ഫൈസൽ മാലിക്ക് വി.എൻ എ.ആർ നഗർ പാടത്തും പറമ്പിലും കളിക്കളത്തിൽ സജീവമായിരുന്നു എന്റെ കുട്ടിക്കാലം. പാടവക്കത്തുള്ള വിരിറ്റത്തിൽ തൊടുവായിരുന്നു ആദ്യ കാല കളിക്കളം. തെങ്ങും കവുങ്ങും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പറമ്പിന് നടുക്ക് അൽപം വിശാലമായ, മരങ്ങളൊഴിഞ്ഞ ഒരിടം. അത് ഞങ്ങൾക്ക് കളിക്കാൻ വേണ്ടി ഒഴിച്ചിട്ടതായിരുന്നൊ എന്ന് ഇന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. കളിക്കാർക്ക് പഞ്ഞമില്ലായിരുന്നു അവിടെ. ഫുട്ബാളും ക്രിക്കറ്റും തരം പോലെ. യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത ഒരു തരം പരക്കക്കളി. ഇരുൾ മൂടുന്നത് വരെ കളിക്കും അതായിരുന്നു രീതി. സ്കൂളില്ലാത്ത ദിവസം മദ്രസ്സ വിട്ട് വന്ന് നേരെ ഗ്രൗണ്ടിലെത്തും പിന്നെ നിർത്തുന്നത് ഉച്ചക്കഞ്ഞിക്ക്. അത് കഴിഞ്ഞ് പിന്നെയും പായും വിരിറ്റത്തിൽ തൊടുവിലേക്ക്. വർഷത്തിൽ രണ്ടു തവണ വിളവ് ഇറക്കുന്നത് കൊണ്ട് കൊയ്ത്ത് കഴിഞ്ഞ കൊടുവാപാടത്ത് കളിക്കാൻ തീരെ സ്വാതന്ത്രമില്ലായിരുന്നു. എന്നാലും പാടത്ത് ഗ്രൗണ്ട് ഒരുക്കി കളിക്കും. കല്ലെടുത്തെറിഞ്ഞോടിച്ചാലും വീണ്ടും തിരിച്ചെത്തി കളിക്കും. കല്ലേറ് കൊണ്ട് പല്ല് കൊഴിഞ്ഞ കൂട്ടുകാരനെ ഓർത്ത് പോകുന്നു. ഒന്നാം നമ്പർ രണ്ടാം നമ്പർ തുടങ്ങി അഞ്ച് വര...