കാട് കയറുന്ന ആനവണ്ടിക്കാഴ്ചകൾ


ജീവിത വ്യവഹാരങ്ങൾക്ക് ഒരു ദിവസത്തേക്കെങ്കിലും അവധി നൽകി പ്രകൃതിയോട് കിന്നാരം ചൊല്ലി ഒഴിവ് ദിവസം ഉല്ലാസകരമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് അനുയോജ്യമായ വിനോദയാത്രയാണ് മലയാളത്തിന്റെ സ്വന്തം ആനവണ്ടി ഒരുക്കിയ മലപ്പുറം-മലക്കപ്പാറ ബസ് സർവീസ്. കെ.എസ്.ആർ.ടി.സിയുടെ ഈ ബഡ്ജറ്റ് ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അമ്പതോളം ഫൈസൽമാർ മല കയറിയത്. ഉല്ലാസയാത്ര പദ്ധതിയുടെ ജില്ലാ കോഓഡിനേറ്റർ കെ.പ്രദീപ് പ്രത്യേകം താല്പര്യമെടുത്ത് ഫൈസൽ എന്ന പേരുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരനെയും ഞങ്ങൾക്ക് തരപ്പെടുത്തി തന്നു. കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തൃശ്ശൂർ ജില്ലയിൽ പെട്ട മലക്കപ്പാറ. 65 കിലോമീറ്റർ നീളുന്ന കാനന പാത മുഴുവൻ മനം കുളിർക്കുന്ന കാഴ്ചകളുടെ പറുദീസയാണ്. മനുഷ്യ കരസ്പർശമേൽക്കാത്ത പ്രകൃതി സൗന്ദര്യത്തിന്റെ ശ്യാമള കാഴ്ചയിലലിഞ്ഞ് ഘോര വനത്തിലൂടെയുള്ള സഞ്ചാരം വല്ലാത്തൊരു അനുഭവം തന്നെ. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് തിരിഞ്ഞ് അല്പം ചെല്ലുന്നതോടെ കാഴ്ചയുടെ ഘോഷയാത്ര ആരംഭിക്കുകയായി. 

പച്ചക്കുടകൾ വിരിച്ച എണ്ണപ്പനത്തോട്ടം പിന്നിട്ട് എത്തുന്നത് പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പാൽപതപ്പിലേക്കാണ്. ആദ്യ പ്രധാന വ്യൂ പോയിന്റായ അതിരപ്പിള്ളിയിലേക്ക് പ്രവേശിക്കാൻ സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് 100 രൂപയാണ് ടിക്കറ്റ് ചാർജ്ജെങ്കിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് 50 രൂപ മതി. ഈ ടിക്കറ്റ് വാഴച്ചാലിലും ഉപയോഗിക്കാം. അതുകൊണ്ടുതന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടതിനുശേഷം ടിക്കറ്റ് വലിച്ചെറിയാൻ പാടില്ല എന്ന് കണ്ടക്ടർ ഉണർത്തിയിരുന്നു. ടിക്കറ്റ് എടുക്കാതെ അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ സൗകര്യമുണ്ട്. റോഡ് വക്കിൽ ഒരുക്കിയ വ്യൂ പോയിന്റിൽ നിന്നാൽ തന്നെ വെള്ളച്ചാട്ടം അതിന്റെ രൗദ്രഭാവത്തിൽ പതഞ്ഞു ചാടുന്നത് കാണാം. അടുത്ത് നിന്ന് കാണുന്നതിനേക്കാളും സൗന്ദര്യം ഈ ദൂരക്കാഴ്ചക്കാണ്. ചാർപ്പ വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ് പിന്നെ ബസ് നിർത്തുന്നത്. കൈയ്യെത്തും ദൂരത്ത് നിന്ന് കാണാനുള്ള സൗകര്യമാണ് ഇതിന്റെ പ്രത്യേകത. 

വനപാലകരുടെ കർശന നിരീക്ഷണത്തിലാണ് ഈ കാനനപാത. ഏത് സമയത്തും കാട്ടാനകൾ ഇറങ്ങാം. ചില സ്ഥലങ്ങളിൽ മരങ്ങൾ പിഴുതിമാറ്റിയത് കണ്ടു. അതൊക്കെ കൊമ്പൻമാരുടെ വികൃതിയാണെന്ന് വിശദീകരിക്കുന്നുണ്ട് നമ്മുടെ ഫൈസൽ കെ.എസ്.ആർ.ടി.സി. അനുവദനീയമല്ലാത്ത ഇടത്ത് വാഹനം നിർത്തി കാഴ്ചകൾ ആസ്വദിക്കാൻ ആരെയും അനുവദിക്കില്ല. 

വീതി കുറഞ്ഞ ഒറ്റവരി പാതയിൽ എതിർഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുത്തും കൊടുംവളവുകൾ ആയാസകരമായി തിരിഞ്ഞും മലക്കപ്പാറയിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഡ്രൈവരുടെ വൈദഗ്ധ്യം എടുത്തുപറയേണ്ടത് തന്നെ. ഇതിനിടയിൽ വാൾപ്പാറ-ചാലക്കുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ ബസ് തൊട്ടുരുമ്മി കടന്നുപോയി. 65 കിലോമീറ്ററോളം നിബിഡ വനത്തിലൂടെയുള്ള സഞ്ചാരമാണ് ഈ വനയാത്രയെ വ്യത്യസ്തമാക്കുന്നത്. യാത്രയിലുടനീളം കണ്ടക്ടർ ഒരു ഗൈഡായി മാറും. വളരെ ഫ്രണ്ട്ലിയാണ് ബസിലെ ജീവനക്കാർ. 2018ലെ മഹാപ്രളയത്തിന്റെ സ്മാരകവും 1984ൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടൽ നടന്ന സ്ഥലവുമൊക്കെ പ്രത്യേകം വാഹനം നിർത്തി വിവരിച്ച് തരും. ബ്രിട്ടീഷുകാർ നിർമിച്ച് കാര്യമായ അറ്റകുറ്റ പണികളൊന്നും നടത്താതെ ഇന്നും ഗതാഗതയോഗ്യമായ ചാലക്കുടി പുഴക്ക് കുറുകെയുള്ള പാലമാണ് കാഴ്ചയിലെ മറ്റൊരു കൗതുകം. 

റോഡിനിരുവശവുമുള്ള വിശാലമായ ജലസ്രോതസ്സുകൾ ആരെയാണ് ആകർഷിക്കാതിരിക്കുക. ധാരാളം അട്ടകളുള്ള സ്ഥലം കൂടിയാണ് ഇവിടെ. പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ അറിയാതെ അവർ നമ്മിലേക്ക് പടരാം. അഥവാ അട്ട കടിച്ചാൽ വലിച്ചെടുക്കരുത്. അവർക്ക് ആവശ്യമുള്ളത്രയും ചോര കുടിച്ച് നമ്മെ അറിയിക്കാതെ തന്നെ ഇറങ്ങിപ്പോയ്ക്കൊള്ളും. അങ്ങനെ ഇറങ്ങിപ്പോയ ഒന്നുരണ്ട് അട്ടകളെ ബസ്സിൽ നിന്ന് കിട്ടുകയും ചെയ്തു. 

ലോവർ ഷോളയാർ ഡാമിന്റെ പവർ ഹൗസും പെൻസ്ടോക് പൈപ്പുകളുമാണ് മറ്റൊരു കാഴ്ച. നട്ടുച്ചക്ക് പോലും കാഴ്ച മറക്കുന്ന കോടമഞ്ഞും ദേഹമാസകലം പൊതിയുന്ന കുളിരും ഹിമകണങ്ങൾ പെയ്തിറങ്ങുന്ന ചാറ്റൽ മഴയും  പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും ആവോളം ആസ്വദിച്ച് ഒറ്റവരിപ്പാതയിലൂടെ മലക്കപ്പാറ തൊടുമ്പോൾ സമയം ഒരു മണി കഴിയും. ഹരിതചാമരം വീശുന്ന മലനിരകളുടെ ഉച്ചിയിൽ പൂടിപ്പുതച്ച് ശയിക്കുകയാണ് ഈ ചേതോഹര ഗ്രാമം.  

മലക്കപ്പാറയിൽ പ്രകൃതിയുടെ രൂപം മാറി. ഇരുവശത്തും ചെറിയ വീടുകളും ഷീറ്റുകൾ കൊണ്ട് മറച്ച കുടിലുകളും കടകളും നിരനിരയായി നിൽക്കുന്ന തമിഴ് കലർന്ന ഗ്രാമം. കണ്ണെത്താദൂരം നയനാനന്ദകരമായ തേയിലത്തോട്ടങ്ങൾ. പതുക്കെ പതുക്കെ തുടങ്ങി ഉച്ചസ്ഥായിലെത്തി

വീണ്ടും മന്ദഗതിയിലാവുന്ന മഴപ്പെയ്ത്തിൽ സദാസമയവും നനഞ്ഞ് കുളിച്ച് നിൽക്കുന്ന മനോഹര ദൃശ്യം. വെൽക്കം ടു തമിഴ്നാട് കവാടവും പിന്നിട്ട് ബസ് പാരഡൈസ് ഹോട്ടൽ ലക്ഷ്യമാക്കി പായുകയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി നീണ്ടു കിടക്കുകയാണ് മലക്കപ്പാറ ഗ്രാമം. അതിർത്തി കടന്നതോടെ റബറൈസ്ഡ് ചെയ്ത ഇരുവരി പാതയിലൂടെയായി സഞ്ചാരം. ഉച്ചഭക്ഷണത്തിന് നേരത്തെ വിളിച്ചുപറഞ്ഞിരുന്നു. നല്ല ഭക്ഷണം മിതമായ വില. ബാൽക്കെണിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആസ്വാദനം അവിടെ ഒരുക്കിയിട്ടുണ്ട്. കോയമ്പത്തൂർ ജില്ലയിൽ പെട്ടതാണ് ഈ സ്ഥലം. അപ്പർ ഷോളയാർ ഡാം ഇവിടെയാണ്. നടന്നുപോകാവുന്ന ദൂരമേയുള്ളൂ. കുറച്ച് സമയം കാത്തിരുന്നു. മഴ ചോരുന്ന മട്ടില്ല. ഒടുവിൽ ബസ്സിൽ തന്നെ പോകേണ്ടി വന്നു. അതും വല്ലാത്ത ഒരു കാഴ്ച തന്നെ. ഡാമിലേക്ക് ഇറങ്ങി നിൽക്കുന്ന കോടമഞ്ഞ് വെള്ളത്തിന് ആവരണം തീർത്തിരിക്കുകയാണ്. ഈ റൂട്ടിലാണ് വാൽപ്പാറ വിനോദസഞ്ചാര കേന്ദ്രം. ഇവിടെ നിന്ന് 26 കിലോമീറ്റർ ദൂരമെയുള്ളു.

സമയം 4 മണി. ഇനി തിരിച്ചിറക്കമാണ്. ചായ കുടിയും ചെറിയ പർച്ചേസിങ്ങും ഫോട്ടോ സെഷനും തൊട്ടടുത്തുള്ള ജുമാ മസ്ജിദിൽ നിന്ന് പ്രാർഥനയും കഴിഞ്ഞ് എല്ലാവരും വാഹനത്തിലേക്ക്. കണ്ട കാഴ്ചകളാണെങ്കിലും മടുപ്പില്ലാത്തതിനാൽ പുറത്തേക്ക് കണ്ണുംനട്ട് ഇരുന്നു. ഇരുൾ മൂടി വരുന്നു. തണുപ്പിന് കട്ടി കൂടുന്നുണ്ട്. കാട്ടാന പോയിട്ട് ഒരു കുഴിയാനയെ പോലും കാണാത്ത നിരാശ ആരും മറച്ചുവെക്കുന്നില്ല. കളിയാക്കാൻ വേണ്ടി ആന ആന എന്ന വിളിയാളങ്ങൾ മുൻ പിൻ സീറ്റുകളിൽ നിന്നും ഉയരുന്നതിനിടയിൽ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. റോഡ് സൈഡിലതാ ഒരു കാട്ടുപോത്ത്. ആനയാണെന്നാണ് കരുതിയത്. എന്തൊരു ഗാംഭീര്യമുള്ള തലയെടുപ്പ്. വളഞ്ഞ് കൂർത്ത കൊമ്പുകൾ. എണ്ണക്കറുപ്പിന് എന്തൊരഴക്. അല്പനേരം ദർശനം നൽകി അവൻ ഇരുട്ടിലേക്ക് മറഞ്ഞു. ഏത് വിനോദ യാത്രയാണെങ്കിലും തിരിച്ചുവരുമ്പോൾ ശോകമൂകമായിരിക്കും. എന്നാൽ ഇവിടെ പരമാവധി അടിച്ചുപൊളിക്കുകയാണ്. യൂട്യൂബർ ഫൈസൽ ഞാൻ പാടിത്തരാം നിങ്ങൾ ഏറ്റുചൊല്ലണം എന്ന് ശട്ടംകെട്ടി പാടാൻ തുടങ്ങി. ഞങ്ങൾ ആവേശത്തോടെ ഏറ്റുചൊല്ലി.

ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ

ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ.....

രണ്ടാം നാൾ ഉല്ലാസയാത്ര പോയപ്പോൾ

ഒരു ചെണ്ടുമല്ലി,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടൂ......

എല്ലാ ഞായറാഴ്ചകളിലുമാണ് കെ.എസ്.ആർ.ടി.സി ഈ സർവീസ് നടത്തുന്നത്. ചില ദിവസങ്ങളിൽ രണ്ടും മൂന്നും ബസ്സുകൾ വരെ ഉണ്ടാകുമത്രെ. 750 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു ഉല്ലാസയാത്രയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് ഇതിന്റെ ക്രമീകരണം. സാധാരണ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഫീൽ അല്ലായിരുന്നു ഈ യാത്ര. ചാറ്റൽ മഴയും കാറ്റ് പൊതിയുന്ന തണുപ്പും കാരണം ബസ് യാത്രയുടെ ക്ഷീണം അനുഭവിക്കില്ല. രാത്രി പന്ത്രണ്ടരയോടെ ബസ് മലപ്പുറം ഡിപ്പോയിൽ തിരിച്ചെത്തുന്നതോടെ കുറഞ്ഞ ചിലവിൽ ഒരു ഉല്ലാസയാത്ര നടത്തിയതിന്റെ നിർവൃതിയിലായിരുന്നു എല്ലാവരും.

ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)