അൽ ഉല പൗരാണിക ശേഷിപ്പുകളുടെ അക്ഷയഖനിയും മലയാളിയുടെ റെയിൽവെയും.

വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട മദാഇൻസ്വാലിഹ് സൗദിയിലാണെന്ന് അറിഞ്ഞത് മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു അവിടെയൊന്ന് സന്ദർശിക്കണം എന്നത്. ഇതേ ഭൂമികയിൽ ചെന്നാൽ ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പ് മഹാനായ ഒരു മലയാളിയുടെ നേതൃത്വത്തിൽ നിർമിച്ച സിറിയയിലെ ദമസ്കസ് മുതലുള്ള ഹജ്ജ്-ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്നതും ഒന്നാം ലോകമഹായുദ്ധത്തോടെ തകർക്കപ്പെടുകയും ചെയ്ത ഹിജാസ് റെയിൽവെയുടെ ഒരു സ്റ്റേഷനും എഞ്ചിനും പാളങ്ങളും മ്യൂസിയവും മറ്റ് ശേഷിപ്പുകളും കാണാം എന്നും അറിഞ്ഞതോടെ ജിജ്ഞാസ ഇരട്ടിയായി. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നതല്ല അൽ-ഉല എന്ന പൗരാണിക നഗരിയുടെ ചരിത്രകാഴ്ചകൾ എന്ന് നേരിട്ട് അവിടം സന്ദർശിച്ചപ്പോഴാണ് ബോധ്യപ്പെട്ടത്. പൈതൃകങ്ങളുടെ കലവറയായ അൽ-ഉല സൗദിയിലെ ഒരു തുറന്ന മ്യൂസിയം തന്നെ!! സ്വർണ്ണനഗരിയെന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട അൽ ഖുർമയിൽ നിന്ന് മഹദ് ദഹബിലെ സ്വർണ്ണമലയോട് ചാരി കടന്നുപോകുന്ന വീതി കുറഞ്ഞ റോഡിലൂടെ മദീനയിലെത്താൻ ഞങ്ങൾക്ക് വേണ്ടത് 460 കിലോമീറ്റർ. അവിടെനിന്ന് 330 കിലോമീറ്റർ സഞ്ചരിച്ചാൽ അൽ ഉല എന്ന ചെറുപട്ടണത്തിലെത്താം. പിന്നെയും 20 കിലോമീറ്റർ അകലെയാണ് സ്വാലിഹ് നബിയുടെ സമൂഹമായ സമ...