 മണിക്ക് എയർപോർട്ടിൽ എത്തിയാൽ മതി. സമയം മൂന്നര ആയതേയുള്ളൂ. ഇഷ്ടം പോലെ സമയമുണ്ട്. കുറച്ച് സഞ്ചരിച്ചപ്പോഴാണ് ഇത് അശീറയിലേക്കുള്ള റോഡാണെന്ന് മനസ്സിലായത്. മുമ്പൊരിക്കൽ ഇവിടെ വന്നിട്ടുണ്ടെങ്കിലും രാത്രിയായതിനാൽ വ്യക്തതയില്ലായിരുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള ചെറിയൊരു അങ്ങാടി. ഉച്ചമയക്കം കഴിഞ്ഞ് കടകൾ ഉണർന്ന് വരുന്നതേയുള്ളൂ.

ഗൂഗിൾ മാപ്പിൽ ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട് എന്ന് സെർച്ച് ചെയ്തപ്പോൾ കാണിച്ച വഴിയിലേക്ക് കയറി. വീതിയുള്ള ഡബിൾ റോഡ്. ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചതോടെ റോഡിന്റെ രൂപംമാറി. ആളും അനക്കവുമില്ലാത്ത വീതി കുറഞ്ഞ റോഡ്. ചെറിയൊരു ഉൾഭയം ഇല്ലാതില്ല. ഒരു ഇറക്കം ഇറങ്ങുകയാണ്. പെട്ടന്നാണ് മാനം കറുത്തതും മഴ പെയ്തതും. റോഡ് വെള്ളം കൊണ്ട് മൂടി. അരിക് ചേർത്തി നിർത്താൻ പോലും സ്ഥലമില്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി കാറ് മുന്നോട്ടെടുത്തു. കയറ്റം കയറിയതോടെ മഴ എങ്ങോ പോയ്മറഞ്ഞു. മൂപ്പര് ഞങ്ങളെയൊന്ന് പേടിപ്പിക്കാൻ വന്നതായിരുന്നോ? ഒന്നുരണ്ട് ഡൈനകളും തീറ്റപ്പുല്ല് കയറ്റിയ ബദുക്കളുടെ വാഹനങ്ങളും കടന്നുപോയി. ഏതാനും ദൂരം സഞ്ചരിച്ചെത്തിയത് ഒരു ബഗാലയും പെട്രോൾ പമ്പും ഉള്ള സ്ഥലത്താണ്. പമ്പ് എന്ന് പറയാൻ പറ്റില്ല. ഡീസലിന്റേയും പെട്രോളിന്റേയും ഒരോ കുറ്റികൾ മാത്രം. ഭക്ഷണ സാധനങ്ങൾ കൂടാതെ സ്റ്റേഷനറിയും വീട്ടുപകരണങ്ങളും ഡ്രസ്സുകളും പണിയായുധങ്ങൾ അടക്കം അത്യാവശ്യം ദൈനംദിനം വേണ്ട എല്ലാം വിൽക്കുന്ന സാമാന്യം വലിയ ബഗാല. മൂന്ന് പാക്കിസ്ഥാനികളാണ് കടയിലുള്ളത്. ഞങ്ങൾ ചെല്ലുമ്പോൾ ടി.വിയിൽ ലൈവ് ഐ.പി.എൽ മത്സരം കാണുകയാണവർ. ഏത് ഓണം കേറാമൂലയിലാണെങ്കിലും ക്രിക്കറ്റില്ലാത്ത ജീവിതം പച്ചകൾക്ക് ആലോചിക്കാൻ കഴിയില്ല. അബൂഅശ്ർ എന്നാണത്രെ ഈ സ്ഥലത്തിന്റെ പേര്. ആടുകൾക്ക് ഭക്ഷണം കൊണ്ടുപോകുന്ന ഒരു സൗദിയെ പരിചയപ്പെട്ടു. എങ്ങോട്ടാണെന്ന ചോദ്യത്തിന് ജിദ്ദയിലേക്കാണെന്ന് പറഞ്ഞപ്പോൾ റോഡ് വലിയ ബുദ്ധിമുട്ടാണെന്നും സ്പീഡിൽ പോകാൻ കഴിയില്ലന്നും അയാൾ പറഞ്ഞതിനാൽ ഇനിയങ്ങോട്ടുള്ള റോഡിനെ കുറിച്ച് ഏകദേശം ധാരണ കിട്ടി. കുറച്ച് വെള്ളവും ജ്യൂസും കേക്കും വാങ്ങി യാത്ര തുടർന്നു. 


ഇരുട്ടുന്നതിന് മുമ്പ് ജുമൂം ഹൈവേയിലേക്ക് പ്രവേശിക്കണം. ഏകദേശം 70 കിലോമീറ്ററിലധികം ഇനിയും സഞ്ചരിക്കാനുണ്ട്. ഇടക്കൊന്ന് നിർത്തി കുറച്ച് ഫോട്ടോസ് പകർത്തി. കറുത്ത പാറക്കഷ്ണങ്ങൾ വിരിച്ച സമതലം അവസാനിക്കുന്നിടത്ത് നിന്ന് മലമ്പാത ആരംഭിക്കുകയായി. കൂറ്റൻ മലകൾക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ റോഡ്. വീതി കുറവാണെങ്കിലും കേടുപാടുകളില്ലാത്ത ഒന്നാന്തരം പാത. വരണ്ടുണങ്ങിയ നീർച്ചാലുകളും ഇല പൊഴിഞ്ഞ മുൾചെടികളും നിറഞ്ഞ പർവ്വതം. വെള്ളപ്പാച്ചിലിൽ റോഡ് സൈഡിലെ മണ്ണ് കുത്തിയൊലിച്ചു പോയതിന്റെ അടയാളങ്ങൾ കാണാം. താഴെ മലമേടുകളിൽ നിന്ന് ഒലിച്ചിറങ്ങി രൂപപ്പെട്ട കാട്ടരുവികൾ. കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുകളും കൊണ്ട് നിറഞ്ഞ അപകടം പതിയിരിക്കുന്ന മലമ്പാതയിലൂടെ പരമാവധി 50km സ്പീഡിലേ വണ്ടി ഓടിക്കാൻ കഴിയുന്നുള്ളൂ. ചില സ്ഥലത്ത് പർവ്വതത്തിന്റെ ഒരുവശം വെട്ടിയരിഞ്ഞാണ് റോഡൊരുക്കിയിരിക്കുന്നത്. മറുഭാഗത്തെ ആഴമേറിയ കൊക്കയുടെ താഴ്ചയിലേക്ക് വാഹനത്തിലിരുന്ന് കണ്ണെത്തിക്കാനുള്ള ശ്രമം വിഫലമായി. റോഡ് വശത്തെ മൺകുന്നുകളിൽ കണ്ട രൂപങ്ങൾ കൗതുകമുണർത്തി കാറ് കടന്നുപോയി. അതൊന്ന് വിശദമായി ക്യാമറയിൽ പകർത്തണം എന്ന് തോന്നിയതിനാൽ തിരിച്ചുവന്ന് പ്രകൃതി കൊത്തിവെച്ച മനോഹരമായ മൺ ശില്പങ്ങൾ മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്തു. ഇവിടെ യൂടേൺ ചെയ്യുന്നത് അത്യന്തം അപകടകരമാണ്. ആ സമയത്ത് എതിർദിശയിൽ വാഹനം വന്നാലുള്ള സീൻ ആലോചിക്കാൻ പോലും വയ്യ.

ഇടക്കിടെ കാണുന്ന പോക്കറ്റ് റോഡുകളും ആട്ടിൻപറ്റങ്ങളും മലക്കപ്പുറത്ത് ഏതോ ഗോത്രങ്ങൾ വസിക്കുന്നുണ്ട് എന്നനുമാനിക്കാം. ചില സ്ഥലത്ത് ഉൾഗ്രാമങ്ങളുടെ പേരും ദിശയും സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇത്ര കാലമായിട്ടും ഈ വഴിയെക്കുറിച്ച് കേട്ടറിവ് പോലും ഉണ്ടായിരുന്നില്ല എന്നത് അത്ഭുതമായി തോന്നുകയാണ്. ഓർക്കാപ്പുറത്ത് വഴിമാറി എത്തിയതാണെങ്കിലും മരുഭൂമിയുടെ മറ്റൊരു വേഷപ്പകർച്ച കണ്ട സംതൃപ്തിയോടെ ഞങ്ങൾ വരിവരിയായി നീങ്ങുന്ന ട്രൈലറുകൾക്ക് പിന്നിൽ ജുമൂം റോഡിലേക്ക് പ്രവേശിക്കുമ്പോൾ അകലെ മലമുകളിൽ നിന്ന് അസ്തമയ സൂര്യന്റെ വർണ്ണ കിരണങ്ങൾ കാറിനുള്ളിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.

ഫൈസൽ മാലിക് എ.ആർ നഗർ

 

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)